ഡിജിറ്റല്‍ ലോകത്തിന്റെ അതിവേഗ വളര്‍ച്ചയ്ക്കിടയിലും പുസ്തകങ്ങളെ ജീവിതത്തിന്റെ ഭാഗമാക്കിയ നിരവധി വ്യക്തികള്‍ ഇന്നും വായനയുടെ വെളിച്ചം സമൂഹത്തിലേക്ക് പകരുന്നുണ്ട്. വായന ഒരു ശീലമെന്നതിലുപരി വ്യക്തിത്വ വികാസത്തിന്റെയും അറിവിന്റെയും സാമൂഹിക പുരോഗതിയുടെയും അടിത്തറയാണെന്ന് തെളിയിക്കുന്ന അത്തരം ചില വ്യക്തികളെ ഈ വായനാവാരത്തിൽ പരിചയപ്പെടാം.
ചായയ്ക്കൊപ്പം പുസ്തകവും; വായനയ്ക്ക് പുതിയ മാനം നല്കി ഷുക്കൂര്‍
മൂവാറ്റുപുഴ : യുവതലമുറയെയടക്കം വായനയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോഫി വിത്ത് എ ബുക്ക് എന്ന പദ്ധതിയുമായി എഴുത്തുകാരന് കൂടിയായ ബേക്കറി ഉടമ പി.എം. ഷുക്കൂര്‍. മൂവാറ്റുപുഴ ആശ്രമം സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപത്തുള്ള പൈനായില്‍ ബേക്കറിയാണ് വ്യത്യസ്തമായ വായനാ പരിപാടിക്ക് വേദിയായിരിക്കുന്നത്.
കൊടുംചൂടില്‍ ശീതളപാനീയങ്ങളോ ചായയോ കുടിക്കാന്‍ എത്തുന്നവര്‍ക്ക് ചൂട് കാപ്പിക്കും, ചായയ്ക്കും, കടികള്ക്കുമൊപ്പം അവര്‍ക്കിഷ്ടമുള്ള പുസ്തകങ്ങളും തെരഞ്ഞെടുത്തു വായിക്കാം. വായനയില്‍ നിന്നും മറ്റും അകന്നുപോകുന്ന യുവതലമുറയെ വായനയിലേക്ക് അടുപ്പിക്കുകയും സാഹിത്യകാരന്മാരെ പരിചയപ്പെടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നതെന്ന് ഷുക്കൂര്‍ പറഞ്ഞു.
ബേക്കറിയില്‍ പലഹാരങ്ങള്‍ക്കൊപ്പം പുസ്തകങ്ങള്‍ വയ്ക്കാന്‍ പ്രത്യേക അലമാരകളുമുണ്ട്. ചങ്ങമ്പുഴ ജീവിതവും കലാപവും എന്ന പുസ്തകമടക്കം പല പുസ്തകങ്ങളും രചിച്ചിട്ടുള്ള ഷുക്കൂര്‍ വിശ്വ സാഹിത്യത്തിലെ പ്രമുഖ കൃതികള്‍ അടക്കം വായനയ്ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. പുസ്തകങ്ങള്‍ കടയില്‍ ഇരുന്നു വായിക്കാന്‍ മാത്രമേ അനുവാദമുള്ളൂ. ലോക സാഹിത്യത്തിലേതടക്കം എണ്ണായിരത്തോളം പുസ്തകങ്ങളുള്ള ഹോം ലൈബ്രറിയും ഷുക്കൂറിന് സ്വന്തമായുണ്ട്.
നീണ്ട 35 വര്‍ഷമായി ഇദ്ദേഹം പുസ്തകങ്ങള്‍ വാങ്ങിച്ചു കൂട്ടാന്‍ തുടങ്ങിയിട്ട്. ബേക്കറിയിലെ തിരക്കുകള്‍ക്കിടയിലും പുസ്തക രചനയ്ക്കും വായനയ്ക്കും ഷുക്കൂര്‍ സമയം കണ്ടെത്തുന്നുണ്ട്. സുഹൃത്തുക്കള്‍ക്ക് പുറമെ ഭാര്യയും, മക്കളും ഷുക്കൂറിന്റെ ഈ ഉദ്യമത്തിന് കരുതലായി കൂടെയുണ്ട്.
കുഞ്ഞുകുഞ്ഞിന്റെ വലിയ ശേഖരം
ഫോര്‍ട്ടുകൊച്ചി : കുമ്പളങ്ങിയിലെ വീട്ടില്‍ മൂന്നു മുറികളിലായി ആയിരത്തിലേറെ പുസ്തകങ്ങളുടെ ശേഖരം ഒരുക്കിയിരിക്കുകയാണ് റിട്ട. എസ്ഐ പി.സി. കുഞ്ഞുകുഞ്ഞ്. പ്രമുഖ എഴുത്തുകാരുടെ ചരിത്ര പുസ്തകങ്ങള്‍, യാത്രാവിവരണങ്ങള്‍, നോവലുകള്‍, ലേഖനങ്ങള്‍ എന്നിവയെല്ലാം കുഞ്ഞുകുഞ്ഞിന്റെ മൂന്നു അലമാരകളിലായുള്ള വിപുല ശേഖരത്തിലുണ്ട്. എല്ലാം പണം നല്‍കിയാണ് വാങ്ങിയത്. നാട്ടിലുള്ളവരും പുറത്തുള്ള സുഹൃത്തുകളും ബുക്കുകൾ റഫർചെയ്യാന് ഇദ്ദേഹത്തെ സമീപിക്കാറുണ്ട്.
സ്കൂള്‍ പഠനകാലം മുതലേ വായനാശീലമുണ്ടായിരുന്നു. നാട്ടിലെ ചെറിയ ക്ലബുകളിലും വായനശാലകളിലും നിത്യ സന്ദര്‍ശകനായിരുന്ന കുഞ്ഞുകുഞ്ഞ് പിന്നീട് ലൈബ്രറിയുടെ സജീവ മെമ്പര്‍ഷിപ്പിലേക്കും ഭാരവാഹിത്വത്തിലേക്കും വളര്‍ന്നു. ലൈബ്രറി ജില്ലാ കൗണ്‍സിലംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വെങ്ങോലയുടെ വായനാപൂര്‍ണിമ
പെരുമ്പാവൂര്‍: പുസ്തകങ്ങള്‍ക്കൊണ്ട് ഒരു നാടിന്റെ ഗതി മാറ്റിയെടുത്തിരിക്കുകയാണ് എഴുത്തുകാരനും ഒക്കല്‍ ശ്രീനാരായണ ഹൈസ്കൂളിലെ റിട്ട. അധ്യാപകനുമായ ഇ.വി. എന്‍. വെങ്ങോല എന്ന നാരായണന് മാഷ്. വെങ്ങോല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹിക, സാംസ്കാരിക സാഹിത്യ കൂട്ടായ്മയായ വായനാ പൂര്‍ണിമ ഗ്രന്ഥശാലയുടെ അമരക്കാരനാണ് ഈ 82കാരന്.
പ്രായഭേദമന്യേ, ഭാഷാസാഹിത്യത്തിലും കലകളിലും സമൂഹത്തിലും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്നവരെ കണ്ടെത്തി പ്രോത്സാഹനം നല്കുന്ന ദൗത്യമാണ് നാരായണന് മാഷ് ചെയ്യുന്നത്. കുട്ടികളില്‍ വായന കേവലമൊരു വിനോദത്തിനപ്പുറം ഒരു ശീലമായി മാറ്റാനാണ് മാഷിന്റെ ശ്രമം. എല്ലാവര്‍ഷവും ദേശീയ വായനാദിനത്തോടനുബന്ധിച്ച് പ്രാദേശികതലത്തില്‍ വിദ്യാലയങ്ങളുമായും വായനശാലകളുമായും സഹകരിച്ച് നിരവധി പദ്ധതികളാണ് ഇദ്ദേഹം നടത്തുന്നത്.
പ്രമുഖ എഴുത്തുകാരെയും സാംസ്കാരിക നായകന്മാരെയും പങ്കെടുപ്പിച്ചു സംവാദങ്ങള്‍, അക്ഷരശില്പ്പശാലകള്, കവിതാലാപനമത്സരങ്ങള്‍ കുട്ടികള്‍ക്ക് വായിക്കാനായി പുസ്തകം നല്കല് ഇതെല്ലാം ഇതില്‍ ഉള്‍പ്പെടും. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കുട്ടികളുടെ മാസികയായ തളിരിന്റെ സബ് എഡിറ്ററായി 2011 മുതല്‍ 2016 വരെ സേവനമനുഷ്ഠിച്ചു. ഡയറക്ടര്‍ബോര്‍ഡ് മെമ്പറുമായിരുന്നു. 2014ല്‍ കേരളാ സാഹിത്യ അക്കാദമിയുടെ ഗ്രന്ഥശാലാ പ്രവര്‍ത്തക പുരസ്കാരവും ലഭിച്ചു. സാസ്കാരിക രംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ച് ദേശാചാര്യ പുരസ്കാരം, അക്ഷരജ്യോതി പുരസ്കാരം എന്നീ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി.
വായനയുടെ സുഗന്ധം പകർന്ന് സുഗതന്
ആലുവ: വായനയില്‍ മുഴുകിയിരിക്കുക എന്നത് മറ്റെന്തിനേക്കാളും രസമുള്ളതും ആനന്ദ ദായകവുമാണെന്നാണ് 81 കാരനായ ആലുവ തുരുത്ത് സ്വദേശി സുഗതന് ആയില്യത്തിന്റെ അഭിപ്രായം. വീട്ടിലെ പുസ്തക ശേഖരം കൂടാതെ ആലുവ മുനിസിപ്പല്‍ ലൈബ്രറി, തുരുത്ത് ഗ്രാമദളം ലൈബ്രറി എന്നിവയാണ് സുഗതന്റെ വായനാശീലം ഉറപ്പിച്ചത്.
പുസ്തകങ്ങളെ അറിവും ആനന്ദവും നല്കുന്ന ഉറ്റമിത്രങ്ങളാക്കണമെന്ന് പറയുന്ന അദ്ദേഹത്തിന് പത്രം മുഴുവന്‍ അരിച്ചുപെറുക്കി വായിക്കുന്ന രീതിയാണ്. കൈയില്‍ കിട്ടുന്നതെന്തും വായിക്കും. ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് വിരമിച്ചെങ്കിലും വായനയും കൃഷിയും തുടരുന്നു.
മൂന്ന് കിലോമീറ്റര്‍ അകലെ മറുകരയിലുള്ള ആലുവ മുനിസിപ്പല്‍ ലൈബ്രറിയില്‍ അംഗത്വമുള്ള സുഗതന് ദീര്‍ഘകാലം അവിടെ നിന്നും പുസ്തങ്ങളെടുത്താണ് വായിച്ചിരുന്നത്. പെരിയാറിന് കുറുകെയുള്ള റെയില്‍വേ ട്രാക്കിലൂടെയും പിന്നീട് വന്ന തുരുത്ത് നടപ്പാലത്തിലൂടെയും സൈക്കിളിലായിരുന്നു യാത്ര.
1990 ല്‍ തുരുത്ത് ഗ്രാമത്തില്‍ റോട്ടറി ഗ്രാമദളം വായനശാല സ്ഥാപിതമായതു മുതല്‍ ലൈബ്രറിയിലെ അംഗമാണ്. ഈ ഗ്രന്ഥശാലയിലെ മികച്ച വായനക്കാരനും സ്ഥിരമായി പുസ്തകമെടുക്കുന്നയാളും കൂടിയാണ്. ജൈവ കര്‍ഷകനായ സുഗതന് വാഴ, കപ്പ, പച്ചക്കറി എന്നീ കൃഷികള്‍ ചെയ്തു വരുന്നു. തുരുത്ത് ഈസ്റ്റ് റസിഡന്റ്സ് അസാസിയേഷന്, സീനിയര്‍ സിറ്റിസണ്‍ വെല്‍ഫയര്‍ ഫോറം, എരുത്തിക്കാവ് നന ദുര്‍ഗാദേവി ക്ഷേത്രം എന്നിവയുടെ പ്രസിഡന്റുകൂടിയാണ് ഇദ്ദേഹം.
പുസ്തകങ്ങളെ പ്രണയിച്ച ശിവദാസൻ
പിറവം: വായനയോട് എന്നും അടങ്ങാത്ത ആവേശമായിരുന്നു പിറവം കളമ്പൂര് ചാലച്ചേരില് വീട്ടില്‍ ശിവദാസന്‍ കുട്ടിക്കാലത്ത് വീട്ടില്‍ വരുത്തുന്ന ദിനപ്പത്രം വായിച്ചശേഷം നേരത്തെ തന്നെ കളമ്പൂര് ഗവ. യുപി സ്കൂളിലെത്തി അവിടുത്തെ ലൈബ്രറിയിലെ പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. ഹൈസ്കൂള്‍ പഠനം നടത്തിയ പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ വിപുലമായ ലൈബ്രറി ശേഖരം ഇദ്ദേഹത്തിന്റെ വായനയെ ഏറെ സ്വാധീനിച്ചു.
സ്കൂള്‍ തലങ്ങളിലും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ക്വിസ് മത്സരങ്ങളിലും വിജയം നേടുമ്പോള്‍ കിട്ടിയിരുന്നത് അക്കാലത്തെ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളായിരുന്നു. ഇതില്‍ കവിതയും, കഥയും, ചരിത്രവുമെല്ലാമുണ്ടായിരുന്നു. ഇന്നിപ്പോള്‍ ആയിരത്തിലേറെ പുസ്തകങ്ങളാണ് ഇദ്ദേഹത്തിന് സ്വന്തമായിട്ടുള്ളത്. ഋഗ്വേദത്തിന്റെ വിവര്‍ത്തന പുസ്തകവും വിവേകാനന്ദ സാഹിത്യത്തിന്റെ മുഴുവന്‍ വോളിയമടക്കം നിരവധി പുസ്തകങ്ങളും വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇക്കൂട്ടത്തിലുണ്ട്.
കൈവശമുണ്ടായിരുന്ന പകുതിയോളം പുസ്തകങ്ങള്‍ ഇദ്ദേഹം പാഴൂരിലെ വിവേകാനന്ദ സ്കൂളിന്റെ ലൈബ്രറിയിലേക്ക് സൗജന്യമായി നല്കി. എങ്കിലും പുതിയ പുസ്തകങ്ങള്‍ ശിവദാസൻ ഇപ്പോഴും സ്വന്തമാക്കിക്കൊണ്ടിരിക്കുകയാണ്. എറണാകുളത്തെ പബ്ലിക് ലൈബ്രറിയില്‍ എ ക്ലാസ് മെമ്പര്‍ഷിപ്പുണ്ട്. നേരത്തെ ബിഎസ്എന്‍എലിന്റെ കേബിള്‍ വര്‍ക്കുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന ശിവദാസ്, ഇപ്പോള്‍ പിറവം റൂറല്‍ സഹകരണ ബാങ്കിന്റെ പ്രസിഡന്റാണ്.
ടാർസൻ കഥകൾ വായിച്ച് രാജന്റെ തുടക്കം
കോതമംഗലം : 55 വര്‍ഷം മുമ്പ് വായനയുടെ ലോകത്തേക്ക് കടന്നുവന്ന ചിത്രകാരന് കോതമംഗലം നങ്ങേലിപ്പടി കുന്നപ്പിള്ളില്‍ രാജന് കെ. ജോണിന് ഇന്ന്സ്വന്തമായുള്ളത് ആയിരത്തിലധികം പുസ്തകങ്ങള്‍. ദീപിക പത്രത്തില്‍ അക്കാലത്ത് പ്രസിദ്ധീകരിച്ച ടാര്സന് കഥകള്‍ വായിച്ചായിരുന്നു തുടക്കം.
ആദ്യ കാലങ്ങളില്‍ ഡിറ്റക്റ്റീവ് നോവലുകളോടാണ് ഭ്രമമെങ്കില്‍ പിന്നീട് ഇങ്ങോട്ട് ചരിത്ര നോവലുകളും വിശ്വ സാഹിത്യവും ചരിത്രപഠനവുമെല്ലാമായി വഴിമാറി. വിപണിയില്‍ പുതിയ പുസ്തകം ഇറങ്ങിയാല്‍ അത് സ്വന്തമാക്കും. അങ്ങനെ ഇപ്പോള്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ ആയിരത്തിലധികം പുസ്തകങ്ങളുടെ ശേഖരമുണ്ട്.
അതി സുന്ദരമായ ആന്തരിക യാത്രയല്ലേ വായനയെന്ന് നങ്ങേലിപ്പടിയിലെ ഐശ്വര്യ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാലയിലെ ഗ്രന്ഥശാലാധികാരികൂടിയായ രാജന് പറയുന്നു. ചിത്രകലയില്‍ ഡിപ്ലോമ നേടിയെങ്കിലും ഇപ്പോള്‍ ഹൗസ് പെയിന്റിംഗും, വീടിനടുത്തുള്ള ഗ്രന്ഥശാലയിലെ ഗ്രന്ഥശാലാധികാരിയുമെല്ലാമായി മുന്നോട്ട് പോകുകയാണ് ഈ 63കാരന്.
ഗോവിന്ദന്റെ പുസ്തകലോകം
അങ്കമാലി : കറുകുറ്റിയിലെ വീട്ടില്‍ അയ്യായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരമുണ്ട് കെ. പി. ഗോവിന്ദന്. കവിത, കഥ, നോവല്‍, നാടകം, ജീവചരിത്രം, ഇതിഹാസപുരാണങ്ങള്‍, വിവിധ വിജ്ഞാനകോശങ്ങള്‍, നിഘണ്ടുക്കള്‍, രാഷ്ട്രീയ ദര്‍ശന നീകഗ്രന്ഥങ്ങള്, സംഗീത ആട്ടകഥാസാഹിത്യം, ചരിത്രം, ശാസ്ത്രം, തത്വചിന്ത, യാത്രാവിവരണം— സര്‍വ വിഭാഗങ്ങളിലുമുള്ള രചനകള്‍ ഈ ശേഖരത്തിലുണ്ട്.
പിതാവില്‍ നിന്ന് പകര്‍ന്നു കിട്ടിയ വായനാശീലവും പുസ്തക ശേഖരണവുമാണ് ഇദ്ദേഹത്തിന് കരുത്തായത്. ഒരു പുസ്തകം കൈമാറുമ്പോള്‍ നാം കൈമാറുന്നത് അറിവ് മാത്രമല്ല, ഒരു തലമുറയുടെ സംസ്കാരവും കൂടിയാണെന്ന് ഗോവിന്ദന് പറയുന്നു.
Tags : Local News Nattuvishesham Ernakulam