പാപ്പാൻ തന്പിക്ക് അന്തിമോപചാരം അർപ്പിക്കാൻ പാറുആന എത്തിയപ്പോൾ
മാങ്കാംകുഴി: ഇരുപത്തിയെട്ട് വർഷം തന്നെ ജീവനു തുല്യം സ്നേഹിച്ച് പരിപാലിച്ച പാപ്പാന് അവസാനമായി അന്ത്യോപചാരം അർപ്പിക്കാൻ പാറു എന്ന ആനയെത്തി. നീർ മിഴികളോടെ ആന അന്ത്യോപചാരം അർപ്പിച്ച് വിടചൊല്ലിയ ഹൃദയ സ്പർശിയായ രംഗം കണ്ടുനിന്നവർക്കും ആനപ്രേമികൾക്കും നൊമ്പരമായി മാറി.
കഴിഞ്ഞ ദിവസം അന്തരിച്ച ആനപ്പാപ്പാനായ മാങ്കാംകുഴി രാജേഷ് ഭവനത്തിൽ കൃഷ്ണൻ കുട്ടി ( തമ്പി-74 ) യുടെ സംസ്കാര ചടങ്ങിലാണ് പാറുആനയും പാപ്പാനും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ വികാര നിർഭരമായ രംഗങ്ങൾ ഏവരെയും നൊമ്പരത്തിലാഴ്ത്തിയത്. വെണ്മണി പാറു എന്ന പിടിയാനയെ 28 വർഷത്തോളമാണ് തമ്പി പരിപാലിച്ചത്. പിന്നീട് ആനയെ വെണ്മണിയിലെ ഉടമ ഓതറ പുതുക്കുളങ്ങര ക്ഷേത്രത്തിന് കൈമാറുകയും ഇപ്പോൾ ഇവിടെ പരിപാലിച്ചു വരികയുമാണ്.
ആനക്കമ്പത്താൽ ഗജപരിപാലന രംഗത്തേക്ക് കൃഷ്ണൻ കുട്ടി കടന്നുവരികയായിരുന്നു . ആനപ്രേമികൾക്കിടയിൽ ആനക്കാരൻ തമ്പി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഏക ഉപജീവനമാർഗവും ആനപരിപാലനമായിരുന്നു.
ആനയുമായി വെട്ടിയാർ,വെണ്മണി ഉൾപ്പെടുന്ന ഓണാട്ടുകരയിലെ ഗ്രാമ വീഥികളിലൂടെ വർഷങ്ങളായി സഞ്ചരിച്ചിരുന്ന തമ്പി നാട്ടുകാർക്കും പ്രിയപ്പെട്ട ആനപ്പാപ്പാനായിരുന്നു ആനപ്രേമികളും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പേരും ഇന്നലെ പാപ്പാൻ തമ്പിയ്ക്ക് വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു സംസ്കാരം നടത്തി.
Tags : NattuVishesham DistrictNews