ഷൈജു സായിറാം (യുഡിഎഫ് ), കെ.പി. സന്ദീപ് (എൽഡിഎഫ്), പി. കൃഷ്ണനുണ്ണി (ബിജെപി)
പെരിങ്ങോട്ടുകര: അമ്മാടം ഡിവിഷനെ ഇല്ലാതാക്കി രൂപംകൊണ്ട പുതിയ താന്ന്യം ഡിവിഷനിൽ പോരാട്ടം ഇഞ്ചോടിഞ്ച്. ഭൂരിപക്ഷം വാർഡുകളിലും ഇടതിനു സ്വാധീനമുണ്ടെങ്കിലും ഇക്കുറി അട്ടിമറിയുണ്ടാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. പരമാവധി വോട്ട് സമാഹരിക്കാൻ എൻഡിഎയുടെ പ്രവർത്തനവും ഊർജിതമാണ്. താന്ന്യം, ചാഴൂർ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും അന്തിക്കാട്, മണലൂർ പഞ്ചായത്തുകളിലെ തീരദേശവാർഡുകളും ചേർന്നതാണ് പുനർവിഭജനം കഴിഞ്ഞ താന്ന്യം ഡിവിഷൻ.
54 വാർഡുകളുള്ള ഡിവിഷനിൽ മണലൂർ ഒഴികെ മൂന്നു പഞ്ചായത്തിലും ഭരണം എൽഡിഎഫിനാണ്. വർഷങ്ങളായി ഇടതുപക്ഷത്തുള്ള അമ്മാടം ഡിവിഷൻ വിഭജിച്ചാണ് പകുതി ചേർപ്പിലേക്കും ബാക്കി താന്ന്യത്തേക്കും മാറ്റിയത്. ഷീല വിജയനിലൂടെ ഒരുതവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ഷീന പറയങ്ങാട്ടിലൂടെ വൈസ് പ്രസിഡന്റ് സ്ഥാനവും പഴയ താന്ന്യം ഡിവിഷനു ലഭിച്ചിട്ടുണ്ട്.
ചികിത്സാസഹായം അഭ്യർഥിച്ചെത്തിയ അപരിചിതനു വൃക്ക ദാനംചെയ്ത് മാതൃകയായ ഷൈജു സായിറാമാണ് യുഡിഎഫ് സ്ഥാനാർഥി. നിലവിൽ ചാഴൂർ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റാണ്.
വിദ്യാർഥിരാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തി, നിലവിൽ സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗമായ കെ.പി. സന്ദീപാണ് എൽഡിഎഫ് സ്ഥാനാർഥി. കിഴുപ്പിള്ളിക്കര സ്വദേശി പി. കൃഷ്ണനുണ്ണിയാണ് ബിജെപി സ്ഥാനാർഥി. ബിജെപി നാട്ടിക നിയോജക മണ്ഡലം വൈസ് പ്രസിഡന്റാണ്.
ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ പദ്ധതികളും പെൻഷൻവർധനയുൾപ്പെടെയുള്ള നേട്ടങ്ങളും ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് പ്രചാരണം. കാർഷികമേഖലയായ പ്രദേശത്തെ വികസനമുരടിപ്പും തകർന്ന റോഡുകൾ, കുടിവെള്ളക്ഷാമം തുടങ്ങിയവയുമാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രചാരണ വിഷയങ്ങൾ.