വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിൽ ചികിത്സതേടിയെത്തിയ യുവാവ് അക്രമാസക്തനായി പരിഭ്രാന്തിപരത്തി. ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ നഴ്സിംഗ് ഓഫീസർ കെ. അരുൺകുമാറിന് പരിക്കേറ്റു.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പരിസരത്തുതാമസിക്കുന്ന 40 കാരനാണ് കഴിഞ്ഞദിവസം ചികിത്സയ്ക്കിടെ അക്രമം അഴിച്ചുവിട്ടത്. ചികിത്സാ ഉപകരണങ്ങൾ വലിച്ചെറിഞ്ഞ് പുറത്തേക്ക് ഇറങ്ങിപ്പോയ യുവാവ് ബ്ലേഡുമായി തിരിച്ചെത്തുക യും അത്യാഹിത വിഭാഗത്തിൽ ഡോക്ടറുടെ മുറിയിൽവച്ച് സ്വന്തം ശരീരം വരഞ്ഞ് മുറിവേൽപ്പിക്കുകയായിരുന്നു. വിലക്കിയപ്പോൾ ബ്ലേഡ് ഡോക്ടർക്ക് നേരെ വലിച്ചെറിഞ്ഞു.
തുടർന്ന് സുരക്ഷാജീവനക്കാർ ചേർന്ന് കീഴടക്കിയ യുവാവിന് ചികിത്സ നൽകുന്നതിനിടെ ശരീരത്തിൽ ഒളിപ്പിച്ചുവച്ച മറ്റൊരു ബ്ലേഡ് ഉപയോഗിച്ച് നഴ്സിംഗ് ഓഫീസറെ ആക്രമിക്കുകയായിരുന്നു. ജീവനക്കാരെ കൊല്ലുമെന്ന് ഭിഷണിമുഴക്കി.
ആശുപത്രി അധികൃതരുടെ അറിയിപ്പിനെ തുടർന്ന് സ്ഥലത്തെത്തിയ വടക്കാഞ്ചേരി പോലീസ് ഇയാളെ കീഴടക്കി തുടർചികിത്സയ്ക്കായി തൃശൂർ ഗവ. മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി.
പ്രതിദിനം നൂറുകണക്കിനുപേർ ചികിത്സ തേടിയെത്തുന്ന ജില്ലാ ആശുപത്രിയിൽ പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിനു പഴക്കമേറെയുണ്ടെങ്കിലും നടപടി മാത്രം ഉണ്ടാകുന്നില്ല.
ആവശ്യത്തിനുവേണ്ട സുരക്ഷാ ജീവനക്കാരുടെ അഭാവവും ആശുപത്രിയുടെ സുരക്ഷിതമായ പ്രവർത്തനത്തെ താളം തെറ്റിക്കുകയാണ്.
Tags : Young man nattuvishesham local news.