വെള്ളപ്പൊക്കത്തത്തുടർന്ന് താത്കാലിക സംവിധാനമൊരുക്കി കെ.വി. മോഹനന്റെ മ്യതദേഹം സംസ്കരിക്കുന്നു.
എടത്വ: വീട്ടുവളപ്പിലും പരിസരത്തും വെള്ളക്കെട്ട് തുടരുന്നതിനാൽ താത്കാലിക സംവിധാന മൊരുക്കി മൃതദേഹം സംസ്ക രിച്ചു. തലവടി പഞ്ചായത്ത് 11-ാം വാർഡിൽ കറുത്തേരിൽ വീട്ടിൽ മോഹനന്റെ (63) സംസ്കാരമാണ് ഇന്നലെ രാവിലെ 11ന് വീട്ടുവളപ്പിൽ നടത്തിയത്.
വെള്ളപ്പൊക്കത്തെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കുന്നതിന് സൗകര്യമില്ലാതിരുന്നതും വീട്ടുവളപ്പിൽ വെള്ളക്കെട്ട് തുടരുന്നതും സംസ്കാരത്തിന് തടസമായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് വീട്ടുമുറ്റത്തു താത്കാലികമായി തട്ട് സ്ഥാപിച്ചാണ് സംസ്കാരച്ചടങ്ങുകൾ നടത്തിയത്.
ദീർഘനാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന മോഹനൻ ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ സഹായത്തോടെയാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. വെള്ളപ്പൊക്കത്തെ തുടർന്ന് വൈദ്യുതി മുടങ്ങിയതോടെ കോൺസെൻട്രേറ്റർ പ്രവർത്തിപ്പിക്കാനാകാതെ ആരോഗ്യനില വഷളായതിനെത്തുടർന്ന് എടത്വായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.