ആദരപൂർവം കുറുവ ഫാൻസ്!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
Friday, November 29, 2024 12:58 AM IST
സ്ഥലം തിരുട്ടുഗ്രാമം:
മേശപ്പുറത്തു താളമിട്ടുകൊണ്ടിരുന്ന കൊന്പൻമീശക്കാരൻ എഴുന്നേറ്റ്. തന്റെ ബോഡി മൈക്കിനു മുന്നിൽ പ്രതിഷ്ഠിച്ചുകൊണ്ട് മുരണ്ടുതുടങ്ങി. “എല്ലാവർക്കും വണക്കം. കുറുവസംഘം ജനറൽ ബോഡി യോഗത്തിലേക്ക് എല്ലാ തിരുടമക്കൾക്കും സ്വാഗതം. കുറുവ സെക്രട്ടറി വേലുച്ചാമി ഇനിയും എത്തിയില്ലേ?’’
“തന്പിയണ്ണാ വേലുച്ചാമി ഒരു വേലയ്ക്കായി കേരളത്തിലേക്കു പോയിരിക്കുവാണ്. തീരുംമുന്പേ ഫ്ളൈറ്റിൽ എത്തിക്കോളാമെന്നു പറഞ്ഞിട്ടുണ്ട്.’’
“അടാ ചിന്നമണി, നീ ആ ചാക്കുകെട്ടിന്റെ പുറത്തുനിന്ന് ഇറങ്ങിയിരിക്ക്. കൊച്ചിയിൽനിന്നു കൊണ്ടുവന്ന ഗോൾഡാ. ചളുങ്ങിപ്പോയാൽ മുതലാളിമാർ കാശു കുറയ്ക്കും.’’
“തിരുടമക്കളേ, നമ്മുടെ ഗൾഫ് എന്നു പറയാവുന്ന കേരളത്തിൽ അടുത്ത കാലത്തായി നമ്മുടെ തൊഴിൽ മേഖലയ്ക്കു വന്നുകൊണ്ടിരിക്കുന്ന വെല്ലുവിളികൾ ചർച്ച ചെയ്യാനാണ് ഈ യോഗം. കേരള പോലീസ് നമ്മളെക്കുറിച്ച് പരദൂഷണം പറയുന്നതിനാൽ നാട്ടുകാർ ഇപ്പോൾ പലേടത്തും ഉറക്കമിളച്ച് ഇരിക്കുന്നതായിട്ടാണ് അറിവ്. അതിന്റെ കൂടെ പാതിരാവരെ എൻഡോസൾഫാൻ സീരിയലുകൾ. പിള്ളേർ ഇങ്ങനെ നേരം പുലരുംവരെ റീൽസ് തോണ്ടിത്തുടങ്ങിയാൽ നമ്മൾ തെണ്ടി കുത്തുപാളയെടുക്കും.
സിസിടിവി മുട്ടിയിട്ട് രാത്രിയിൽ തല നേരേ പിടിച്ചു നടക്കാൻ വയ്യ. പോലീസ് വച്ചതാണോ നാട്ടുകാർ വച്ചതാണോയെന്നു നോക്കണം. നാട്ടുകാർ വച്ചതാണെങ്കിൽ അതു പ്രവർത്തിക്കാൻ സാധ്യതയുണ്ട്. അതുപോലെ വളർത്തു നായകൾക്കും മറ്റും വെറും ചിക്കൻ കഷണം ഇട്ടുകൊടുത്ത് മയക്കൽ ഇനി അത്ര എളുപ്പമല്ല. അൽഫാം വേണമെന്ന മട്ടിലാണ് പലതിന്റെയും കുര.’’
“തന്പിയണ്ണാ, നമ്മുടേതാണെന്നു പറഞ്ഞ് കുറെ ഫേക്ക് പടം കേരളത്തിൽ കറങ്ങുന്നുണ്ട്. അതിനെതിരേ മാനനഷ്ടത്തിനു കേസ് കൊടുക്കാൻ വകുപ്പില്ലേ?’’ -ചോദ്യം ചിന്നമണി വക.
“നീ മാനനഷ്ടവുമോർത്ത് മാനംനോക്കിയിരിക്കാതെ മര്യാദയ്ക്കു രണ്ടക്ഷരം പഠിച്ച് സർക്കാർ സർവീസിന്റെ മതിലു ചാടാൻ നോക്ക്. കേരളത്തിൽനിന്ന് ഒടുവിൽ കിട്ടിയിരിക്കുന്ന വാർത്ത കണ്ടില്ലേ. പണ്ടൊരു ബണ്ടിചോർ ഇറങ്ങിയപ്പോൾ പോലും നമ്മുടെ ചോറിനു മുട്ടുണ്ടാകുമെന്നു തോന്നിയിട്ടില്ല. പക്ഷേ, ഇതു സൂക്ഷിച്ചില്ലെങ്കിൽ നമ്മുടെ പണിക്കു ഭീഷണിയാണ്.’’
കാര്യം പിടികിട്ടാതെ എല്ലാവരും ആശങ്കയോടെ ആശാന്റെ തിരുടാമുഖത്തേക്ക് നോക്കി. “കണ്ടില്ലേ, കേരളത്തിൽ 1,458 ബണ്ടിചോറുകൾ സർക്കാർ സർവീസിൽത്തന്നെ വിലസുകയാണത്രേ.
നമുക്കു പോലും രാത്രിയിൽ ഇറങ്ങി പണി നടത്താനേ ധൈര്യമുള്ളൂ. എന്നാൽ, ഇത് പട്ടാപ്പകൽ കോട്ടും സ്യൂട്ടുമൊക്കെ ഇട്ടു നടന്നു മാസാമാസം ടാർജറ്റ് തികയ്ക്കുന്നു. ദേ, ഈ ചാക്കിലിരിക്കുന്ന ഗോൾഡ്, അതൊന്നു വിറ്റുതീർത്തിട്ട് കാശ് മേടിച്ചെടുക്കുന്ന പാട് നമുക്കല്ലേ അറിയൂ. ആ കാശ് ധൈര്യത്തോടെ അക്കൗണ്ടിൽ ഇടാൻ പറ്റുമോ? അപ്പോഴേ വന്നു പോലീസ് പൊക്കില്ലേ?
ഈ ബണ്ടിചോറുകൾ ഇതാ മോഷണമുതൽ നേരേ അക്കൗണ്ടിലേക്കു വരുത്തുന്നു. നമ്മളാണെങ്കിൽ കാശുള്ളവന്റെ വീട്ടിലാണ് കക്കാൻ കയറുന്നത്, അതും ജീവൻ കൈയിൽപിടിച്ച്. ഇവൻമാർ ഒരു ഗതീം പരഗതീം ഇല്ലാത്തവരുടെ ക്ഷേമപെൻഷൻ പോലും ഒളിയും മറയുമില്ലാതെ സ്മാർട്ടായി മറിക്കുകയാണത്രേ.
നമ്മൾ അടിയന്തരമായി ഒരു കാര്യം ചെയ്യണം. പത്രക്കാർ മണത്തറിയുംമുന്പേ നമുക്ക് ഇവൻമാരെ പൊക്കണം. എത്ര കാശു മുടക്കിയിട്ടാണെങ്കിലും ഇവിടെയെത്തിച്ച് ആ പാദങ്ങളിൽ നമിച്ച് ആദരിക്കണം. കൈവിരൽ മുറിച്ചു കൊടുത്തിട്ടാണെങ്കിലും ആ മഹാപ്രതിഭകളുടെ കീഴിൽ ശിഷ്യപ്പെട്ട് ഒരാഴ്ചയെങ്കിലും പരിശീലനം നേടണം. നമ്മുടെ വടിയും കുന്തവും മുളകുപൊടിയുമൊക്കെ ഇവരുടെ സാങ്കേതിക മികവിനു മുന്നിൽ വെറും തൃണഫൂൽ മാത്രം.”
നമ്മുടെ കുറുവസംഘവും അങ്ങനെ “കെ സ്മാർട്ട്’’ ആയി മാറട്ടെ!
മിസ്ഡ് കോൾ
വന്യമൃഗങ്ങൾ പേടിക്കുമെന്നതിനാൽ ഹെലിടൂറിസം പദ്ധതി വേണ്ടെന്നു തീരുമാനം.
-വാർത്ത
നമുക്ക് എലിടൂറിസമേ പറഞ്ഞിട്ടുള്ളൂ!