ചെറുപുഴ: രാജഗിരി ക്വാറിയിൽ നിന്നും രാജഗിരി-ജോസ്ഗിരി പിഡബ്ല്യുഡി റോഡിൽ പതിച്ച കൂറ്റൻ കല്ലുകൾ പൊട്ടിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. വൈദ്യുതി ബന്ധവും സാധാരണ നിലയിലായി.
ചൊവ്വാഴ്ച വൈകുന്നേരം രണ്ട് ഹിറ്റാച്ചികൾ എത്തിച്ച് കല്ലുകൾ പൊട്ടിച്ചു നീക്കാൻ നടത്തിയ ശ്രമങ്ങൾ ആദ്യഘട്ടത്തിൽ വിജയിച്ചില്ല. കല്ലുകൾ റോഡിലേക്ക് ഒരുമീറ്ററോളം ആഴത്തിൽ താഴ്ന്നു കിടന്നതാണു കാരണം. ഇതേ തുടർന്ന് ഇതിനു സമീപത്തുകൂടി താത്കാലിക റോഡ് തുറന്നിരുന്നു. ഇതുവഴി ബസുൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോയി. രാത്രി വൈകിയും നടത്തിയ ശ്രമത്തിനൊടുവിൽ കല്ലുകൾ പൊട്ടിച്ചു.
ഇന്നലെ പുലർച്ചയോടെ കല്ലുകൾ റോഡിൽ നിന്നും നീക്കി ഗതാഗതം സാധാരണ നിലയിലാക്കി. ചെറുപുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രാജഗിരി പൈതൃക സംരക്ഷണ സമിതിയുടെ സഹകരണത്തോടെ തഹസിൽദാറുടെയും ദുരന്തനിവാരണ അഥോറിറ്റിയുടെയും നിർദേശാനുസരണമാണു പ്രവർത്തനങ്ങൾ നടന്നത്.
ജനങ്ങൾ ഇപ്പോഴും കടുത്ത പ്രതിഷേധത്തിലും ആശങ്കയിലുമാണ്. ക്വാറിയ്ക്ക് സ്റ്റോപ്പ് മെമ്മോ കൊടുക്കണമെന്നും ക്വാറി പ്രവർത്തിക്കാൻ അനുവദിക്കരുതെന്നുമാണു നാട്ടുകാരുടെ ആവശ്യം.
ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ നൽകിയ പരാതിയിൽ ചെറുപുഴ പോലീസ് രാജഗിരി കബനി ബ്ലൂ മെറ്റൽസ് ക്വാറി ഉടമ വിവേക് വിജയനെതിരേ കേസെടുത്തു. പിഡബ്ള്യുഡി റോഡ് കേടുവരുത്തിയതിനെതിരേയാണു കേസ്.
Tags : nattu vishesham rocks were removed