കൊല്ലം അരോമ ബോട്ട്ക്ലബ് ട്രോഫിയുമായി.
ആലപ്പുഴ: പുന്നമടയിൽ അദ്ഭുതം സൃഷ്ടിച്ചാണ് അരോമ ചുണ്ടൻ ജലരാജാവായത്. വള്ളംകളി നടക്കുന്ന പുന്നമടക്കായലിന്റെ ഇരുകരകളിലും മേൽപ്പാടം, വീയപുരം, നടുഭാഗം എന്നീ വള്ളങ്ങളുടെ ഫാൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ ജില്ലയിലെ ജലോത്സവ പ്രേമികളെല്ലാം വിജയം ഉറപ്പിച്ച് ആർപ്പുവിളികളുമായി നിൽക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി അരോമ ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നത്. അരോമയുടെ ഈ വിജയം ജലോത്സവം പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചു.
ആദ്യപാദ മത്സരത്തിൽ മറ്റ് വള്ളങ്ങളേക്കാൾ സെക്കൻഡുകളുടെ പുറകിലായിരുന്നു അരോമ ചുണ്ടൻ. 4.26.529 സെക്കൻഡിന് നാലാം ഹീറ്റിൽ അരോമ ഫിനിഷ് ചെയ്തപ്പോൾ ഫൈനലിൽ എത്തില്ല എന്നായിരുന്നു ജലോത്സവപ്രേമികൾ ആദ്യം കരുതിയിരുന്നത്.
സീസണിലെ ആദ്യ മത്സരമായിരുന്ന ചമ്പക്കുളം മൂലം വള്ളംകളിയിൽ ഒന്നാമതെത്തി മികച്ച തുടക്കം കുറിച്ചാണ് ജല മാമാങ്കത്തിലേക്ക് അരോമ ചുണ്ടൻ ആദ്യമായി ചുവടുവയ്ക്കുന്നത്. അരോമ ചുണ്ടൻ ഈ വർഷമാണ് നീരണിഞ്ഞത്. പുതിയ ചുണ്ടൻ നെഹ്റു ട്രോഫിക്കെത്തിച്ചത്
അരോമ ബിസിനസ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ്. കൊല്ലം സ്വദേശിയായ അരോമ ഗ്രൂപ്പ് ചെയർമാൻ പി.കെ. സജീവാണ് അരോമ ക്ലബ്ബിന്റെ പ്രസിഡന്റ്. സജീഷ് കുറുപ്പ് (സെക്രട്ടറി), അനീഷ് ജേക്കബ് (ട്രഷറർ) എന്നിവരാണ് നേതൃത്വം നൽകുന്നത്. കഴിഞ്ഞ വർഷം കാരിച്ചാൽ ചുണ്ടന്റെ ക്യാപ്റ്റനായിരുന്ന പി.കെ. സജീവിന്റെ മകനും സിനിമ നടനുമായ രഞ്ജിത്ത് സജീവിനും കുടുംബത്തിനും വള്ളംകളിയോട് താത്പര്യമുണ്ടായതോടെ സ്വന്തമായി ചുണ്ടനും ക്ലബ്ബും സജ്ജീകരിക്കുകയായിരുന്നു. 132 അടി നീളവും 64 അടി വീതിയുമാണ് വള്ളത്തിന്. 85 തുഴച്ചിലുകാർ അഞ്ച് അമരക്കാർ ഒന്പത് നിലക്കാർ ആണ് വള്ളത്തിലുള്ളത്. ക്യാപ്റ്റൻ രഞ്ജിത്ത് സജീവും ലീഡിംഗ് ക്യാപ്റ്റൻ കൊച്ചുമ്മനും ജിതിൻ വർഗീസുമായിരുന്നു. അരോമയിലൂടെ നെഹ്റു ട്രോഫി ആദ്യമായി കൊല്ലത്തും എത്തി.
Tags : NattuVishesham DistrictNews