കോവിഡ് വ്യാപനവും അനുബന്ധ പ്രശ്നങ്ങളും തുടരുന്പോഴും രാജ്യത്തെ വാഹനവിപണിയിൽ ആവേശക്കുതിപ്പ്. ഭൂരിഭാഗം വാഹനനിർമാതാക്കൾക്കും സെപ്റ്റംബർ മാസത്തിലെ വില്പനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വർധനയാണുള്ളത്. വില്പനയിൽ മുൻ വർഷത്തേക്കാൾ പിന്നോട്ടുപോയ ചുരുക്കം ചില കന്പനികൾക്കാകട്ടെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളെ അപേക്ഷിച്ച് സെപ്റ്റംബറിൽ കൂടുതൽ വിൽക്കാനായി. നവരാത്രിയും ദീപാവലിയുമടക്കമുള്ള ഉത്സവസീസണും വരാനിരിക്കുന്ന സാഹചര്യത്തിൽ വില്പന ഇനിയും മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണു കന്പനികൾ.
രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുക്കിക്ക് സെപ്റ്റംബറിലെ ആഭ്യന്തര വില്പനയിൽ 32 ശതമാനം വർധനയാണു രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ മാസം 1,15,452 യൂണിറ്റുകൾ വിറ്റ സ്ഥാനത്ത് ഇക്കുറി 1,52,608 വാഹനങ്ങൾ വില്ക്കാനായി. കന്പനിയുടെ കയറ്റുമതിയുൾപ്പെടെയുള്ള മൊത്ത വില്പനയിലെ വർധന 31 ശതമാനമാണ്.
കഴിഞ്ഞവർഷത്തേക്കാൾ 24 ശതമാനം ആഭ്യന്തരവിൽപന വർധനയാണു ഹ്യുണ്ടായിക്കുള്ളത്. 50,313 യൂണിറ്റുകൾ വില്ക്കാനായി. അതേസമയം കന്പനിയുടെ കയറ്റുമതി 44 ശതമാനം താണ് 9600 യൂണിറ്റുകളായി. മൊത്ത വില്പന;59913 യൂണിറ്റുകൾ.
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ യാത്രാ വാഹന വില്പനയിൽ നാലു ശതമാനം വർധന രേഖപ്പെടുത്തി(14,857 യൂണിറ്റുകൾ). എന്നാൽ കയറ്റുമതിയിൽ 41 ശതമാനം ഇടിവുണ്ടായി. കന്പനിയുടെ മൊത്തവിൽപന 17 ശതമാനം ഇടിഞ്ഞ് 35,920 യൂണിറ്റുകളായി. എന്നാൽ ട്രാക്ടർ വിഭാഗത്തിൽ മികച്ച വിൽപനയാണുണ്ടായത്.
ഈ വർഷത്തെ മൊത്തപ്രതിമാസ വില്പനയിൽ ഹീറോ മോട്ടോകോർപ്പ് ആണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16.9 ശതമാനം വർധനയോടെ 7,15,718 യൂണിറ്റുകളാണ് കന്പനി സെപ്റ്റംബറിൽ വിറ്റത്. ആഭ്യന്തര വില്പന 16.11 ശതമാനം വർധിച്ച് 6,00,509 യൂണിറ്റുകളായി. ലോക്ക് ഡൗണിനെത്തുടർന്ന് അടച്ച പ്ലാന്റുകളെല്ലാംതന്നെ തുറന്നെന്നും പ്രവർത്തനശേഷിയുടെ 100 ശതമാനം കൈവരിക്കാനായെന്നും ഹിറോ മോട്ടോകോർപ്പ് അറിയിച്ചു.
ബജാജ് ഓട്ടോയുടെ സെപ്റ്റംബറിലെ മൊത്ത വാഹന വില്പനയിൽ 10 ശതമാനം വർധന രേഖപ്പെടുത്തി. 441306 യൂണിറ്റുകളാണു കന്പനി കഴിഞ്ഞ മാസം വിറ്റത്. ആഭ്യന്തര വില്പനയിലെ വർധന ആറു ശതമാനമാണ്. സെപ്റ്റംബറിലെ കന്പനിയുടെ കയറ്റുമതി 14 ശതമാനം വർധിച്ച് 2,12,575 യൂണിറ്റായി. കന്പനിയുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ പ്രതിമാസ കയറ്റുമതിയാണിത്.
-അലക്സ് ചാക്കോ