മൂവാറ്റുപുഴ കച്ചേരിത്താഴത്തെ പോലീസ് ഏയ്ഡ് പോസ്റ്റ്.
മൂവാറ്റുപുഴ: നഗരത്തില്‍ സുരക്ഷ ഒരുക്കേണ്ട കച്ചേരിത്താഴത്തെ അത്യാധുനിക പോലീസ് എയ്ഡ് പോസ്റ്റ് അടച്ചു പൂട്ടിയതിനെതിരേ പ്രതിഷേധം വ്യാപകം. അഞ്ച് ലക്ഷം ചെലവില്‍ ലയണ്‍സ് ക്ലബുകളുടെയും മണപ്പുറം ഫൗണ്ടേഷന്റെയും സഹായത്തോടെ നിര്‍മിച്ച എയ്ഡ് പോസ്റ്റാണ് മാസങ്ങളായി അടഞ്ഞു കിടക്കുന്നത്.
ഇതോടെ നഗരത്തിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തര സഹായം ലഭ്യമാക്കുന്നതിനും നിലവിലുണ്ടായിരുന്ന സംവിധാനം ഇല്ലാതായിരിക്കുകയാണ്. സന്ധ്യമയങ്ങിയാല്‍ പ്രദേശത്ത് അനധികൃത പാര്‍ക്കിംഗ് മൂലം ഗതാഗത തടസവും പതിവാണ്. ഇതിനു പുറമെ ജനറല്‍ ആശുപത്രിയിലും ആശ്രമ സ്വകാര്യ ബസ്റ്റാൻഡിലും ഉണ്ടായിരുന്ന എയ്ഡ് പോറ്റുകളും അടച്ചിട്ടിരിക്കുകയാണ്.
പോലീസ് സേനയിലെ രൂക്ഷമായ ഉദ്യോഗസ്ഥ ക്ഷാമമാണ് എയ്ഡ് പോസ്റ്റുകളുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമായതായി പറയുന്നത്. എറണാകുളം റൂറല്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ അംഗബലമുള്ള സ്റ്റേഷനുകളിലൊന്നാണ് മൂവാറ്റുപുഴയെങ്കിലും നിലവില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും ഇവിടെ പോലീസുകാരില്ലാത്ത അവസ്ഥയാണ്. രേഖകളില്‍ 105 പോലീസുകാര്‍ ഉണ്ടെങ്കിലും നിലവില്‍ 88 പേരില്‍ താഴെ മാത്രമാണ് ഡ്യൂട്ടിക്കുള്ളത്.
ഇതില്‍ തന്നെ വലിയൊരു വിഭാഗം വര്‍ക്ക് അറേഞ്ച്മെന്റിന്റെ ഭാഗമായി മറ്റ് ഡ്യൂട്ടിക്കായി പോയിരിക്കുകയാണ്. വിജിലന്‍സ് കോടതി, കുടുംബ കോടതി എന്നിവിടങ്ങളിലെ ഡ്യൂട്ടിക്കു പുറമേ ജനമൈത്രി, പിങ്ക് പട്രോള്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആന്റി നാര്‍കോട്ടിക് കമ്മിറ്റി തുടങ്ങിയ വിവിധ പദ്ധതികളുടെ ചുമതലയും സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കാണ്. ഇത് ക്രമസമാധാന പാലനത്തെയും ഗതാഗത നിയന്ത്രണത്തെയും ഗുരുതരമായി ബാധിക്കുന്നുണ്ട്.
നഗര ഹൃദയത്തില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച എയ്ഡ് പോസ്റ്റ് അടഞ്ഞു കിടക്കുന്നത് നഗരത്തിലെത്തുന്ന സാധാരണക്കാര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. രാത്രികാലങ്ങളില്‍ നഗരത്തിലെത്തുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ക്ക് സുരക്ഷയില്ലാത്ത അവസ്ഥയാണിപ്പോള്‍. പോലീസിന്റെ അഭാവം മുതലെടുത്ത് മദ്യപാനികളും സാമൂഹ്യവിരുദ്ധരും പ്രദേശത്ത് വര്‍ധിച്ചുവരികയാണ്.
Tags : Local News Nattuvishesham Ernakulam