എലിപ്പനി (ലെപ്റ്റോസ്പിറോസിസ് )
Wednesday, July 8, 2020 5:03 PM IST
മഴക്കാലമാണ്. എലിപ്പനി പടർന്നു പിടിക്കാതിക്കാൻ ആരോഗ്യ പ്രവർത്തകരും ജനങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ശുചീകരണ ജോലികൾ ചെയ്യുന്നവരും വെള്ളത്തിൽ ഇറങ്ങുന്നവരുമെല്ലാം മുൻകരുതലുകളെടുക്കണം. ഇതിനായി ആരോഗ്യ പ്രവർത്തകർ നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം.
കൂടാതെ എലിപ്പനിയുടെ പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കണം. മലിനജലവുമായി സന്പർക്കത്തിൽ വന്ന എല്ലാവർക്കും എലിപ്പനി വരാനുള്ള സാധ്യത ഉണ്ട്.
കെട്ടിക്കിടക്കുന്ന വെള്ളവുമായി സന്പർക്കത്തിൽ വരുന്ന എല്ലാവരും ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസൃതം പ്രതിരോധ മരുന്നുകൾ കഴിക്കണം. രോഗസാധ്യത കൂടുതൽ ഉള്ളവർ പനി വന്നാലുടനെ (പ്രതിരോധ മരുന്ന് എടുത്താലും ഇല്ലെങ്കിലും) ചികിത്സ തേടേണ്ടതും, പ്രോട്ടോകോൾ പ്രകാരമുള്ള ചികിത്സ എടുക്കേണ്ടതുമാണ്.
എന്താണ് എലിപ്പനി?
ലെപ്ടോസ്പൈറ ജനുസിൽപ്പെട്ട ഒരിനം സ്പൈറോകീറ്റ മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. പ്രളയബാധിത മേഖലകളിലെ പകർച്ചവ്യാധികളിൽ ഏറ്റവും പ്രധാനമാണിത്. ജീവികളുടെ മലമൂത്ര വിസർജ്യം ജലത്തിൽ കലർന്നാണ് എലിപ്പനി പടരുന്നത്.
രോഗവ്യാപനം
രോഗാണുവാഹകരയായ എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്യം മുതലായവ കലർന്ന വെള്ളവുമായി സന്പർക്കം വരുന്നവർക്കാണ് ഈ രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളിൽ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു. രോഗാണു ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ 4 മുതൽ 20 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.
രോഗ ലക്ഷണങ്ങൾ
പനി, പേശി വേദന (കാൽ വണ്ണയിലെ പേശികളിൽ), തലവേദന, വയറ് വേദന, ഛർദ്ദി,
കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കാണുന്പോൾ തന്നെ ശരിയായ ചികിത്സ നൽകുകയാണെങ്കിൽ പൂർണമായും ഭേദമാക്കാവുന്നതാണ്.
ആരംഭത്തിൽ ചികിത്സ തേടാതിരുന്നാൽ?
ആരംഭത്തിൽ ചികിത്സ ലഭിക്കാത്ത അവസ്ഥയിൽ രോഗം മൂർച്ഛിച്ച് കരൾ, വൃക്ക, തലച്ചോർ, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവൻ തന്നെ അപകടത്തിലാവുകയും ചെയ്യും. സ്വയം ചികിത്സ അരുത്.
വിവരങ്ങൾക്കു കടപ്പാട്:
നാഷണൽ ഹെൽത്ത് മിഷൻ & ആരോേഗ്യ കേരളം,
സംസ്ഥാന ആരോഗ്യ വകുപ്പ്.