ചമ്പക്കുളം: ചരിത്രപ്രസിദ്ധമായ മൂലം ജലോത്സവത്തിന്റെ ട്രാക്കും ഹീറ്റ്സും കഴിഞ്ഞ ദിവസം നെടുമുടി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ നിശ്ചയിച്ചു. കേരളത്തിലെ വള്ളംകളി സീസണിന് തുടക്കം കുറിക്കുന്ന മൂലം വള്ളംകളിയുടെ ഒരുക്കങ്ങളും ഇതോടെ വേഗത്തിലായി. മൂലം ജലോത്സവത്തിന് വിജയിക്ക് സമ്മാനിക്കുന്ന രാജപ്രമുഖൻ ട്രോഫിക്കു വേണ്ടി ഇത്തവണ എഴു ചുണ്ടൻ വള്ളങ്ങളാണ് ചമ്പക്കുളം പമ്പയാറ്റിൽ പോരടിക്കുക.
ആകെ 15 കളിവള്ളങ്ങളാണ് മൂലം വള്ളംകളിയിൽ ഇത്തവണ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന കാപ്റ്റൻസ് ക്ലിനിക് മൂലം ജലോത്സവ കമ്മിറ്റി ചെയർമാനും ആലപ്പഴ റവന്യു ഡിവിഷണൽ ഓഫീസറുമായ പി.എൻ. അനി ഉദ്ഘാടനം ചെയ്തു. വള്ളങ്ങളുടെ നറുക്കെടുപ്പ് യോഗം ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. മാത്യുവും നറുക്കെടുപ്പ് നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിനോദും നിർവഹിച്ചു.
യോഗത്തിൽ റെയ്സ് കമ്മിറ്റി ചെയർമാൻ ജോസ് കാവനാട് അധ്യക്ഷത വഹിച്ചു . മനോജ്, ബിനു ശ്രീകുമാർ, ഗോകുൽ ഷാജി, തങ്കച്ചൻ അഞ്ചിൽ, മെർലീൻ ആമ്പക്കാട്, എ.വി. മുരളി എന്നിവർ സംസാരിച്ചു. കാപ്റ്റൻസ് ക്ലിനിക്കിൽ ഉയർന്നുവന്ന നിർദേശങ്ങൾ കമ്മിറ്റി പരിശോധിച്ച് വേണ്ട തീരുമാനം കൈക്കൊള്ളാമെന്ന് കമ്മിറ്റി അറിയിച്ചു.
Tags : boats Nattuvishesham District News