വെള്ളരിക്കുണ്ട്: കാട്ടുപന്നിശല്യം കുറയ്ക്കാൻ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടികളുടെ ഭാഗമായി വനംവകുപ്പ് നടപ്പാക്കുന്ന തീവ്രയജ്ഞം ബളാൽ, വെസ്റ്റ് എളേരി, കിനാനൂർ-കരിന്തളം പഞ്ചായത്തുകളിൽ ഊർജിതമാക്കി. തിങ്കളാഴ്ച തീവ്രയജ്ഞം തുടങ്ങിയതിനു ശേഷം മൂന്നു പഞ്ചായത്തുകളിലുമായി ഇരുപതോളം കാട്ടുപന്നികളെയാണ് എംപാനൽ ഷൂട്ടർമാരുടെ നേതൃത്വത്തിൽ വെടിവച്ചുവീഴ്ത്തിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് 90 ദിവസത്തെ ഊർജിത കാട്ടുപന്നി നിയന്ത്രണദൗത്യം നടപ്പാക്കുന്നത്. പഞ്ചായത്ത് തലത്തിലുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കാട്ടുപന്നിശല്യം ഏറ്റവും കൂടുതലുള്ള പ്രദേശങ്ങൾ കണ്ടെത്തിയാണ് ദൗത്യസംഘത്തെ എത്തിക്കുന്നത്. കാട്ടുപന്നികളുടെ താവളമാകുന്ന ആളൊഴിഞ്ഞ പറമ്പുകളിലെയും പൊതുസ്ഥലങ്ങളിലെയും കുറ്റിക്കാടുകൾ വെട്ടിത്തെളിക്കുന്നതിനും ഖരമാലിന്യ നിർമാർജനത്തിനുമുള്ള ദൗത്യം ഇതോടൊപ്പം തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുത്തു നടപ്പാക്കും. സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
സി.കെ. രവീന്ദ്രൻ കുറുഞ്ചേരിയാണ് ഈ മേഖലയിലെ എംപാനൽ ഷൂട്ടർമാരുടെ സംഘത്തിന്റെ കോ-ഓർഡിനേറ്റർ. കരുണാകരൻ കാട്ടിപ്പൊയിൽ, പി. ശശി വട്ടക്കല്ല്, പള്ളിപ്പുറം ശശി, ബാലകൃഷ്ണൻ കാട്ടിപ്പൊയിൽ എന്നിവരാണ് സംഘാംഗങ്ങൾ.
രാത്രികളിൽ ഉറക്കമിളച്ചാണ് അറുപതോളം പേരടങ്ങിയ സംഘം കാട്ടുപന്നിവേട്ടയ്ക്കായി ഇറങ്ങുന്നത്. സംഘാംഗങ്ങൾക്ക് ഭക്ഷണമുൾപ്പെടെയുള്ള അനുബന്ധച്ചെലവുകൾ മിക്കപ്പോഴും തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും സ്വന്തം നിലയ്ക്ക് വഹിക്കുകയാണ്. ഷൂട്ടർമാർക്ക് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച ധനസഹായം പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. കർഷകരുടെ ജീവനും വിളകളും സംരക്ഷിക്കാനുള്ള ദൗത്യത്തിനു മുന്നിൽ ഇതൊന്നും പ്രശ്നമാക്കാതെയാണ് ഇവർ ഇറങ്ങുന്നത്. കാട്ടുപന്നിശല്യമുള്ള മേഖലകളിൽ നിന്നുള്ള കർഷകർക്ക് 9495102087 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ എംപാനൽ ഷൂട്ടർമാരുടെ സേവനം ലഭ്യമാകും.
Tags : pigs Nattuvishesham District News