നാദാപുരം: ക്ഷേത്രത്തിൽ പൂജയ്ക്ക് എത്തിയ വിദ്യാർഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പൂജാരിക്ക് മൂന്ന് വർഷവും മൂന്നുമാസവും തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു.
മുതുവണ്ണാച്ച സ്വദേശി സി.കെ. വിനോദൻ (52) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ. മേനോൻ ശിക്ഷിച്ചത്. 2024 സെപ്റ്റംബർ മാസം ഇരുപതാം തീയതി പാലേരി വെങ്ങശേരി കാവ് അമ്പലത്തിൽ പൂജയ്ക്ക് എത്തിയ കോഴിക്കോട് സ്വദേശിയായ പ്ലസ് ടു വിദ്യാർഥിനിയെയാണ് പൂജാമുറിയിലേക്ക് വിളിച്ചു കൊണ്ടുപോയി പൂജാരി ലൈംഗികമായി ഉപദ്രവിച്ചത്.
സംഭവത്തെ തുടർന്ന് പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയുമായിരുന്നു. പേരാമ്പ്ര പോലീസ് സബ് ഇൻസ്പെക്ടർ പി. ഷമീർ, അസി. സബ് ഇൻസ്പെക്ടർ സി. ശ്രീജ എന്നിവരാണ് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 11 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. എഎസ്ഐ പി.എം. ഷാനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
Tags : Nattuvishesham Districtnews