ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിക്ക് ആദിത് താൻ വരച്ച ചിത്രം കൈമാറിയപ്പോൾ
കോളയാട്: ജന്മസിദ്ധമായ ചിത്രരചനാ പാടവം ലോഹത്തകിടിലേക്ക് പകർത്തി വിസ്മയം തീർക്കുകയാണ് കോളയാട് പുത്തലത്തെ പി. ആദിത്. മെറ്റൽ എൻഗ്രേവിംഗ് ആദിതിന് വെറുമൊരു നേരന്പോക്കല്ല. സ്കൂൾ പഠനത്തിന് ആവശ്യമായ പുസ്തകങ്ങളും മറ്റും വാങ്ങാൻ പന്ത്രണ്ടുകാരൻ രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കാറില്ല. ലോഹത്തകിടിൽ ചിത്രങ്ങൾ വരച്ച് ഫ്രെയിം ചെയ്ത് വിറ്റുകിട്ടുന്ന വരുമാനമാണ് ആദിതിന് ഇതിനുള്ള ആശ്രയം.
പുത്തലത്തെ ഓട്ടോറിക്ഷാ തൊഴിലാളി പൊനോൻ ഉമേഷ് - റിനിത ദമ്പതികളുടെ മകനാണ് ആദിത്. മെറ്റൽ എൻഗ്രേവിംഗ് ഉപജില്ലാ മത്സരങ്ങളിൽ കോളയാട് സെന്റ് സേവ്യേഴ്സ് യുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയായ ആദിതിനെ വെല്ലാൻ ആരുമില്ല.
എൽകെജിയിൽ പഠിക്കുന്പോൾ ചിത്രരചനയിൽ മികവ് തെളിയിച്ച് തുടങ്ങിയ ഈ കൊച്ചു കലാകാരൻ പുത്തലം എഎൽപി സ്കൂളിൽ പഠിക്കുമ്പോഴാണ് കൂത്തുപറമ്പ് വിദ്യാഭ്യാസ ഉപജില്ലാ മത്സരങ്ങളിൽ തുടർച്ചയായി എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി തുടങ്ങിയത്.
ചിത്രം വരയ്ക്കാനുള്ള ആദിതിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചത് കോളയാട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും പുത്തലം സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗവുമായ ടി. ജയരാജനും ഭാര്യയും സ്കൂൾ മുഖ്യാധ്യാപികയുമായ ബിന്ദുവുമായിരുന്നു. ഇവരുടെ നിർദേശപ്രകാരമാണ് വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മത്സരാർഥിയായി ആദിത് പങ്കെടുക്കുന്നത്.