മെസിയെ ചെലവ് ചുരുക്കി ഇറക്കുന്ന വിധം!
ഒൗട്ട് ഒാഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
Monday, November 25, 2024 12:16 AM IST
“ഹലോ ഖജനാവുമന്ത്രിയുടെ ആപ്പീസല്ലേ... ഇതു കുട്ടിക്കളിമന്ത്രീടെ ആപ്പീസീന്നാ. നമ്മുടെ മെസി കേരളത്തിലേക്കു വരുന്ന കാര്യം അറിഞ്ഞു കാണുമല്ലോ.”
“വരാമെന്ന് മെസി പറഞ്ഞോ?”
“മെസിയുടെ ടീമിലെ ആരോ പറഞ്ഞെന്ന് മന്ത്രി പറഞ്ഞല്ലോ. അതുപോരെ. പിന്നെ ഇത് ഇത്തിരി ചെലവുള്ള പരിപാടിയാ. കാശിന്റെ കാര്യം ഒാർമിപ്പിക്കാനാ വിളിച്ചത്.”
“നിങ്ങളുടെ കണക്കൂകൂട്ടൽ അനുസരിച്ച് എത്ര വേണ്ടിവരും?”
“ഒരു നൂറെങ്കിലും പൊടിക്കേണ്ടിവരും...”
“അന്പതും നൂറുമൊക്കെ ചെലവഴിക്കാൻ ഇങ്ങോട്ടു വിളിക്കേണ്ടതുണ്ടോ... അങ്ങ് ചെലവഴിച്ചാൽ പോരേ. അതിനൊന്നും ട്രഷറി നിയന്ത്രണമില്ലല്ലോ.”
“സഖാവേ വെറും നൂറല്ല, നൂറു കോടിയാ...”
“എന്താ പറഞ്ഞേ? നൂറു കോടിയോ? എടോ ഖജനാവ് മന്ത്രിയാണെന്നു പറഞ്ഞിട്ട് കാര്യമില്ല. കഴിഞ്ഞ ഒാണത്തിനു കെട്ടിയവൾ മേടിച്ചുതന്ന ഒരു കോടി കണ്ടതാ ഞാൻ. പിന്നെ ഇതേവരെ കോടിയെന്നു കേട്ടിട്ടു മാത്രമേയുള്ളൂ. ഒന്നും ഈ ഖജനാവിൽ കണ്ടിട്ടില്ല.”
“അയ്യോ അങ്ങനെ പറയരുത്. നമ്മൾ ക്ഷണിച്ചുപോയി. സഖാവിന്റെ ചെലവുചുരുക്കൽ തന്ത്രങ്ങൾ ഈ പരിപാടിയിലും നടപ്പാക്കാം.”
\
“എങ്കിൽ ഒരു കാര്യം ചെയ്യാം. ഖജനാവ് മന്ത്രിയെന്ന നിലയിൽ ഞാൻ ചെലവുചുരുക്കാനുള്ള ചില പൊടിക്കൈകൾ പറഞ്ഞുതരാം. അതു നടപ്പാക്കണം. മെസിയെ കൊണ്ടുവരണമെങ്കിൽ നമുക്കു സ്റ്റേഡിയം വേണമല്ലോ. കൊച്ചിയിലെ സ്റ്റേഡിയത്തിൽ കുറുക്കന്മാർ സാറ്റ് കളിച്ചുകൊണ്ടിരിക്കുവാ... അതു വെട്ടിത്തെളിച്ച് എടുക്കണേൽ കുറെ കാശ് മുടക്കണം. അല്ലെങ്കിൽ മലപ്പുറത്തു പുതിയതു പണി തീർക്കണം. ഒരു കാര്യം ചെയ്താലോ... നമ്മുടെ ഖജനാവ് വിശാലമായി കിടക്കുവല്ലേ... പൊട്ടും പൊടിയും പോലുമില്ല. കളി അങ്ങോട്ടുവച്ചാലോ. വല മേടിക്കേണ്ട. എട്ടുകാലിയുടെ വക അതിലുണ്ട്. സബ്സിഡി നിരക്കിൽ ഇത്തിരി പുല്ലുകൂടി വച്ചുപിടിപ്പിച്ചാൽ കാര്യം നടക്കും.”
“കളിക്കാരുടെ പ്രകടനത്തിന് 42 കോടി അർജന്റീന ടീമിനു കൊടുക്കണമെന്നാ ഏജന്റ് പറഞ്ഞത്.”
“എടോ ഇതാ പറഞ്ഞത് ജീവിക്കാൻ നല്ലത് നമ്മുടെ നാടു തന്നെയാണെന്ന്. ഇവിടെയാണെങ്കിൽ 500 രൂപയും ബിരിയാണിയും കൊടുത്താൽ ഏതു പ്രകടനത്തിനും ആളെ കിട്ടും. പിന്നെ, ടീമിന്റെ വരവിന് നല്ല വണ്ടിക്കൂലി ആവില്ലേ. അതു കുറയ്ക്കണം. അടുത്ത രാജ്യത്തെങ്ങാനും ഇറക്കിയിട്ട് അവിടെനിന്ന് ഇങ്ങോട്ടൊരു കൂട്ടയോട്ടം അറേഞ്ച് ചെയ്താലോ? വിമാനത്തിലെ ബോറടിയും മാറ്റാം. വേണമെങ്കിൽ സെലിബ്രിറ്റിതാരം ബോച്ചെയെ ഒപ്പം ഒാടിക്കാം. മെസി കണ്ടു ത്രില്ലടിക്കട്ടെ... ഒാട്ടത്തിനിടയിൽ ചായയും ഫ്രീയായി കിട്ടും. പിന്നെ, സ്കൂൾ കലോത്സവം നടക്കുന്ന സീസണിൽത്തന്നെ മെസിയെ വരുത്താൻ ശ്രദ്ധിക്കണം. അങ്ങനെയാണെങ്കിൽ അർജന്റീനക്കാർക്കുള്ള ഭക്ഷണംകൂടി നമുക്കു തിരുമേനിയെക്കൊണ്ട് ഉണ്ടാക്കിക്കാം. ആ ചെലവിലങ്ങ് പൊയ്ക്കോളും. കുടിക്കാനും കൊറിക്കാനുമുള്ളതെല്ലാം ജൽജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി കൊടുക്കാം.”
“സഖാവേ മറ്റൊരു പ്രശ്നമുണ്ട്. അവർ സാദാ ടീമുകളുടെ കൂടെയൊന്നും കളിക്കില്ല. വിദേശ ടീം തന്നെ വേണ്ടിവരും.”
“അവിടെയും നമുക്കു തന്ത്രമുണ്ട്. പേരും പെരുമയുമുള്ള വിദേശ കളിക്കാർ വേണമെന്നല്ലേയുള്ളൂ. ഇവിടെ ഐപിഎൽ കളിക്കാൻ ഇഷ്ടം പോലെ വിദേശ താരങ്ങളല്ലേ വരുന്നത്. അവരെയെല്ലാംകൂടി ചേർത്ത് ഒരു ടീമുണ്ടാക്കണം.”
“സഖാവേ അതു ക്രിക്കറ്റ് കളിക്കാരല്ലേ, ഇതു ഫുട്ബോളാ...”
“അതിനെന്താണ്... അവർ ക്രിക്കറ്റ് തന്നെ കളിച്ചോട്ടെ, ക്രിക്കറ്റിന്റെ ബോളു മാറ്റി ഫുട്ബോളിന്റെ ബോൾ ആക്കിയാൽ പോരേ! പിന്നെ, മാൻ ഒാഫ് ദ് മാച്ചിനെ നമ്മുടെ നാട്ടിൽനിന്നു വെറും കൈയോടെ വിടരുത്. ഒരു ഓണം ബംപർ സമ്മാനിക്കണം. എങ്കിൽ അടുത്ത ഒാണത്തിനു ടിക്കറ്റെടുക്കാൻ മെസി വിളിക്കാതെ ഇങ്ങോട്ടുവരും. അതാണ് ബംപറിന്റെ പവർ.”
“കളിക്കാർക്കു വിമാനത്താവളത്തിൽനിന്നു വരാനും ഗ്രൗണ്ടിലേക്കു പോകാനുമൊക്കെ വണ്ടി വേണ്ടിവരുമല്ലോ.”
“അക്കാര്യത്തിൽ ലക്ഷ്വറി ഒട്ടും കുറയ്ക്കേണ്ട. നവകേരള സദസിന്റെ താണുവരുന്ന പടിയുള്ള ആ കറുത്ത ബസ് തന്നെ കൊടുക്കാം. അതിൽ ഒരിക്കൽ കയറിയാൽപിന്നെ മെസിക്ക് ഇറങ്ങാൻ തോന്നൂല, അതല്ലേ വൈബ്... പിന്നെ ഒന്നു തള്ളേണ്ടിവരും, അതിനാണല്ലോ ഫാൻസ്!
മിസ്ഡ് കോൾ
പഴയ കുന്തവും കുടച്ചക്രവും, പ്രസംഗത്തിൽ
വീണ്ടും കുരുങ്ങി മന്ത്രി സജി ചെറിയാൻ.
-വാർത്ത
അന്തമില്ലാത്ത കുന്തം!