തിരുവാതിരയിൽ .... ശ്രീപാർവതിയായ്...
തിരുവാതിരയിൽ .... ശ്രീപാർവതിയായ്...
ജനുവരി 11 ധനു മാസത്തിലെ തിരുവാതിര. കേരളത്തിന്റെ പ്രധാന ഉത്സവങ്ങളിലൊന്ന്. മലയാളികളുടെ ആചാരങ്ങളും സംസ്കാരവുമായി ഇഴുകിച്ചേർന്ന തിരുവാതിര ആഘോഷങ്ങളിൽ പ്രാധാന്യം മലയാളി മങ്കമാർക്കു തന്നെ. അതുകൊണ്ടു സ്ത്രീകളുടെ ഉത്സവമെന്നും പറയാം.

എല്ലാ മാസവും തിരുവാതിര നാളുണ്ടെങ്കിലും ധനുമാസത്തിലെ തിരുവാതിരയ്ക്ക് പ്രത്യേകതകളേറെയാണ്. ധനുമാസത്തിലെ ശുക്ലപക്ഷത്തിലെ വെളുത്തവാവു ദിവസമാണ് തിരുവാതിര ആഘോഷങ്ങൾ നടക്കുക. ഉറക്കമൊഴിയൽ, പാതിരാപ്പൂചുടൽ, തുടിച്ചുകളി, തിരുവാതിരകളി, തിരുവാതിര പുഴുക്ക് തുടങ്ങിയവയാണ് തിരുവാതിര നാളിലെ പ്രധാന ചടങ്ങുകൾ. പലയിടത്തും പത്തു ദിവസത്തെ വ്രതമാണ് നോൽക്കുന്നത്. മംഗല്യവതികളായ സ്ത്രീകളാണ് ചടങ്ങുകൾ ആരംഭിക്കുക. വീട്ടിൽ പൂത്തിരുവാതിരക്കാരുണ്ടെങ്കിൽ (വിവാഹം കഴിഞ്ഞ് ആദ്യത്തെ തിരുവാതിര ആഘോഷിക്കുന്ന സ്ത്രീകൾ) അവരാകും ചടങ്ങുകൾക്കു നേതൃത്വം നൽകേണ്ടത്.

തിരുവാതിരയെ സംബന്ധിച്ച്് തലമുറകൾ കൈമാറി വന്ന ഐതിഹ്യങ്ങൾ അനവധിയാണ്. ദേവന്മാരുടെ ദേവനായ മഹാദേവന്റെ പിറന്നാളാണ് ധനുമാസത്തിലെ തിരുവാതിരയെന്നാണ് വിശ്വാസം. മഹാദേവനെ അതിയായി പ്രണയിച്ച ശ്രീ പാർവതിയും ദേവനും തമ്മിൽ വിവാഹം കഴിച്ചത് ഇതേ നാളിലാണ് എന്ന ഐതിഹ്യവും നിലനിൽക്കുന്നു.

മംഗല്യവതികളായ സ്ത്രീകൾ ഭർത്താവിന്റെ ആയുരാരോഗ്യത്തിനു വേണ്ടിയും കന്യകമാർ നല്ല പങ്കാളിയെ കിട്ടാനുമാണ് വ്രതമനുഷ്ഠിക്കുന്നത്. അന്നേ ദിവസം ശ്രീ പാർവതി പോലും വ്രതം അനുഷ്ഠിക്കുമെന്നും പറയപ്പെടുന്നു. തിരുവാതിര വ്രതം ആദ്യമായി നോറ്റതു ശ്രീകൃഷ്ണനെ ഭർത്താവായി കിട്ടാൻ ഗോപികമാരാണെന്നും വിശ്വാസമുണ്ട്.

ഉറക്കമൊഴിയുന്നതിനു പിന്നിലെ ഐതിഹ്യം

ദക്ഷരാജാവിന്റെ പുത്രിയായ സതീദേവി ശിവനെ വിവാഹം കഴിച്ചതിൽ അദ്ദേഹത്തിനു താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹം നടത്തിയ യാഗത്തിൽ മകളേയും ഭർത്താവിനേയും ക്ഷണിച്ചില്ല. എങ്കിലും സതീദേവിയുടെ ആഗ്രഹം മനസിലാക്കി ശിവൻ ദേവിയെ യാഗത്തിനു പോകാൻ അനുവദിച്ചു. യാഗത്തിൽ ക്ഷണിക്കാതെ പോയാൽ അപമാനിക്കപ്പെട്ടേക്കാം എന്നു മുന്നറിയിപ്പ് നൽകിയാണ് ശിവൻ ദേവിയെ യാഗത്തിനു വിടുന്നത്. അങ്ങനെ സംഭവിച്ചാൽ പിന്നൊരിക്കലും മടങ്ങിവരില്ലെന്നു പറഞ്ഞ് ദേവി യാഗത്തിൽ പങ്കെടുക്കാൻ പോയി. എന്നാൽ യാഗസ്‌ഥലത്ത് ദക്ഷൻ ശിവനെ അപമാനിച്ചതു സഹിക്കാനാകാതെ സതീദേവി ദേഹത്യാഗം ചെയ്തു. പത്നിയെ നഷ്ടപ്പെട്ടതിൽ ക്ഷുഭിതനായ ശിവൻ ഹിമാലയത്തിൽ ചെന്നു തപസാരംഭിച്ചു. അവിടെ സതീദേവി ഹിമവാന്റെ മകൾ പാർവതിയായി പുനർജനിക്കുകയും ശിവനെ മാത്രമേ വിവാഹം ചെയ്യൂ എന്ന് ദൃഢനിശ്ചയമെടുക്കുകയും ചെയ്തു. അതിനായി പാർവതി തപസാരംഭിച്ചു.

ആ സമയത്ത് താരകാസുരൻ എന്ന അസുരന്റെ ചെയ്തികളിൽ വലഞ്ഞ ദേവാദികൾ ബ്രഹ്മാവിൽ അഭയം പ്രാപിച്ചു. ശിവനും പാർവതിക്കും ജനിക്കുന്ന പുത്രൻ താരകാസുരനെ വധിച്ച് നിങ്ങളെ രക്ഷിക്കുമെന്ന് ബ്രഹ്മാവ് വരം നൽകി. ശിവന്റെ തപസു മുടക്കാനായി ശ്രമിക്കുന്ന കാമദേവനെ ശിവൻ തന്റെ തൃക്കണ്ണാൽ ഭസ്മമാക്കി. തന്റെ ഭർത്താവിനെ തിരികെ നൽകണമെന്ന ആവശ്യവുമായി കാമദേവന്റെ ഭാര്യ രതീദേവി ജലപാനം ഉപേക്ഷിച്ച് ശിവനെ തപസു ചെയ്തു. ഇതിന്റെ ഓർമയ്ക്കായാണ് തിരുവാതിര നാളിൽ നോയമ്പെടുക്കുന്നതെന്നാണ് വിശ്വാസം.



വ്രതാനുഷ്ഠാനം

തിരുവാതിര വ്രതം നോൽക്കുന്ന സ്ത്രീകൾ അതിരാവിലെ കുളിച്ച് പുത്തൻ വസ്ത്രങ്ങളണിഞ്ഞ് വ്രതമാരംഭിക്കുന്നു. അവർ കടുത്ത നോയമ്പോടുകൂടി ആചാരങ്ങൾ അനുഷ്ഠിക്കും. തിരുവാതിര നാളിന്റെ തുടക്കം മുതൽ അവസാനം വരെയാണ് വ്രതാനുഷ്ഠാനം. ദിവസം തുടങ്ങി അവസാനിക്കുന്നതു വരെ ഉറങ്ങാൻ പാടില്ല. അന്നേ ദിവസം സ്ത്രീകൾ അരിയാഹാരം പാടേ ഉപേക്ഷിക്കും. ചിലപ്പോൾ ഭക്ഷണം പൂർണമായി ഉപേക്ഷിക്കുന്നവരുമുണ്ട്. രാത്രിയിൽ സ്ത്രീകൾ എട്ടുകൂട്ടം കിഴങ്ങു വർഗങ്ങൾ ചേർത്ത് പുഴുക്കുണ്ടാക്കും. ‘എട്ടങ്ങാടി ചുട്ടുതിന്നുക’ എന്നാണ് ഇതറിയപ്പെടുന്നത്. കൂവ കുറുക്കിയതും എട്ടങ്ങാടിയുമാണ് തിരുവാതിര നാളിലെ പ്രധാന വിഭവങ്ങൾ.

തിരുവാതിരകളി

ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലുമെല്ലാം മാറ്റങ്ങൾ സംഭവിച്ചുവെങ്കിലും ഇന്നും തിരുവാതിരകളി പ്രധാന ഘടകമായിത്തന്നെ നിലനിൽക്കുന്നു.

അയ്യപ്പശ്ലോക നമസ്കാരങ്ങൾക്കിടയിലും തിരുവാതിരയ്ക്ക് സായാഹ്ന ചട്ടങ്ങളാണ് പതിവ്. സെറ്റും മുണ്ടും ബ്ലൗസുമാണ് വേഷം. വാലിട്ടു കണ്ണെഴുതി നെറ്റിയിൽ കുറിയണിഞ്ഞ് ഈറൻ മുടി അറ്റം കെട്ടി, തുളസിക്കതിർ ചൂടി മങ്കമാരെത്തും. ഉള്ളത് നാടും നാരീശ്വരന്മാരും അറിയണമെന്നതാണ് ദിവ്യസങ്കല്പം. എല്ലാം മംഗളമായി ഭവിക്കാൻ പുലരിയിലും സന്ധ്യക്കും മരണാസ്‌ഥാവിന്റെ സന്നിധിയിൽ ഒരു നെയ്ത്തിരികൂടി കത്തിച്ചുവയ്ക്കണം.

കുത്തുവിളക്കും പുഷ്പാലങ്കാരവുമിട്ട് വട്ടത്തിലാണ് കൈകൊട്ടിക്കളി. കുമ്മിയും, വഞ്ചിപ്പാട്ടുമൊക്കെ തിരുവാതിരയ്ക്ക് താളമാകും. സായാഹ്നവും സന്ധ്യകളുമാണ് ശ്രാവണർക്ക് അത്യുത്തമം. ധനുമാസത്തിലെ കോച്ചിവിറയ്ക്കുന്ന മഞ്ഞിലും സുമംഗലിമാർ തിരുവാതിര നാളിൽ അമ്പലത്തിലെ ആൽമരച്ചോട്ടിൽ ഒന്നിച്ചുകൂടും.

വെറ്റില മുറുക്കിനുമുണ്ട് തിരുവാതിര ദിനത്തിൽ സ്‌ഥാനം. നേരം പുലരുമ്പോഴേക്കും നൂറ്റിയൊന്ന് വെറ്റില മുറുക്കണമെന്നാണ് മുത്തൾിമാർ പറയുന്നത്.



പൂത്തിരുവാതിര

പൂത്തിരുവാതിര പ്രത്യേക അനുഷ്ഠാനമാണ്. തെക്കും വടക്കും ഒരുപോലെ. സാദൃശ്യമല്ല; സമാസമം. വിവാഹം കഴിഞ്ഞ് ആദ്യത്തെ തിരുവാതിരയാണ് പൂത്തിരുവാതിര. വിവാഹ നിശ്ചയം കഴിഞ്ഞവരും നോമ്പുനോറ്റ് പ്രതിശ്രുത വരനുവേണ്ടി പ്രാർഥിക്കുന്നു. പൂർണ ചന്ദ്രൻ മാനത്തു തെളിഞ്ഞാൽ മനം നിറഞ്ഞു. സങ്കല്പ പൂജ്യം വന്നു വെള്ളവും ഭക്ഷണവും വായിൽ വെച്ചു കൊടുക്കും.

പാതിരാപ്പൂചൂടൽ

തിരുവാതിരനാൾ രാത്രിയിലാണ് പാതിരാപ്പൂചൂടൽ നടക്കുക. വ്രതം നോൽക്കുന്ന സ്ത്രീകൾ തിരുവാതിരപ്പാട്ടുപാടി കൈകൊട്ടിക്കളിക്കും. ശേഷം ഇവർ ഒന്നായി പാതിരാപ്പൂവ് തേടിയിറങ്ങും. അവ കൊണ്ടുവന്ന് ദശപുഷ്പങ്ങളും ചേർത്ത് ചൂടുകയും തിരുവാതിരയ്ക്ക് ചുവടു വയ്ക്കുകയും ചെയ്യും.

കാലം മുന്നോട്ടുപോയി, ജീവിതരീതികൾ മാറി മറിഞ്ഞു. കലോത്സവവേദികളിൽ മാത്രമായി തിരുവാതിരകളി ഒതുങ്ങുമ്പോൾ അതിനു പിന്നിലെ സംസ്കാരവും പൈതൃകവും നാം കാത്തുസൂക്ഷിക്കാൻ ശ്രമിക്കണം.

കടപ്പാട്: ചേറൂക്കാരൻ ജോയി