സംരക്ഷണഭിത്തിയുടെ ഭാഗം റോഡിലേക്ക് ഇടിഞ്ഞുവീണ നിലയിൽ.
ഇരിട്ടി: പുതുതായി നിർമാണം പൂർത്തിയാക്കിയ റോഡിന്റെ സംരക്ഷണഭിത്തി തകർന്നത് അപകടഭീഷണി ഉയർത്തുന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച പെരുവമ്പറമ്പ് - നെല്ലിക്കാംപൊയിൽ റോഡിൽ ചടച്ചിക്കുണ്ടത്താണ് സംരക്ഷണഭിത്തിയുടെ ഭാഗം റോഡിലേക്ക് ഇടിഞ്ഞുവീണത്.
തകർന്ന സംരക്ഷണഭിത്തിക്ക് മുകൾഭാഗത്ത് സ്ഥിതി ചെയ്യുന്ന വീടും ഭീഷണിയിലാണ്. കൂടുതൽ ഭാഗം തകരുകയോ മണ്ണിടിയുകയോ ചെയ്താൽ വീടിനും അപകടം സംഭവിക്കാൻ സാധ്യതയുണ്ട്.
ചടച്ചിക്കുണ്ടം ഹെയർപിൻ വളവിൽ റോഡിന് സംരക്ഷണം ഒരുക്കുന്നതിനായി നിർമിച്ച രണ്ടാൾ ഉയരത്തിലുള്ള ഭിത്തിയുടെ ഒരുഭാഗം ഒരു മാസം മുന്പ് തകർന്നിരുന്നു. ഇത് പുനർനിർമിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിന് മുന്പേ സമീപത്തെ മറ്റൊരു ഭാഗം കൂടി റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഭിത്തി തകർന്നതോടെ ഹെയർപിൻ വളവിൽ റോഡിന്റെ വീതി കുറയുകയും എതിർദിശയിൽനിന്ന് എത്തുന്ന വാഹനങ്ങൾ പരസ്പരം കാണാൻ കഴിയാത്ത സാഹചര്യവുമാണ്. പെട്ടെന്ന് വാഹനങ്ങൾ നേർക്കുനേർ എത്തുന്നത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്.
സംരക്ഷണഭിത്തി തകർന്ന ഭാഗത്ത് അപകട മുന്നറിയിപ്പ് ബോർഡുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ സ്ഥാപിച്ചിട്ടില്ലെന്നതും ആശങ്ക ഉയർത്തുന്നു. രാത്രി അപകടസാധ്യത കൂടുതലാ കുമെന്നാണ് നാട്ടുകാർ പറയുന്നത്. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച റോഡിന്റെ സംരക്ഷണഭിത്തി നിർമാണം പൂർത്തിയാക്കി അധികകാലം കഴിയുന്നതിന് മുൻപേ തകർന്നത് നിർമാണത്തിന്റെ ഗുണനിലവാരം സംബന്ധിച്ചും ചോദ്യമുയർത്തുന്നു. അപകടസാധ്യത ഒഴിവാക്കാൻ തകർന്ന ഭാഗം അടിയന്തരമായി പുനർനിർമിക്കുകയും വളവിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും വേണമെന്നാണ് ആവശ്യം.