മഹിളാലയം ജംഗ്ഷനിലെ കൈയേറ്റം
ആലുവ: പലതവണ ഒഴിപ്പിച്ചിട്ടും സീപോർട്ട് - എയർപോർട്ട് റോഡിൽ മഹിളാലയം ജംഗ്ഷൻ മുതൽ ചൊവ്വര പാലം മേഖല വരെ കൈയേറി വീണ്ടും വഴിയോരക്കച്ചവടം. റോഡ് വികസനം വൈകുന്നത് മുതലാക്കിയാണ് കൈയേറ്റക്കാർ മടങ്ങിവരുന്നത്.
ഇതേതുടർന്ന് പെരുമ്പാവൂർ കെഎസ്ആർടിസി റൂട്ടിലെ മഹിളാലയം ജംഗ്ഷനിൽ പകൽ സമയം ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നാണ് പ്രദേശവാസികളുടേയും യാത്രക്കാരുടേയും പരാതി.
സീപോർട്ട്- എയർപോർട്ട് റോഡിൽ കോവിഡ് സമയത്താണ് കൈയേറ്റം രൂക്ഷമായത്. കൂണ് പോലെ പണിതുയർത്തിയ ചെറിയ ഷെഡുകളിൽ നിന്ന് മാലിന്യം സമീപത്തെ വീടുകളുടെ പറമ്പിലേക്കും പുഴയിലേക്കും വലിച്ചെറിയുന്നതായി പരാതി ഉയർന്നിരുന്നു. ഏതാനും പേർ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയതിനെ തുടർന്ന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് നിയമ നടപടികൾക്ക് തയാറായിരുന്നു.
വഴിയോര കച്ചവടം നടത്തുന്നവരുടെ മുന്നിൽ വാഹനങ്ങൾ നിർത്തിയിട്ടാണ് പലരും സാധനങ്ങൾ വാങ്ങുന്നത്. ഇത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
ഇരുപത് വർഷം മുമ്പാണ് സീപോർട്ട്- എയർപോർട്ട് റോഡിനായി സ്ഥലം ഏറ്റെടുത്തത്. മഹിളാലയം ജംഗ്ഷനെയും തുരുത്തിനേയും ബന്ധിപ്പിച്ചും തുരുത്തിനേയും ചൊവ്വരയേയും ബന്ധിപ്പിച്ചും രണ്ട് പാലങ്ങൾ വന്നു.
എന്നാൽ കളമശേരിയിൽ നിന്ന് മഹിളാലയം പാലം വരെ റോഡ് നിർമാണം നടന്നിട്ടില്ല. ഭൂഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്ന നടപടികൾ പുരോഗമിക്കുകയാണ്.
Tags : Local News Nattuvishesham Traffic jam Seaport-Airport Road