കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളജിലെത്തുന്ന രോഗികൾക്കും ബന്ധുക്കൾക്കും വിവരങ്ങൾ നൽകാൻ സംവിധാനമില്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നു.
വിവിധ വാർഡുകൾ, പരിശോധനാ സ്ഥലങ്ങൾ, ലാബുകൾ, ഫാർമസി, ആർഎസ്ബിവൈ കൗണ്ടറുകൾ, ബ്ലഡ് ബാങ്ക് തുടങ്ങിയ സ്ഥലങ്ങൾ കണ്ടെത്താൻ പലരും വട്ടംകറങ്ങുന്നസ്ഥിതിയാണുള്ളത്. മെഡിക്കൽ കോളജ് ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിലുള്ള പത്തോളജി ലാബ് ഉൾപ്പെടെ കണ്ടെത്തണമെങ്കിൽ ആരെങ്കിലും പറഞ്ഞുകൊടുത്താൽ തന്നെ പറ്റാത്ത അവസ്ഥയാണ്.
സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ വിശാലമായ ഇൻഫർമേഷൻ കൗണ്ടറും അവിടെ ഒരു ഇൻഫർമേഷൻ ഓഫീസറുമുണ്ടായിരുന്നു.സ്ഥലപരിമിതിയാൽ വീർപ്പുമുട്ടുന്ന ഇവിടെയുള്ള കൗണ്ടർ ഇപ്പോള്‍ ആളില്ലാതെ കിടക്കുകയാണ്. എംസിഎച്ച് ഒപിയിലെ അന്വേഷണ കൗണ്ടറും അനാഥമായി കിടക്കുകയാണ്.
നിലവിൽ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലും അത്യാഹിത വിഭാഗത്തിലും മാത്രമാണ് ഇൻഫർമേഷൻ ഓഫീസർമാരുടെ സേവനമുള്ളത്.പരിചയസമ്പന്നരായ സുരക്ഷാ ജീവനക്കാരെയാണ് ഇവിടെ നിയമിക്കുന്നത്. മെഡിക്കൽ കോളജിൽ 93 സുരക്ഷാ ജീവനക്കാരാണ് മൂന്ന് ഷിഫ്റ്റിലായി ഏഴ് ബ്ലോക്കുകളിൽ പ്രവർത്തിക്കുന്നത്. ഇതിൽ നാല്പത് പേരാണ് സ്ഥിരം ജീവനക്കാർ. ബാക്കിയുള്ളവർ ആറുമാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്നവരാണ്. ആളുകൾക്ക് ശരിയായ വിവരം നൽകാൻ ഇവരിൽ പലർക്കും കഴിയുന്നില്ല.
Tags : Nattuvishesham DistrictNews DeepikaNews medical college