നിർമാണം പുരോഗമിക്കുന്ന മുനമ്പം-അഴീക്കോട് പാലം.
വൈപ്പിൻ: ദ്രുതഗതിയിൽ നിർമാണം നടക്കുന്ന മുനമ്പം അഴീക്കോട് പാലം മുനമ്പം കര തൊടാൻ ഇനി മൂന്ന് ഗർഡറുകളുടെ അകലം മാത്രം. മൂന്ന് ഗാർഡറുകൾ കൂടി സ്ഥാപിച്ചാൽ പാലം മുനമ്പത്ത് വന്ന് തൊടും.
ഗർഡറുകൾ അഴീക്കോട് ഭാഗത്ത് നിന്നാണ് സ്ഥാപിച്ചു തുടങ്ങിയത്. ഈ ഭാഗത്തെ അപ്രോച്ച് റോഡിന്റെ പണികളെല്ലാം പൂർത്തിയായിട്ടുണ്ട്. ഇനി മുനമ്പത്ത് അപ്പ്രോച്ചിന്റെ പണികൾ തീരാനുണ്ട്.
ഇതിനിടെ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സൈറ്റിൽ പണിയെടുത്തിരുന്ന 60 ഓളം ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് പോയതു മൂലം ഇടയ്ക്ക്പണിക്ക് അല്പം വേഗത കുറഞ്ഞിരുന്നു.
ഇതിൽ പകുതി തൊഴിലാളികൾ അടുത്തിടെ തിരിച്ചെത്തിയതോടെ പണികൾ വീണ്ടും സജീവമായിട്ടുണ്ട്. സംസ്ഥാനത്തു തന്നെ ഏറ്റവും നീളം കൂടിയ ഈ പാലം അടുത്ത പുതുവർഷ സമ്മാനമായോ യുഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികത്തിനോ തുറക്കുമെന്നാണ് സൂചന.
എന്നാൽ പാലം തുറക്കുന്നതോടെ വൈപ്പിൻ സംസ്ഥാനപാതയിൽ സംജാതമാകുന്ന ഗതാഗത പ്രശ്നങ്ങളെക്കുറിച്ച് സർക്കാർ തലത്തിൽ ചർച്ചകൾ ആരംഭിക്കാത്തത് വൈപ്പിൻ ദ്വീപ്നിവാസികളിൽ ആശങ്കയുണർത്തുന്നു.
പ്രശ്ന പരിഹാരത്തിനായി സമാന്തര പാതയായ തീരദേശ ഹൈവേയുടെ വൈപ്പിൻ റീച്ച് എത്രയും വേഗം നിർമാണം ആരംഭിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Tags : Local News Nattuvishesham Ernakulam