രയറോം പുഴയിൽ കുട്ടാപറമ്പ്-നെടുവോട് പ്രദേശങ്ങളെ ബന്ധിപ്പിച്ചിരുന്ന തൂക്കുപാലം നശിച്ച നിലയിൽ.
ആലക്കോട്: രയറോം പുഴയിൽ കുട്ടാപറമ്പ്-നെടുവോട് പഴയ പാലത്തിന് സമീപം റഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കണമെന്ന ആവശ്യത്തിന് മൂന്ന് പതിറ്റാണ്ടായിട്ടും പരിഹാരമായില്ല. പാലം യാഥാർഥ്യമായാൽ നെടുവോട്, പരപ്പ, അളുമ്പ്, ചാത്തമംഗലം, മൂന്നാംകുന്ന്, കുട്ടാപറമ്പ്, പൂവഞ്ചാൽ പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമാകും. ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളിലെ ഗ്രാമപ്രദേശങ്ങളിലെ ജലസേചനത്തിനും കൃഷിക്കും പദ്ധതി പ്രയോജനപ്പെടും.
കുടിയേറ്റത്തിന്റെ ആദ്യകാലത്ത് ചങ്ങാടത്തെ ആശ്രയിച്ചാണ് ജനങ്ങൾ പുഴ കടന്നിരുന്നത്. പിന്നീട് നാട്ടുകാരുടെ ശ്രമഫലമായി മുളകൊണ്ടുള്ള പാലം നിർമിച്ചു. ജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടർന്ന് ആലക്കോട് പഞ്ചായത്ത് പാലം നിർമിച്ചുനൽകി.
15 വർഷം മുമ്പുവരെ എല്ലാ വർഷവും അറ്റകുറ്റപ്പണി നടത്തി പാലം സംരക്ഷിച്ചിരുന്നു. പിന്നീട് അറ്റകുറ്റപ്പണിക്ക് തുക വകയിരുത്താതായതോടെ തൂക്കുപാലം നശിച്ച് ഉപയോഗശൂന്യമായി. ഇതോടെ മഴക്കാലത്ത് പുഴ കടക്കാൻ വീണ്ടും ചങ്ങാടത്തെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികൾ. ആലക്കോട്, വായാട്ടുപറമ്പ്, കണിയംചാൽ, കാർത്തികപുരം, മണക്കടവ് പ്രദേശങ്ങളിലെ ഹൈസ്കൂളുകളിലേക്ക് വിദ്യാർഥികളടക്കം നൂറുകണക്കിന് പേർ സഞ്ചരിച്ചിരുന്ന പാത കൂടിയാണിത്. പാലം തകർന്നതോടെ യാത്രാസൗകര്യം പൂർണമായി തടസപ്പെട്ടു.
നേരത്തെ നാലു കിലോമീറ്റർ സഞ്ചരിച്ചാൽ ആലക്കോട് എത്തുമായിരുന്നു. എന്നാൽ ഇപ്പോൾ 10 കിലോമീറ്ററോളം ചുറ്റിസഞ്ചരിക്കണം. യാത്രാക്ലേശത്തിനും കാർഷിക മേഖലയിലെ ജലക്ഷാമത്തിനും പരിഹാരമാകുന്ന വിധത്തിൽ റഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്തും ജി. സുധാകരൻ മന്ത്രിയായിരുന്ന സമയത്തും തിരുവനന്തപുരത്തുനിന്നുൾപ്പടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ പിന്നീട് പദ്ധതിയുമായി ബന്ധപ്പെട്ട് തുടർനടപടികളൊന്നും ഉണ്ടായില്ല.
Tags : NattuVishesham DistrictNews