കടുവയുടെ വര, മനുഷ്യന്റെ തലവര
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
Saturday, February 1, 2025 2:00 AM IST
നേരം പരപരാ വെളുത്തുവരുന്പോൾ മുറ്റത്താരെങ്കിലും വന്നെന്നു തോന്നിയാൽ ഉടനെ ചാടിയിറങ്ങിയേക്കരുത്. പാലുകാരനോ പത്രക്കാരനോ ആണെന്നു ധരിച്ചു ചിരിച്ചുകൊണ്ടു മുറ്റത്തേക്കു ചെന്നാൽ ചിലപ്പോൾ ചിരിച്ചിരിക്കുന്ന പടം പിറ്റേന്നു പത്രത്തിൽ വരും.
ആ പടം കാണാനുള്ള ഭാഗ്യം നമുക്കു കിട്ടുമോയെന്നു ചോദിച്ചാൽ അതുമില്ല. ചരമക്കോളത്തിലാണ് വരുന്നതെങ്കിൽ പിന്നെ ചാഞ്ഞും ചരിഞ്ഞും വിരിഞ്ഞും നിന്നു ചിരിച്ചതുകൊണ്ട് എന്തു കാര്യം? കാരണം മുറ്റത്തെ കാൽപെരുമാറ്റം ഒരുപക്ഷേ, നടക്കാനിറങ്ങിയ കടുവയോ പെടുക്കാനിറങ്ങിയ പുലിയോ കറങ്ങാൻ വന്ന കാട്ടുപോത്തോ ബോറടി മാറ്റാൻ വന്ന കാട്ടാനയോ ആയിരിക്കാം. പിരിവിനു നിൽക്കുന്ന വെഹിക്കിൾ ഇൻസ്പെക്ടറുടെ മുന്നിൽ വണ്ടിയുമായി പെട്ട അവസ്ഥയായിരിക്കുംപിന്നെ. എക്സ്ട്രാ ഫിറ്റിംഗ്സ് മാത്രമല്ല ഇൻബിൽറ്റ് ആക്സസറീസ് പോലും മിച്ചം കാണില്ല.
കാട്ടാനയും കടുവയുമൊക്കെ മനുഷ്യനെ കൈകാര്യം ചെയ്യുന്നതു കണ്ടാൽ ഇതൊക്കെ രാവിലെ മാർക്കോ സിനിമ കണ്ടിട്ടാണോ പണിക്കിറങ്ങിയതെന്നു തോന്നിപ്പോകും. അയൽക്കാരന്റെ പറന്പിൽ അതിക്രമിച്ചു കേറിയാൽ മനുഷ്യനാണെങ്കിൽ കേസിൽപ്പെട്ട് അകത്തുപോകും. കടുവയോ പുലിയോ ആണെങ്കിൽ അയൽക്കാരൻ അകത്തുപോകും. മുടിയോ തുണിയോ തലയോട്ടിയോ വല്ലതും മിച്ചം കിട്ടിയാൽ ഭാഗ്യം.
കാട്ടിൽ ആനയ്ക്കു ബോറടിച്ചാൽ അന്നു നാട്ടിൽ മനുഷ്യനു കബറടക്കം എന്നതാണിപ്പോൾ കേരള നാട്ടിലെ സ്ഥിതി. ഒാരോ മരണവും കഴിയുന്പോഴും കാടിറങ്ങുന്ന വന്യമൃഗങ്ങളെ വരച്ചവരയിൽ നിർത്തുമെന്നു മന്ത്രി പ്രഖ്യാപിക്കും. വനംവകുപ്പിന്റെ വര തെളിയാത്തതാണോ നാട്ടുകാരുടെ തലവര മായാത്തതാണോയെന്നറിയില്ല മൃഗങ്ങളുടെ വര വേറെ, നാട്ടുകാരുടെ തല വേറെ.
നാട്ടിലെ മനുഷ്യനെ എന്തും വിളിക്കാം, മൂന്നോ നാലോ കേസുണ്ടെങ്കിൽ കാപ്പ ചുമത്തി നാടുകടത്താം, കൂടുതൽ ശല്യമായാൽ തൂക്കിയെടുത്ത് അകത്തിടാം. എന്നാൽ, രണ്ടോ മൂന്നോ ആളെ തട്ടിയാലും കടുവയെ നരഭോജി എന്നെങ്ങാനും വിളിച്ചാൽ വിളിച്ചവനെ കാടുകയറ്റും. അങ്ങനെ വിളിക്കണമെങ്കിൽ സർക്കാരിന്റെ സർട്ടിഫിക്കറ്റ് വേണമത്രേ. ആദ്യം കാമറ വച്ചു കടുവയുടെ ഫോട്ടോയെടുക്കും. കാമറയിൽ നോക്കി വേണ്ടവിധം പോസ് ചെയ്തില്ലെങ്കിൽ പിറ്റേന്നു വീണ്ടുമെടുക്കും, സ്മൈൽ പ്ലീസ്... ഫോട്ടോയെടുത്തിട്ടു വേണം വന്ന കടുവയും കൊന്ന കടുവയും ഒന്നാണോയെന്ന് വരയെണ്ണി തീരുമാനിക്കാൻ.
മനുഷ്യന്റെ വിരലടയാളം പോലെ, മമ്മൂട്ടിയും മോഹൻലാലും പോലെ, കടുവാ വരകളും വ്യത്യസ്തമാണത്രേ. കടുവയ്ക്കു വരയാണെങ്കിൽ പുലിക്കു പുള്ളിയാണ് വെറൈറ്റി. വരയായാലും പുള്ളിയായാലും സ്വന്തം പറന്പിൽ വരത്തൻമാരും നോട്ടപ്പുള്ളികളും നാട്ടുകാർ മാത്രം. ഇതെല്ലാം കഴിഞ്ഞുവേണം കൂടുവച്ചു ക്ഷണിക്കാൻ. കൂട്ടിനിളംകിളിയായോ താമരപ്പൈങ്കിളിയായോ എങ്ങനെയെങ്കിലും കൈയും വാലും പിടിച്ചു കാട്ടിലേക്കു തിരികെ വിടുക എന്നുള്ളതാണ് പിന്നത്തെ നടപടിക്രമം. ഇതിനൊന്നും വഴങ്ങാത്ത ‘ചെന്താമര’യായി മാറിയാൽ മാത്രമേ കടുവയെ നരഭോജി എന്നു വിളിക്കാൻ വനംവകുപ്പ് സമ്മതിക്കുകയുള്ളൂപോലും.
വന്യമൃഗങ്ങൾ കാടിറങ്ങുന്നതു പെരുകിയിട്ടാണെന്നു മന്ത്രി പണ്ടെങ്ങോ അറിയാതെ പറഞ്ഞുപോയിരുന്നു. ആ നിലപാട് നമുക്കുതന്നെ പാരയാകുമെന്ന് ഉപദേശകർ പറഞ്ഞതോടെ ഇപ്പോൾ കാരണം വരച്ചുപഠിച്ചു വരുന്നതേയുള്ളൂ എന്ന മട്ടിലാണ് പ്രതികരണം. കർഷകർ പ്ലാവ് വയ്ക്കുന്നതുകൊണ്ടാണ് ആന ഇറങ്ങി വരുന്നതെന്നായിരുന്നു നേരത്തേ വനം വിദഗ്ധരുടെ കണ്ടെത്തൽ. ചോരയും നീരുമുള്ള മനുഷ്യർ നാട്ടിലുള്ളതാണ് കടുവയും പുലിയും കാടിറങ്ങാൻ കാരണമെന്നു കണ്ടെത്തിയാലും അതിശയിക്കാനില്ല. അതുകൊണ്ട് അങ്ങനെയുള്ളവരെ ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ മാറ്റി പുനരധിവസിപ്പിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചു പഠിക്കണം.
ഈ നാട്ടിൽ മൃഗങ്ങൾക്കു സമാധാനത്തോടെ ജീവിക്കണമല്ലോ. നാട്ടിൽ റേഷൻ കടയും സിവിൽ സപ്ലൈസ് മാർക്കറ്റും കാലിയാണെങ്കിലും വന്യജീവിക്ക് ഒന്നിനും കുറവുണ്ടാകരുത്. അതുകൊണ്ട് എത്രയും വേഗം കാട്ടിൽകൂടി ബ്രൂവറിക്ക് അനുമതി കൊടുക്കണം...!
മിസ്ഡ് കോൾ
നാലു വർഷംകൊണ്ട് അഞ്ചു ലക്ഷം ലിറ്റർ മദ്യം ഒഴുക്കിക്കളഞ്ഞെന്ന് എക്സൈസ്.
-വാർത്ത
വെള്ളമടിച്ചാൽ വയറ്റിൽ കിടക്കണം!