നമ്മുടെ സാംസ്കാരിക പുകില് മന്ത്രി!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
Friday, January 10, 2025 11:56 PM IST
റോഡിലിറങ്ങുന്ന വണ്ടികള്‍ക്കു മാത്രം പുക സര്‍ട്ടിഫിക്കറ്റ് മതിയെന്നായിരുന്നു ഇതുവരെ നാട്ടുകാരുടെ ധാരണ. എന്നാല്‍, വണ്ടികള്‍ക്കു മാത്രമല്ല റോഡിലിറങ്ങി കിറുങ്ങിയ കുട്ടികള്‍ക്കും പുക സര്‍ട്ടിഫിക്കറ്റ് കൊടുത്തിരിക്കുകയാണ് നമ്മുടെ പുകപരിശോധനാ മന്ത്രി. പൊലൂഷന്‍ തീരെയില്ലാത്ത പുക ആയിരുന്നു പിള്ളേരുടെ തലയ്ക്കു മുകളിലൂടെ വട്ടത്തില്‍ കറങ്ങിയിരുന്നതെന്നാണ് മന്ത്രിയുടെ പരിശോധനാ റിപ്പോർട്ട്.
പുകയുടെ ആകാരവടിവിനെക്കുറിച്ചു മന്ത്രിയുടെ വാതോരാതെയുള്ള പലവക വേറെയും. തന്റെ തലയ്ക്കു മുകളിലൂടെയും ചിലപ്പോള്‍ പുക പറക്കാറുണ്ടത്രേ. അതുകണ്ടു മന്ത്രി ഭരണകാര്യങ്ങളെക്കുറിച്ചു തലപുകഞ്ഞു ചിന്തിക്കുകയാണോയെന്നൊന്നും തെറ്റിദ്ധരിച്ചേക്കരുത്... നമ്മുടെ മന്ത്രി ആ ടൈപ്പല്ല! ആ തലയ്ക്കു മുകളിൽ നിങ്ങൾ കാണുന്നത്, നേരമ്പോക്കിനുള്ള വെറും കട്ടന്‍ ബീഡിപ്പുക മാത്രം. ‘പരിപ്പുവടയും ബീഡിപ്പുകയും’ എന്നൊരു പുസ്തകം അടുത്ത തെരഞ്ഞെടുപ്പു കാലത്തു പ്രതീക്ഷിക്കാം.
എംഎല്‍എയുടെ മകന് ഉള്‍പ്പെടെയുള്ള പ്രതിഭകളെ, വഴിയോരത്തു വട്ടത്തിലിരുന്ന് ഇഷ്ടമായതെന്തോ പുകച്ചതിനാണ് എക്സൈസുകാര് കൈയോടെ പിടിച്ചത്. പകച്ചുനിന്ന പിള്ളേരുടെ പോക്കറ്റില്‍നിന്നു പുകച്ചുവിട്ട നീലച്ചടയന്റെ ‘നീലപ്പെട്ടി’യും കിട്ടി. തീയില്ലാതെ പുകയുണ്ടാകുമോയെന്നു ചോദിച്ചു നാട്ടുകാര്‍ മൂക്കത്തു വിരൽവച്ചിരിക്കുന്പോഴാണ് പിള്ളേര്‍ക്കു മന്ത്രിയുടെ വക പുകഴ്ചയും പുളകവും.
പുകഞ്ഞ കൊള്ളി പുറത്ത് എന്നതാണ് നാട്ടുനടപ്പ് എങ്കിലും കൊള്ളി ഇത്തിരി കൊള്ളാവുന്ന ഏതെങ്കിലും പുള്ളിയാണെങ്കില്‍ ആ ഫിലോസഫിയില്‍ ചെറിയ മാറ്റം വരും. അതോടെ പുകഞ്ഞ കൊള്ളി അകത്തും പിടിച്ച പുള്ളി മലപ്പുറത്തും പോയി ഇരിക്കും. ഇവിടെ പുകയല്ല പ്രശ്നം, മാധ്യമങ്ങളുടെ പകയാണെന്നാണ് പുകില് മന്ത്രിയുടെ വക കണ്ടെത്തല്‍.
നാട്ടില്‍നിന്നു ലഹരിയെ പുകച്ചുചാടിക്കാന്‍ നാലു കാലും പറിച്ചോടുകയാണെന്നു പ്രഖ്യാപിച്ചിരിക്കുന്ന ഒരു സര്‍ക്കാരിലെ മന്ത്രിയാണ് എക്സൈസ് പിടിച്ച പുകയ്ക്കു വെള്ള പെയിന്റ് പൂശാന്‍ ഇറങ്ങിയിരിക്കുന്നത്. ഇതിനിടെ, ഈ പുകച്ചുരുളുകള്‍ എങ്ങനെയെങ്കിലും പാർട്ടിക്കു പരിക്കില്ലാതെ അഴിക്കാന്‍ പറ്റുമോയെന്നുള്ള ഗവേഷണത്തിലാണ് സഖാക്കള്‍. എന്തായാലും എംഎല്‍എയുടെ സങ്കടം ആർക്കും മനസിലാകും, “എന്തു പുകഞ്ഞാലും നീ എന്റേതല്ലേ വാവേ” എന്നു പാടാനല്ലേ അമ്മമാര്‍ക്കു കഴിയൂ. പക്ഷേ, ആ പുകയുടെ കറ മായിക്കാൻ മന്ത്രി പ്രയോഗിച്ച തന്ത്രങ്ങൾ കാണുന്പോൾ “എന്തൊരു പ്രഹസനമാണ് സജീ...” എന്നുള്ള സിനിമാ ഡയലോഗ് പാഴായിപ്പോയില്ലെന്നു കരുതാം.
വഴിയിൽ പുകച്ചതു കേസാക്കിയ എക്സൈസുകാരുടെയും അതു വാര്‍ത്തയാക്കിയ മാധ്യമങ്ങളുടെയും പുക കണ്ടേ അടങ്ങൂയെന്ന മട്ടിലാണ് മന്ത്രി രംഗത്തിറങ്ങിയിരിക്കുന്നത്. മന്ത്രിയുടെ വക ജഗപൊക കണ്ടാൽ തോന്നും വൈകുന്നേരം കൊതുകിനെ ഒാടിക്കാൻ പുകച്ചുകൊണ്ടിരുന്ന സാമൂഹ്യപ്രവർത്തകരെയാണ് എക്സൈസുകാർ വലയിട്ടു പിടിച്ചതെന്ന്.
പതിനെട്ടിന്റെ പടി കടക്കാത്തവർ പുകവലിക്കുന്നതു കുറ്റകരമായ ഒരു നാട്ടിലെ മന്ത്രിയാണ് പിള്ളേർ ഇത്തിരി പുകച്ചാലും അത് ഊതിപ്പറപ്പിച്ചാൽ പോരേയെന്നു ചോദിക്കുന്നത്. എം.ടി. വാസുദേവൻ നായർ കെട്ടുകണക്കിനു ബീഡി പുകയ്ക്കുമായിരുന്നെന്നു പറഞ്ഞ് പുകയ്ക്കൊരു സാംസ്കാരിക മാനം കൊടുത്തു മാനം കെടാനും മന്ത്രി മറന്നില്ല. ഏതു വിഷപ്പുകയെയും പാർട്ടി നോക്കി പറത്തുന്ന പഹയൻമാർ ഈ നാട്ടിലുള്ളതാണ് പുകയന്മാരുടെ ഏക പ്രതീക്ഷ. എന്തായാലും ഇങ്ങനെ രണ്ടു മൂന്നു മന്ത്രിമാരുണ്ടെങ്കിൽ ജനങ്ങളുടെ കാര്യം കട്ടപ്പൊക!
മിസ്ഡ് കോൾ
പ്രതിഷേധം നടത്തിയ സ്കൂളുകളെ കായികമേളയിൽ വിലക്കാനുള്ള വിദ്യാഭ്യാസ വകുപ്പ് നീക്കം വിവാദത്തിൽ.
- വാർത്ത
മേശപ്പുറത്തായിരുന്നെങ്കിൽ ക്ഷമിക്കാമായിരുന്നു!