പൂനൂർ-കട്ടിപ്പാറ റൂട്ടിൽ സ്വകാര്യബസ് വെള്ളക്കെട്ടിൽ കുടുങ്ങിയപ്പോള്‍.
കോഴിക്കോട്: ജില്ലയില്‍ ആശങ്ക ഉയര്‍ത്തി കനത്ത മഴ. വെള്ളിയാഴ്ച രാത്രി തുടങ്ങിയ മഴ ഇടതടവില്ലാതെ തുടരുകയാണ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. തൊണ്ടയാട് ഏതാനും കടകളുടെ ഉള്ളില്‍ വെള്ളം കയറി. ഇന്നലെ അതിരാവിലെ കോട്ടൂളിയിലും പരസര പ്രദേശങ്ങളിലും അതിരൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായിരുന്നതായി വ്യാപാരികള്‍ പറഞ്ഞു. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ഗതാഗത കുരുക്കുമുണ്ടായി. മഴയ്ക്ക് പുറമെ കനത്ത കാറ്റും വീശി. തടമ്പാട്ടുതാഴം, കണ്ണാടിക്കല്‍ എന്നീ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
നഗരപ്രദേശങ്ങള്‍ക്ക് പുറമെ മാവൂര്‍, കച്ചേരിക്കുന്ന്, കൊമ്മേരി ഭാഗങ്ങളിലും റോഡുകളിലും വീടുകളിലും വെള്ളം കയറി. മാവൂരില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പ് വെള്ളത്തിനടിയിലായി. മലയോരത്താണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. കോടഞ്ചേരി ഈരൂട് ഭാഗത്ത് ഉരുള്‍പൊട്ടലില്‍ വന്‍ കൃഷിനാശമാണ് ഉണ്ടായത്. തെക്കാട്ട് പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടത്തിന് മുകള്‍ ഭാഗത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. നാലേക്കര്‍ കൃഷിഭൂമിയാണ് ഉരുള്‍പൊട്ടലില്‍ നശിച്ചത്. നിരന്നപാറ ഈരൂട് റോഡിലേക്ക് മണ്ണും കല്ലും പരന്നൊഴുകിയതിനാല്‍ റോഡില്‍ ഗതാഗത തടസമുണ്ടായി.
ഏകദേശം ആയിരത്തോളം റബര്‍ മരങ്ങള്‍ നശിച്ചിട്ടുണ്ട്. ഗണപതിപ്ലാക്കല്‍ ടോമിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. വിലങ്ങാട് ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് 32 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. വിലങ്ങാട് ടൗണ്‍പാലം വെള്ളത്തിനടിയിലായി. കാരശേരി മലാംകുന്നില്‍ മതിലിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. കൂടരഞ്ഞി ഉറുമി പുഴയിലും തൊട്ടില്‍പാലം പുഴയിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു.
പൂനൂരിൽ നിറയെ യാത്രക്കാരുമായി പോയ ബസ് വെള്ളക്കെട്ടിൽ കുടുങ്ങി. പൂനൂർ-കട്ടിപ്പാറ റൂട്ടിൽ കുണ്ടത്തിൽ എന്ന സ്ഥലത്ത് വച്ചാണ് സ്വകാര്യ ബസ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. ഉച്ചയോടെ നടന്ന സംഭവത്തിൽ സമീപവാസികളും നാട്ടുകാരും ചേർന്ന് അടിയന്തരമായി ഇടപെട്ടാണ് ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചത്. പൂനൂർ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മേഖലയിൽ വലിയ തോതിൽ വെള്ളപ്പൊക്കം രൂപപ്പെട്ടിട്ടുണ്ട്.
പൂനൂർ അവേലം, ചേപ്പാല, കോളിക്കൽ, കുണ്ടത്തിൽ തുടങ്ങിയ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയതോടെ മേഖലയിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു. കൊയിലാണ്ടിയില്‍ കനത്ത മഴയിൽ വിവിധ സ്ഥലങ്ങളിൽ വെള്ളം കയറി. പന്തലായനി കേളു ഏട്ടൻ മന്ദിരത്തിത്തിന് സമീപം റോഡ് വെള്ളത്തിലായി. പൊയിൽക്കാവ് ദുർഗാ ദേവീ ക്ഷേത്രത്തിന് സമീപം വെള്ളക്കെട്ട് രൂക്ഷമായതോടെ ജനങ്ങൾ ദുരിതത്തിലായി. ദേശീയ പാതയിൽ നന്തിമുതൽ തിക്കോടി വരെ സര്‍വീസ് റോഡില്‍ കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് വലിയ രീതിയില്‍ ഗതാഗത തടസമുണ്ടായി.
അതേസമയം താമരശേരി ചുരം വഴിയുള്ള ഗതാഗതം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി
ചുരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വാഹനങ്ങള്‍ പരിശോധിച്ച് നിയന്ത്രിക്കുന്നതിനായി അടിവാരം ചെക്ക് പോസ്റ്റില്‍ ആവശ്യമായ പോലീസ് സേനയെ വിന്യസിക്കാന്‍ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്കി. പൊതുമരാമത്ത് ദേശീയപാത വിഭാഗം, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഏകോപിപ്പിച്ച് ചുരം മേഖലയില്‍ തുടര്‍ച്ചയായി പട്രോളിംഗ് നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.നിലവിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കോഴിക്കോട്-വയനാട് ജില്ലകള്‍ക്കിടയിലെ അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും കളക്ടര്‍ നിർദേശിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Rain