എട്ടുനോന്പ് തിരുനാളിന്റെ സമാപനദിവസമായ ഇന്നലെ നടന്ന പ്രദക്ഷിണം.
കാഞ്ഞിരപ്പള്ളി: പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ കൃപയും സത്യവും നിറഞ്ഞ കൃപാവരത്തിന്റെ തിരുനാളാണെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ. സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോന്പ് തിരുനാളിന്റെ സമാപനദിവസമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു മാർ ജോസ് പുളിക്കൽ. പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനം ഒരു ഉഷകാലനക്ഷത്രമാണ്. മാതാവിനോട് ചേർന്ന് ജീവിതത്തിന്റെ പ്രതിസന്ധികളിലും ബുദ്ധിമുട്ടികളിലും ജീവിക്കാൻ സാധിക്കണം. ദൈവഹിതം അനുസരിച്ച് ജീവിക്കുന്നവരാണ് ഭൂമിയിലെ യഥാർഥ വിജയികൾ. പരിശുദ്ധ കന്യകാമറിയം പ്രത്യാശയുടെ നക്ഷത്രമാണെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.
തിരുനാളിന്റെ സമാപന ദിവസമായ ഇന്നലെ രാവിലെ മുതൽ രാത്രിവരെ പഴയപള്ളിയിൽ വിശ്വാസികളുടെ പ്രവാഹമായിരുന്നു. രാവിലെ മുതൽ വിശ്വാസികൾക്ക് നേർച്ച കഞ്ഞി വിതരണം ചെയ്യുന്നുണ്ടായിരുന്നു. വൈകുന്നേരം കുരിശിടിയിലേക്കു നടന്ന പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
കത്തീഡ്രൽ വികാരിയും ആർച്ച് പ്രീസ്റ്റുമായ ഫാ.ഡോ. കുര്യൻ താമരശേരി, അസിസ്റ്റന്റ് വികാരിമാരായ ഫാ. തോമസ് മുളങ്ങാശേരിൽ, ഫാ. ഇമ്മാനുവേൽ മണിമല, റെക്ടർ ഫാ. ജോൺ വെട്ടുവയലിൽ എന്നിവർ നേതൃത്വം നൽകി.