ശബരിമല സുരക്ഷിത മകരവിളക്കിന് സജ്ജം: കടകംപള്ളി സുരേന്ദ്രൻ
Friday, January 12, 2018 12:22 PM IST
ശബരിമല: ഈ വര്‍ഷത്തെ മകരവിളക്ക് ദര്‍ശനം സുരക്ഷിതവും തീർഥാടക സൗഹൃദവുമാക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. സുരക്ഷിത തീര്‍ത്ഥാടനം എന്ന ആശയത്തിലൂന്നിയാണ് വിവിധവകുപ്പുകളെ ഏകോപിപ്പിച്ച് ഇക്കുറി ശബരിമലയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മകരവിളക്ക് ദര്‍ശിക്കാനെത്തുന്ന അയ്യപ്പന്മാര്ക്ക് പരമാവധി സൗകര്യങ്ങളൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മകരജ്യോതി ദര്‍ശനത്തിന് ഭക്തജനങ്ങള്‍ തിങ്ങികൂടുന്നയിടങ്ങളില് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം മുന്‍കരുതലുകള്‍ സ്വീകരിക്കും. പോലീസ്, അഗ്നിസുരക്ഷാ സേന, ദ്രുതകര്‍മസേന മറ്റ് സേനാവിഭാഗങ്ങള്‍ എന്നിവയെ ഏകോപിപ്പിച്ച് ഇവിടങ്ങള്‍ തീർഥാടക സുരക്ഷ ഉറപ്പുവരുത്തുമെന്നും മന്ത്രി അറിയിച്ചു. മലകയറുന്ന തീര്‍ഥാടകര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അടിയന്തരസഹായം ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പുവഴി കൂടുതല്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. പമ്പ മുതല്‍ സന്നിധാനംവരെയുള്ള അത്യാഹിത സുരക്ഷാകേന്ദ്രങ്ങളില്‍ പരിശീലനം സിദ്ധിച്ച പാരാമെഡിക്കല്‍ ജീവനക്കാരുടെ സേവനം 24 മണിക്കൂറും ഉണ്ടാകും. കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ശബരിമല ദര്‍ശനം കഴിയുന്ന മുറയ്ക്ക് തീര്‍ഥാടകര്‍ മലയിറങ്ങി മറ്റുള്ളവര്‍ക്ക് ദര്‍ശനത്തിന് അവസരം നല്‍കണം. മകരവിളക്കിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ എത്തുന്ന ഭക്തരില്‍ പലരും ദര്‍ശനശേഷവും സന്നിധാനത്ത് തുടരുന്നത് മകരവിളക്ക് ദിവസത്തെ തിരക്ക് നിയന്ത്രണാതീതമാക്കും. ഇത് ഒഴിവാക്കാന്‍ തീര്‍ഥാടകര്‍ സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു .