നെടുമങ്ങാട് : സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വെള്ളനാട് പഞ്ചായത്ത് സെക്രട്ടറിയായി വീണ്ടും ചുമതലയേൽക്കാൻ എത്തിയ സിന്ധുവിനെതിരെ ഭരണപക്ഷത്തിന്റെ പ്രതിഷേധം. പഞ്ചായത്ത് പ്രസിഡന്റ്് വെള്ളനാട് ശശിയുടെ നേതൃത്വത്തിൽ സെക്രട്ടറിയുടെ ഓഫീസ് തുറന്നുനൽകാൻ വിസമ്മതിച്ചതോടെ പഞ്ചായത്ത് ഓഫീസിൽ സംഘർഷ സാഹചര്യമായി .
സർക്കാർ സ്ഥലംമാറ്റ ഉത്തരവുമായി വെള്ളനാട് പഞ്ചായത്ത് ഓഫീസിലെത്തിയ സിന്ധുവിന് ചുമതലയേൽക്കാൻ സാധിച്ചില്ല. പഞ്ചായത്ത് വനിതാ മെമ്പർമാർ ഉൾപ്പെടെയുള്ള ഭരണപക്ഷ അംഗങ്ങൾ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ച് സിന്ധുവിനെ സെക്രട്ടറിയായി തുടരാൻ അനുവദിക്കില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
മുൻപ് തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വെള്ളനാട് ശശി പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ സമയത്ത് പഞ്ചായത്ത് വാഹനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം വലിയ വിവാദമായിരുന്നു. പഞ്ചായത്ത് വാഹനത്തിന്റെ താക്കോൽ തടഞ്ഞുവാങ്ങിയ സംഭവത്തിൽ അന്നത്തെ സെക്രട്ടറി സിന്ധു ഇടപെട്ടതോടെയാണ് സെക്രട്ടറിയും പ്രസിഡന്റും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായത്. തുടർന്ന് ഇരുവരും തമ്മിലുള്ള ശീതസമരം തുടർന്നുവെന്നാണ് വിവരം.
പിന്നീട് വിവിധ പ്രതിഷേധങ്ങൾക്കൊടുവിൽ സിന്ധുവിനെ അരുവിക്കരയിലേക്ക് സ്ഥലംമാറ്റിയിരുന്നു. എന്നാൽ പുതിയ ഉത്തരവുപ്രകാരം വീണ്ടും വെള്ളനാട് പഞ്ചായത്തിലേക്കാണ് സിന്ധുവിനെ നിയമിച്ചത്. ഇതിനെതിരെയാണ് ഭരണപക്ഷം ഇപ്പോൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഉച്ചക്ക് ശേഷം സെക്രട്ടറി പോലീസ് സാന്നിധ്യത്തിൽ ചുമതലയേറ്റു.
Tags : Local News Nattuvishesham Thiruvananthapuram