ഓണം ഘോഷയാത്ര എൻ ജി ഒ ക്വാർട്ടേഴ്സിൽ നിന്നാരംഭിച്ചപ്പോൾ.
കാക്കനാട്: ഓണപ്പെരുമയുടെ ചരിത്രവും ഐതീഹ്യവും പേറുന്ന തൃക്കാക്കര നഗരസഭയുടെ ഇത്തവണത്തെ ഓണം ഘോഷയാത്ര തൃപ്പൂണിത്തുറ അത്തച്ചമയ മാതൃകയിൽ സംഘടിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് സംഘാടക സമിതി.
ഓണോത്സവ് 2026 എന്ന പേരിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ കഴിഞ്ഞമാസം 20 ന് സദ്യവട്ടങ്ങളോടെ തുടക്കമിട്ടെങ്കിലും ഇന്നലെ നടന്ന ഓണം ഘോഷയാത്ര അവതരണ മികവിലും അലങ്കാരക്കാഴ്ച കൊണ്ടും അക്ഷരാർഥത്തിൽ കാണികളുടെ മനംകവർന്നു.
എൻജിഒ ക്വാർട്ടേഴ്സിനു സമീപമുള്ള സർക്കാർ വക യൂത്ത് ഹോസ്റ്റൽ വളപ്പിൽ നിന്നും ഓലിമുകൾ, മാവേലിപുരം വഴി കളക്ടറേറ്റ് ചുറ്റി പരേഡ് ഗ്രൗണ്ടിൽ സമാപിച്ചു. തെയ്യം, മയിലാട്ടം, കരകാട്ടം, കാവടിയാട്ടം, അമ്മൻകുടം, ബൊമ്മക്കൊലു, കഥകളി, മോഹിനിയാട്ടം, കോൽക്കളി, കളരിപയറ്റ്, തിരുവാതിര ഇരുചക്ര വാഹന പ്രച്ഛന്ന വേഷം എന്നിവയാൽ സമ്പന്നമായിരുന്നു. നിശ്ചല വേഷങ്ങൾ പലതും ചമയംകൊണ്ടും അവതരണത്തിലെ പുതുമ കൊണ്ടും ശ്രദ്ധേയമായി.
ഓണാഘോഷ സമാപന സാംസ്കാരിക സമ്മേളനം ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ഉമാ തോമസ് എംഎൽഎ, ഹൈബി ഈഡൻ എംപി, നഗരസഭാ ചെയർപേഴ്സൺ റാഷിദ് ഉള്ളംപിള്ളി, വൈസ് ചെയർപെഴ്സൺ അഡ്വ. ഷെറീന ഷുക്കൂർ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എം.എസ്. അനിൽകുമാർ, പി. എസ്. സുജിത്,ടീനു ജിപ്സൺ, ടി.ടി. ബാബു, എം.ടി. ഓമന, നഗരസഭാ പ്രതിപക്ഷ നേതാവ് സി.പി. സാജൽ പ്രസംഗിച്ചു.
ഓണാഘോഷ പരിപാടികൾക്കായി സംസ്ഥാന സർക്കാർ 35 ലക്ഷം രൂപയും ഇത്തവണ അനുവദിച്ചിരുന്നു. കഴിഞ്ഞ കൊല്ലംവരെ സർക്കാർ സഹായം 25 ലക്ഷം ആയിരുന്നു.
Tags : Nattuvishesham Districtnews Deepikanews modeled after Athachamayam.