പ്രതീകാത്മക ചിത്രം
ഇരിട്ടി: മലയോര മേഖലയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്ന കരിക്കോട്ടക്കരി വില്ലേജ് യാഥാർഥ്യമായിട്ട് ആറു വർഷം പിന്നിട്ടിട്ടും സ്ഥിരം ജീവനക്കാരെ നിയമിക്കാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. ആറളവും അയ്യൻകുന്നും വിഭജിച്ച് കരിക്കോട്ടക്കരി ആസ്ഥാനമായി പുതിയ വില്ലേജ് രൂപീകരിച്ചെങ്കിലും സ്റ്റാഫ് പാറ്റേൺ അനുവദിക്കാത്തതിനാൽ ഓഫീസ് ഇന്നും താത്കാലിക സംവിധാനത്തിൽ മാത്രമാണ് പ്രവർത്തിക്കുന്നത്.
2021 ഫെബ്രുവരിയിൽ ആറളം, അയ്യൻകുന്ന് വില്ലേജുകൾ വിഭജിച്ച് പുതിയ വില്ലേജ് രൂപീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി. തുടർന്ന് കരിക്കോട്ടക്കരിയിലെ വാടകക്കെട്ടിടത്തിൽ മുഴുവൻസമയ വില്ലേജ് ഓഫീസ് പ്രവർത്തനം ആരംഭിച്ചെങ്കിലും സ്ഥിരം വില്ലേജ് ഓഫീസറെയോ മറ്റ് ജീവനക്കാരെയോ നിയമിച്ചില്ല. കെട്ടിട ഉടമ ഒരു വർഷത്തേക്ക് വാടക ഈടാക്കാതെയാണ് ഓഫീസ് പ്രവർത്തിക്കാൻ സൗകര്യം ഒരുക്കിയത്. നിലവിൽ മറ്റ് വില്ലേജുകളിൽ നിന്നും താലൂക്ക് ഓഫീസിൽ നിന്നുമെത്തുന്ന ജീവനക്കാരെ ആശ്രയിച്ചാണ് ഓഫീസ് പ്രവർത്തിക്കുന്നത്. പലപ്പോഴും ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമാണ് സ്പെഷൽ വില്ലേജ് ഓഫീസറുടെ സേവനം ലഭിക്കുന്നത്. ഇതുമൂലം വിവിധ റവന്യൂ ആവശ്യങ്ങൾക്കായി എത്തുന്ന ജനങ്ങൾക്ക് പലതവണ ഓഫീസിൽ കയറിയിറങ്ങേണ്ട സാഹചര്യമാണുള്ളത്.
ആറളം പഞ്ചായത്തിലെ മാഞ്ചുവോട്, വിയറ്റ്നാം വാർഡുകളും അയ്യൻകുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പ്, വലിയപറമ്പുംകരി, കമ്പിനി നിരത്ത്, കൂമന്തോട്, എടപ്പുഴ, ഈന്തുംകരി, കരിക്കോട്ടക്കരി വാർഡുകളും ഉൾപ്പെടുന്നതാണ് കരിക്കോട്ടക്കരി വില്ലേജിന്റെ പരിധി. ഏകദേശം 14,000-ത്തോളം ജനങ്ങളാണ് ഈ വില്ലേജിന്റെ സേവനം ആശ്രയിക്കുന്നത്. വില്ലേജ് ഓഫീസിനായി പുതിയ കെട്ടിടം നിർമിക്കുന്നതിന് 50 ലക്ഷം രൂപയും സ്ഥലവും അനുവദിച്ചിട്ടുണ്ട്. കരിക്കോട്ടക്കരി രാജീവ് ദശലക്ഷം സങ്കേതത്തിന് സമീപമുള്ള റവന്യൂ വകുപ്പിന്റെ ഭൂമിയിലാണ് കെട്ടിടം നിർമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ആവശ്യമായ സ്റ്റാഫ് പാറ്റേൺ അനുവദിക്കാതെ കെട്ടിടം മാത്രം നിർമിച്ചാൽ ജനങ്ങൾക്ക് യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് പുതിയ തസ്തികകൾ അനുവദിക്കുന്നതിന് തടസമെന്നാണ് അധികൃതരുടെ വിശദീകരണം. തസ്തിക നിർണയവുമായി ബന്ധപ്പെട്ട ഫയൽ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണെന്നും അറിയുന്നു. എന്നാൽ കരിക്കോട്ടക്കരി വില്ലേജ് രൂപീകരിച്ചതിന് വർഷങ്ങൾക്കുശേഷം തൃശൂർ ജില്ലയിൽ പുതിയ വില്ലേജ് ആവശ്യമായ തസ്തികകളോടുകൂടി അനുവദിച്ച സാഹചര്യത്തിൽ, കരിക്കോട്ടക്കരിയുടെ കാര്യത്തിൽ മാത്രം സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഉയരുന്നത്.
ജനങ്ങൾക്ക് റവന്യൂ സേവനങ്ങൾ എളുപ്പത്തിലും സമയബന്ധിതമായും ലഭ്യമാക്കേണ്ടത് ബന്ധപ്പെട്ട വകുപ്പിന്റെ ഉത്തരവാദിത്തമാണെന്നും കരിക്കോട്ടക്കരി വില്ലേജിന് ആവശ്യമായ സ്ഥിരം ജീവനക്കാരെ അടിയന്തരമായി നിയമിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അടിയന്തര ഇടപെടലും പ്രദേശവാസികൾ പ്രതീക്ഷിക്കുന്നു.
Tags : Nattuvishesham DistrictNews DeepikaNews Karikkottakkari