കൊച്ചി: പിഎം ശ്രീ പദ്ധതി നാടിന് ആപത്താണെന്നും നടപ്പാക്കാൻ പാടില്ലെന്നുമുള്ള സിപിഎം പാർട്ടി കോൺഗ്രസ് തീരുമാനം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ലംഘിച്ചെന്ന് ബെന്നി ബഹനാൻ എംപി. പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾക്ക് വ്യത്യസ്തമായി അഭിപ്രായം പറഞ്ഞ വി.എസ്. അച്യുതാനന്ദനെതിരെ നടപടിക്കു വാശി പിടിച്ചയാളാണ് പിണറായി.
സീതാറാം യെച്ചൂരി പിഎം ശ്രീയെ ശക്തമായി എതിർത്തിരുന്നു. മുൻകാലങ്ങളിൽ പാർട്ടി നയത്തിന് വിരുദ്ധമായി പ്രവർത്തിച്ചിരുന്നവരെ പുറത്താക്കിയ കീഴ്വഴക്കം പിണറായിയുടെ കാര്യത്തിൽ പാലിക്കുമോയെന്ന് സിപിഎം വ്യക്തമാക്കണം. അദ്ദേഹത്തിന്റെ രാജി സിപിഎം ചോദിച്ചു വാങ്ങണം.
എസ്എഫ്ഐഒ കേസിനു പിഎം ശ്രീയിൽ ഒപ്പിട്ടതുമായി ബന്ധമുണ്ട്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയത്. ഇത് ജനം വിശ്വസിക്കില്ലെന്നും ബെന്നി ബഹന്നാൻ കൊച്ചിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.