തൃശൂരിലെ പ്ലാസ്റ്റിക് കസേര, മുനമ്പത്തെ ചക്രക്കസേര!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
Friday, November 1, 2024 2:32 AM IST
“തൃശൂർ ഞാനിങ്ങെടുക്കുവാ” എന്നു പറഞ്ഞപ്പോൾ ആ കൂടെ പ്ലാസ്റ്റിക് കസേരകൂടി എടുക്കുമെന്നു നാട്ടുകാർ തീരെ പ്രതീക്ഷിച്ചിരുന്നില്ല. മന്ത്രിക്കസേര എന്നു കേട്ടപ്പോൾ കൊത്തുപണികളും ചിത്രപ്പണികളുമൊക്കെയുള്ള വിശിഷ്ടമായ എന്തോ കസേര ആയിരിക്കുമെന്നാണ് പൊതുജനം കരുതിയിരുന്നത്.
കേന്ദ്രത്തിലെ മന്ത്രിക്കസേരയാകുന്പോൾ ആഡംബരം അല്പം കൂടാനും സാധ്യതയുണ്ടല്ലോ. എന്നാൽ, ഇവിടെയൊരു കേന്ദ്രമന്ത്രിജി ദേ പ്ലാസ്റ്റിക് കസേരയുമായി നടക്കുന്നു. വേദിയിൽ കൊള്ളാവുന്ന കസേരയിട്ടാലും പുള്ളി അതിന്റെ നടുക്ക് പ്ലാസ്റ്റിക് കസേരയിലേ ആസനസ്ഥനാകൂ; അല്ലെങ്കിൽ ഭയങ്കര അസ്വസ്ഥത. വലിയ കസേര ഇട്ടാലും രണ്ടറ്റവും കൂട്ടിമുട്ടാത്ത വെറും പ്ലാസ്റ്റിക് കസേരയിൽ ഇരിക്കുന്നതിന്റെ രഹസ്യം ഇനിയും നാട്ടുകാരിൽ പലർക്കും പിടികിട്ടിയിട്ടില്ല
താരക്കസേരയുള്ളപ്പോൾ മന്ത്രിക്കസേരയൊക്കെ ‘വെറും ഫുല്ലാ’ണെന്നു സിനിമാസ്റ്റൈലിൽ കാണിച്ചു തരുന്നതാണോയെന്നും അറിയില്ല. എന്തായാലും നടൻജിക്ക് തൃശൂർ കൊടുത്ത നാട്ടുകാർ ഇപ്പോൾ വിളിക്കുന്ന പരിപാടിക്കെല്ലാം പ്ലാസ്റ്റിക് കസേരകൂടി കൊടുക്കാൻ ഒാടിനടക്കുകയാണ്. എഴുന്നേറ്റാൽ മന്ത്രിക്കസേര പോകുമെന്നു കരുതി മൂത്രമൊഴിക്കാൻ പോലും പോകാൻ മടിക്കുന്ന മന്ത്രിമാരുള്ള നാട്ടിൽ ജിയുടെ കസേര ഒരു അതിശയം തന്നെ.
കസേര ചുമക്കുന്നതിന്റെ ക്ഷീണം മാറാൻ പൂരപ്പറന്പിൽനിന്നൊരു കുലുക്കി സർബത്ത് കുടിച്ചാലെന്താണെന്ന് കൂടെയുള്ള ചിലർ ചോദിച്ചെന്നു കേട്ടു. എന്നാൽ, പൂരപ്പറന്പിലാണെങ്കിൽ കുലുക്കി സർബത്തിനേക്കാൾ നല്ലത് ‘കലക്കി’ സർബത്ത് ആണെന്നായിരുന്നത്രേ മറുപടി. ഒരെണ്ണം കുടിച്ചിട്ട് ‘കലങ്ങിയില്ല’ എന്നൊരു കമന്റും. എന്നാൽ, നന്നായി കലക്കി ഒരെണ്ണംകൂടി എടുക്കട്ടെയെന്ന് തോളിൽ നക്ഷത്രമുള്ള കടക്കാരൻ. ഇപ്പോ വേണ്ട, അടുത്ത പൂരത്തിനാകട്ടെയെന്നു ജി.
ഇതിനിടയിൽ കണ്ണൂരിൽ, പേര് രജിസ്റ്റർ ചെയ്യാതെ കസേരകളി മത്സരത്തിൽ പങ്കെടുത്ത ഒരു മഹതി കസേര മറിഞ്ഞ് അകത്തായിരിക്കുന്നു. മറ്റാരുടെയോ കസേരയിൽ കയറിയിരുന്നു കളിയിറക്കിയതിന്റെ പേരിൽ കസേര പോയെങ്കിലും മിഠായിപെറുക്കിൽ സമ്മാനം നേടുമെന്ന വാശിയിലാണ്. കുറേ ദിവസമായി വെറും തറയിലിരുന്നു മിഠായി പെറുക്കൽ പ്രാക്ടീസ് ചെയ്തു വരികയാണത്രേ. അഴിയെണ്ണലിലും വിദ്ഗധയായിട്ടു മടങ്ങാനാണ് തീരുമാനം.
എംഎൽഎക്കസേരയിൽ വെറുതെ കാറ്റുകൊണ്ടിരിക്കുന്പോഴാണ് മന്ത്രിക്കസേരയിൽ ഒന്നു ചാഞ്ഞിരുന്നാൽ എന്താണെന്ന് ആലപ്പുഴക്കാരൻ ചേട്ടനൊരു മോഹം. എന്നാൽ, കാലൊടിഞ്ഞാലും കസേര വിടില്ലെന്ന് അതിൽ കുത്തിയിരിക്കുന്നയാൾ. എന്നാൽ, പിന്നെ കസേര പണിത മൂത്താശാരിയോടു പറയാമെന്നു കരുതിയപ്പോൾ പുള്ളി കേട്ടില്ലെന്ന മട്ടിൽ ചരിഞ്ഞിരുന്നു. ചോദിച്ചതു കിട്ടിയില്ലെന്നു മാത്രമല്ല, കോഴയാരോപണമെടുത്തിട്ട് മന്ത്രീടെ കസേര വേണോ അതോടെ ജയിലിലെ കൊഴുക്കട്ട വേണോ എന്ന മട്ടിലാക്കിയിരിക്കുന്നു കാര്യങ്ങൾ.
അങ്ങനെയിരിക്കെയാണ്, മുനമ്പംകാരുടെ പറമ്പിലേക്ക് ഒരു ചക്രക്കസേര ഉരുണ്ടെത്തിയത്.
നോക്കിയപ്പോൾ കസേരയ്ക്കു പിന്നിൽ ‘വഖഫ് ഒാൺ ബോർഡ്’ എന്നൊരു സ്റ്റിക്കറും. ബെല്ലും ബ്രേക്കുമില്ലാത്ത വരവ് കണ്ട് ആരാ തനിക്കൊക്കെ ലൈസൻസ് തന്നതെന്നു നാട്ടുകാർ. റാവുജിയെന്നൊരു കോൺഗ്രസ് ആർടിഒ കൊടുത്ത ലൈസൻസുമായിട്ടാണ് കറക്കം.
ഒാട്ടം കണ്ടിട്ട്, എട്ടു വരച്ചു കാണിക്കാതെയാണോ ലൈസൻസ് കിട്ടിയതെന്നു ചോദിച്ചവരോട് എട്ടു വരയ്ക്കുന്നതിലല്ല നാട്ടുകാരെക്കൊണ്ട് എട്ടു വരപ്പിക്കുന്നതിലാണ് ത്രിൽ എന്നു വഖഫ്ജിയുടെ മറുപടി. ഞങ്ങൾ ചക്രം കൊടുത്തു വാങ്ങിയ പറമ്പിലേക്ക് ഇങ്ങനെ ചക്രക്കസേര ഉരുട്ടിക്കയറ്റുന്നതു ശരിയാണോയെന്ന് വീണ്ടും സ്ഥലമുടമകൾ. ചക്രക്കസേരകൊണ്ട് ചക്രവ്യൂഹം... അതാണ് ഞങ്ങളുടെ മുദ്രവാക്യമെന്നു വഖഫ്ജി. നാട്ടുകാരെ ശൂന്യതയിൽ, ഇല്ലാത്ത കസേരയിൽ ഇരുത്തുന്നതിലാണ് അവരുടെ ഹരമത്രേ.
ഇതിനിടെ, ആരോ കസേരയ്ക്കു പിന്നിൽനിന്ന് എത്തിനോക്കുന്നു, ഇവിടെയെങ്കിലും കാലിന് ഇളക്കമില്ലാത്ത ഒരു കസേര കിട്ടുമെന്ന പ്രതീക്ഷയിൽ അതാ മിത്രങ്ങൾ.
മിസ്ഡ് കോൾ
ഒരാൾക്കു മുഖ്യമന്ത്രിയാകാൻ മോഹം
തോന്നിയാൽ തെറ്റില്ലെന്നും എന്നാൽ, തനിക്ക് മോഹമില്ലെന്നും കെ.സി. വേണുഗോപാൽ.
-വാർത്ത
വെറുതെ ഈ മോഹങ്ങൾ എന്നറിയുന്പോഴും...