കോതമംഗലം - മൂവാറ്റുപുഴ റോഡിൽ കോളേജ് ജംഗ്ഷനിൽ സ്ലാബ് ഇല്ലാത്ത ഓട.
കോതമംഗലം: ദേശീയപാതയിൽ കോതമംഗലം - മൂവാറ്റുപുഴ റോഡിൽ കോളജ് ജംഗ്ഷനിൽ സ്ലാബില്ലാത്ത ഓട അപകടക്കെണിയാകുന്നു. ഓടയുടെ സ്ലാബുകൾ തകർന്ന് വലിയ ഗർത്തം രൂപപ്പെട്ടിട്ട് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കോളജ് വിദ്യാർഥികളടക്കം ദിനംപ്രതി ധാരാളം കാൽനട യാത്രക്കാരും ഇരുചക്ര വാഹനങ്ങളും കടന്നുപോകുന്ന തിരക്കുള്ള ഭാഗത്താണ് അപകടക്കെണി.
കൂടാതെ ഇതിനോട് ചേർന്നുള്ള വെയിറ്റിംഗ് ഷെഡിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്കും ഗർത്തം വൻ ഭീഷണിയാണ്. കനത്ത മഴയിൽ ഓട കവിഞ്ഞൊഴുകുന്നതിനാൽ കുഴി കാണാൻ സാധിക്കാതെ വാഹനങ്ങളും അപകടത്തിൽ പെടുന്നുണ്ട്. പ്രദേശവാസികളും വ്യാപാരികളും പലവട്ടം പരാതി നൽകിയിട്ടും അധികാരികൾ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
അടിയന്തരമായി ഓടക്ക് മുകളിൽ സ്ലാബ് സ്ഥാപിച്ച് അപകട ഭീഷണി ഒഴിവാക്കണമെന്ന് ആർജെഡി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സാജൻഅമ്പാട്ട് അധ്യക്ഷത വഹിച്ചു.