ഒറ്റപ്പാലം: ഒറ്റപ്പാലത്തെ ഗതാഗതക്കുരുക്ക് മാറ്റമില്ലാതെ തുടരുന്നു. ഓണക്കാലം കഴിഞ്ഞാൽ വാഹനങ്ങളുടെ തിരക്ക് കുറയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വാഹനത്തിരക്ക് കുറഞ്ഞിട്ടും ഗതാഗതക്കുരുക്ക് പഴയപടി തുടരുകയാണ്.
ഒറ്റപ്പാലത്തെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരം എന്ന നിലക്ക് തയാറാക്കിയ പാലാട്ട് റോഡ്- ഈസ്റ്റ് ഒറ്റപ്പാലം ബൈപാസ് പദ്ധതി തുടർ പ്രവർത്തനമില്ലാത്ത സ്ഥിതിയാണ്.
കേസും കോടതി വ്യവഹാരങ്ങളുമായി പദ്ധതി പ്രവർത്തനം നീണ്ടുപോവുന്ന സ്ഥിതിയാണ്. പുതിയ സർക്കാർ വന്നാലെങ്കിലും പദ്ധതി പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുമെന്ന് കരുതിയതും തെറ്റായിരിക്കുകയാണ്.
ഒറ്റപ്പാലത്തെ ഗതാഗതക്കുരുക്കിൽ ജനം ശ്വാസംമുട്ടുന്ന സ്ഥിതിയാണ്. ഗതാഗത പ്രശ്നം പരിഹരിക്കാൻ യാതൊരു ബദൽ സംവിധാനവുമില്ലാത്ത സ്ഥിതിയാണ്. കേസുകൾ തീർപ്പായി ടെൻഡർ നടപടികളിലേക്ക് നീങ്ങിയ സമയത്താണ് സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായത്.
എന്നാൽ പുതിയ ഭരണം വന്ന് 100 ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ ടെൻഡർ വിളിക്കാൻ അധികൃതർ തയാറാവാത്ത സ്ഥിതിയാണ്. മൂന്നുവർഷംമുമ്പ് സ്ഥല ഉടമകളിൽ അധികംപേരും ഘട്ടംഘട്ടമായി പണം കൈപ്പറ്റുകയും സ്ഥലം സർക്കാറിനു നൽകുകയും ചെയ്തിരുന്നു.
എന്നാൽ ഈ സ്ഥലം സർക്കാർ ഏറ്റെടുക്കുന്നതിന് ഇതുവരെ തയാറായിട്ടില്ലന്നാണ് സൂചന. സ്ഥലത്തിന്റെ വില കൈപ്പറ്റിയവർ തന്നെ ഈ സ്ഥലം ഇപ്പോഴും ഉപയോഗിച്ചു വരുകയാണ്.
മൂന്നുവർഷത്തിലധികമായി പണം നൽകി ഉടമസ്ഥത കൈമാറിയ സ്ഥലം ഏറ്റെടുക്കാതെ സർക്കാർ കാണിക്കുന്നത് അലംഭാവമാണെന്നാണ് ആക്ഷേപം. 75 കോടിയിൽപരം രൂപ സ്ഥലം ഏറ്റെടുക്കാൻ സർക്കാർ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. ഈ തുകയുടെ മുന്നുവർഷത്തെ പലിശ മാത്രം കണക്കാക്കിയാൽ തന്നെ കോടികളുടെ നഷ്ട്ടമാണ് സർക്കാറിനുണ്ടായികൊണ്ടിരിക്കുന്നത്.
നടപടി വേഗത്തിലാക്കി പദ്ധതി പ്രവർത്തനം ഉടൻ തുടങ്ങണം എന്നാണ് ജനകീയ ആവശ്യം.
Tags : Nattuvishesham Districtnews Deepikanews bypass project