ചെമ്പേരി: ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഹിൽ ഹൈവേയിൽ പൈപ്പിടുന്നതിനായി റോഡ് കുത്തിപ്പൊളിച്ച ശേഷം കരാർ വ്യവസ്ഥകൾ പ്രകാരം ടാറിംഗ് നടത്തി പൂർവസ്ഥിതിയിലാക്കാതെ മെറ്റൽ മാത്രം വിരിച്ച നിലയിൽ ഉപേക്ഷിച്ചതിനെ തുടർന്ന് അപകടങ്ങൾ തുടർക്കഥയാകുന്നു.
ഇന്ന് പയ്യാവൂർ സ്റ്റാച്യു ജംഗ്ഷനിൽ ബൈക്ക് യാത്രികൻ റോഡിൽ ഇളകിക്കിടന്ന മെറ്റലിൽ തെന്നി വീണു. തിരക്കേറിയ സമയമായിരുന്നെങ്കിലും എതിർദിശയിൽ വാഹനങ്ങൾ വരാതിരുന്നതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.
മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് റോഡ് ടാറിംഗ് നടത്തി പൂർണമായും ഗതാഗതയോഗ്യമാക്കുമെന്ന് പ്രദേശവാസികളെയും വ്യാപാരികളെയും വിശ്വസിപ്പിച്ച ശേഷമാണ് പൈപ്പിടൽ പ്രവൃത്തി പൂർത്തിയാക്കിയത്. എന്നാൽ, പിന്നീട് അല്പം മെറ്റൽ മാത്രം വിരിച്ച് കരാറുകാരൻ പിന്മാറിയതായി പ്രദേശവാസികൾ ആരോപിക്കുന്നു.
ഈ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ചെമ്പേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജനകീയ സമിതിയുടെ നേതൃത്വത്തിൽ ദുരന്തനിവാരണ അതോറിറ്റിയുടെ കണ്ണൂർ ജില്ലാ ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ, തളിപ്പറമ്പ് ആർഡിഒ, തളിപ്പറമ്പ് തഹസിൽദാർ എന്നിവർക്ക് തെളിവുകൾ സഹിതം ദിവസങ്ങൾക്കുമുമ്പ് പരാതി നൽകിയിരുന്നു.
മഴ ശക്തമാകുന്നതോടെ സമാന അപകടങ്ങൾ വർധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. സ്വതവേ വീതി കുറഞ്ഞ ചെമ്പേരി ടൗൺ ഭാഗത്ത് പൈപ്പിടലിനായി റോഡ് കുത്തിപ്പൊളിച്ചതോടെ യാത്രാദുരിതവും ഗതാഗതപ്രശ്നങ്ങളും രൂക്ഷമായിരിക്കുകയാണ്. ഹിൽ ഹൈവേ കടന്നുപോകുന്ന ഈ ഭാഗത്ത് നിലവിൽ ഏകദേശം ഏഴ് അടിയിൽ താഴെ മാത്രമാണ് ഉപയോഗയോഗ്യമായ റോഡ് വീതിയുള്ളത്.
മണ്ണിട്ട് മൂടി മെറ്റൽ നിറച്ച ഭാഗങ്ങളിലൂടെ ഭാരവാഹനങ്ങൾ കടന്നുപോകുന്നത് ഒഴിവാക്കുന്നതും, റോഡരികിൽ അനധികൃത പാർക്കിംഗ് തുടരുന്നതും ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കുടിയാന്മല പോലീസിന്റെയും ഏരുവേശി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ‘നോ പാർക്കിംഗ്' ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മതിയായ നിരീക്ഷണ സംവിധാനങ്ങളുടെ അഭാവത്തിൽ നിയമലംഘനങ്ങൾ തുടരുകയാണ്. ഇളകിക്കിടക്കുന്ന മെറ്റൽ കഷണങ്ങൾ വാഹനങ്ങൾ കടന്നുപോകുന്പോൾ തെറിച്ച് സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രികർക്ക് അപകടഭീഷണിയും സൃഷ്ടിക്കുന്നുണ്ട്.
റോഡ് അടിയന്തരമായി ടാറിംഗ് നടത്തി പൂർവസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും ജനകീയ സമിതിയും ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുകയാണ്.
Tags : disaster Nattuvishesham District News