ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൈപ്പു പൊട്ടി ജല വിതരണം തടസപ്പെട്ടതിനാൽ ഹൃദയ ശസ്ത്രക്രിയയടക്കം മാറ്റിവച്ചു.
രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിൽ. മെഡിക്കൽ കോളജിലെ പുതിയ സർജിക്കൽ ബ്ലോക്കിലെ എല്ലാ വാർഡുകളിലും പഴയ കെട്ടിടത്തിലെ വാർഡുകളും ശസ്ത്രക്രിയ തിയറ്ററുകളിലുമടക്കം മുഴുവൻ ബ്ലോക്കിലും വെള്ളം ലഭിക്കാതെ രോഗികളും കൂട്ടിരിപ്പുകാരും വലഞ്ഞു. ഇന്നലെ പുലർച്ചെ രണ്ട് മുതൽ തടസപ്പെട്ട ജലവിതരണം രാത്രി വൈകിയും പുനഃസ്ഥാപിച്ചിട്ടില്ല.
വാട്ടർ അഥോറിറ്റിയുടെ മെഡിക്കൽ കോളജിന് സമീപമുള്ള ട്രീറ്റ്മെന്റ് പ്ലാന്റിൽനിന്ന് നേരിട്ടാണ് ഇവിടേക്ക് വെള്ളമെത്തിക്കുന്നത്. മെഡിക്കൽ കോളജ് വളപ്പിൽ പ്രവർത്തിക്കുന്ന ഡിസിഎച്ച് ലാബിന്റെ ഉള്ളിലൂടെ കടന്നുപോകുന്ന ജലവിതരണ പൈപ്പ് പൊട്ടിയതാണ് വെള്ളം മുടങ്ങാൻ കാരണം. വെള്ളം മുടങ്ങിയത് കിടപ്പു രോഗികൾക്കാണ് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കിയത്.
കൂട്ടിരിപ്പുകാർ പുറത്ത് പോയി വെള്ളം ശേഖരിച്ച് രോഗികളുടെ പ്രാഥമിക കൃത്യനിർവഹണം നടത്തുകയായിരുന്നു. കൂട്ടിരിപ്പുകാർ വെളിയിൽ പണം കൊടുത്താണ് പ്രാഥമിക കൃത്യനിർവഹണം നടത്തിയത്. കോട്ടയത്തെ സ്വകാര്യ കുടിവെള്ള വിതരണ ഏജൻസിയിൽനിന്ന് അഞ്ച് ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ചെങ്കിലും അതും ഉപയോഗിക്കാൻ കഴിയാതെ നഷ്ടപ്പെട്ടു.
തുടർന്ന് വീണ്ടും പൈപ്പ് നന്നാക്കിയ ശേഷം 10 ടാങ്കർ ലോറി വെള്ളം അടിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
പൈപ്പിന്റെ തകരാർ പരിഹരിക്കാനുള്ള പണികൾ നടന്നു വരികയാണ്. രാത്രി ഒമ്പതോടെ വെള്ളമെത്തുമെന്ന പ്രതീക്ഷയിലാണ് രോഗികൾ.
Tags : Water supply nattuvishesham local news