പഴശി കനാൽ തകർന്ന നിലയിൽ.
മട്ടന്നൂർ: കാര പേരാവൂർ തെളുപ്പിൽ പഴശി പദ്ധതിയുടെ പ്രധാന കനാൽ തകർന്നു. നിരവധി വീടുകളിൽ വെള്ളം കയറി വൻ നാശനഷ്ടം. വെള്ളിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. കനാലിനടിയിൽ വെള്ളം ഇരുഭാഗത്തേക്കും പോകുന്ന തുരങ്കത്തിന്റെ ഭാഗത്താണ് കനാൽ ഇടിഞ്ഞുതാഴ്ന്നത്. മട്ടന്നൂർ കുഞ്ഞിപ്പള്ളി വളയാൽ റോഡിൽ തെളുപ്പിലാണു കനാൽ തകർന്നു വീടുകളിലേക്കു വെള്ളം കുത്തിയൊഴുകിയത്.
പത്തോളം വീട്ടുകാരെ മാറ്റി താമസിപ്പിച്ചു. അഞ്ചുവീടുകളും വാഹനങ്ങളും വെള്ളത്തിൽ മുങ്ങി. കനാൽ പരിസരത്തെ സി. ഉത്തമൻ, സി. മധു, സി. പ്രശാന്തൻ, സി. കാഞ്ചന, കെ. ഖാദർ എന്നിവരുടെ
വീടുകളിലാണു വെള്ളം കയറിയത്. വീടുകൾ മുഴുവനായും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. വിവരമറിഞ്ഞ് മട്ടന്നൂരിൽനിന്ന് അഗ്നിരക്ഷാസേന, കീഴല്ലൂർ പഞ്ചായത്ത് അധികൃതർ, നാട്ടുകാർ,
പോലീസ്, വില്ലേജ് അധികൃതർ തുടങ്ങിയവർ സ്ഥലത്തെത്തി വീട്ടുകാരെ മാറ്റിത്താമസിപ്പിച്ചു. ഉത്തമന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ഓട്ടോറിക്ഷയും വെളളത്തിൽ മുങ്ങി. വെള്ളം കുത്തിയൊഴുകിയെത്തിയതിനാൽ വീടുകളിലെ വീട്ടുപകരണങ്ങൾ മാറ്റാൻ കഴിയാതെ എല്ലാം നശിച്ചു. ഖാദറിന്റെ വീടിന്റെ ചുറ്റുമതിൽ തകർന്ന് കല്ലും മണ്ണും വെളളവുമടക്കം വീടിനുളളിലും മുറ്റത്തും കെട്ടിക്കിടക്കുകയാണ്. ജനവാസ കേന്ദ്രത്തിലേക്കു വെള്ളം കുത്തിയൊഴുകിയതാണ് വൻ നാശനഷ്ടമുണ്ടാക്കിയത്.
കെ. അബ്ദുൾ റഹിമാന്റെ വീട്ടുമതിലും തകർന്നു. കനാലിന്റെ ഒരു ഭാഗമാണു തകർന്നത്. മട്ടന്നൂർ കുഞ്ഞിപ്പള്ളി-വളയാൽ റോഡിന്റെ ഒരുഭാഗം തകർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. വെള്ളം ഒഴുകി കൃഷിയിടങ്ങളും നശിച്ചു. വൻ ശബ്ദത്തോടെയാണു കനാൽ തകർന്നു വെള്ളം വീടുകളിലേക്ക് ഒഴുകിയതെന്ന് വീട്ടുകാരനായ ഉത്തമൻ പറഞ്ഞു. വീട്ടുകാർ ഉറങ്ങാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വിവരമറിഞ്ഞു നാട്ടുകാരടക്കം രക്ഷാപ്രവർത്തനം നടത്തിയത് ദുരന്തം ഒഴിവാക്കി.
കനാൽ തകർന്നത് കാണാൻ നിരവധി പേരാണ് പ്രദേശത്ത് എത്തിയത്. വീട്ടുപകരണങ്ങൾ അടക്കം നശിച്ചെങ്കിലും വീട്ടുകാരെ വേഗത്തിൽ മാറ്റാൻ സാധിച്ചതായി കീഴല്ലൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ. അനിൽകുമാർ പറഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെയാണു മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് തകർന്ന കനാലിന്റെ ഭാഗം പൊളിച്ചുനീക്കി വെള്ളം സമീപത്തെ തോട്ടിലേക്ക് ഒഴുക്കി തുടങ്ങിയത്. കുത്തിയൊഴുകിയാൽ വീണ്ടും നാശനഷ്ടമുണ്ടാകുന്നതിനാൽ ചെറിയ തോതിലാണു വെള്ളമൊഴുക്കിയത്.
കനാലിന്റെ അരികും റോഡും തകർന്നതോടെ മട്ടന്നൂർ ഭാഗത്തുനിന്നു വളയാൽ, കീഴല്ലൂർ ഭാഗത്തേക്കുള്ള യാത്രയും മുടങ്ങി. തെളുപ്പ് പ്രദേശം ഒറ്റപ്പെടുന്ന അവസ്ഥയിലാണ്. 65 വർഷത്തോളം പഴക്കമുള്ള കനാലും അനുബന്ധ നിർമിതികളും അറ്റകുറ്റപ്പണി നടത്താത്തതാണു പ്രദേശവാസികൾക്ക് ദുരിതമാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കാരയിൽ കനാൽ തകർന്ന ഭാഗം അഞ്ചുകോടി രൂപ ചെലവഴിച്ചാണു പുതുക്കിപ്പണിതത്.
കനാലിന്റെ അരിക് പലയിടത്തും ഇടിയുന്നതു പതിവാണ്. രണ്ടുവർഷം മുമ്പ് കാര ചാത്തോത്ത് കനാൽപ്പാലം തകർന്നിരുന്നു. കനാലും റോഡും ഉടൻ അറ്റകുറ്റപ്പണി നടത്തുമെന്നും ഇതിനുള്ള അടങ്കൽ തയാറാക്കി നൽകുമെന്നും സ്ഥലത്തെത്തിയ ജലസേചനവകുപ്പ് അധികൃതർ അറിയിച്ചു. മന്ത്രി സണ്ണി ജോസഫ് സ്ഥലം സന്ദർശിച്ചു. വി.കെ. സനോജ് എംഎൽഎ, നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത്, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സി. സജീവൻ തുടങ്ങിയവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
Tags : Nattuvishesham Local News Pazhasi main canal collapsed