മകരജ്യോതി ദർശനത്തിനുശേഷം തിരികെ ഇറങ്ങുന്ന അയ്യപ്പഭക്തരെ കൊണ്ടുപോകുന്നതിലേക്കായി സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നായി 1200 കെഎസ്ആർടിസി ബസുകൾ പന്പയിലെത്തിക്കും. ഇവ ഇന്നു മുതൽ എത്തിത്തുടങ്ങും.
പത്തനംതിട്ട ബസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് പാർക്ക് ചെയ്യുന്ന ബസുകൾ പന്പയിലെ ആവശ്യാനുസരണം എത്തിക്കാനാണ് നിർദേശം. ഇന്നു മുതൽ അയയ്ക്കുന്ന ബസുകൾ പത്തനംതിട്ട ബോർഡുവച്ചായിരിക്കും എത്തുക. ഇവ ബസ് സ്റ്റേഷൻ പരിസരം, ശബരിമല ഇടത്താവളം, റിംഗ് റോഡ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യും. നാളെ ഉച്ചമുതൽ പത്തനംതിട്ടയിൽ നിന്ന് പന്പയിലേക്കുള്ള ബസുകൾ അയച്ചുതുടങ്ങും.
നിലയ്ക്കൽ ചെയിൻ സർവീസിന് 400 ബസുകൾ
മകരവിളക്കുദിവസം പന്പ - നിലയ്ക്കൽ ചെയിൻ സർവീസിനായി 400 ബസുകൾ ഉണ്ടാകും. ഇവയ്ക്ക് ചെയിൻ നന്പർ പതിക്കും. നാളെ രാവിലെ എട്ടു മുതൽ ഇവ പന്പ ഡിപ്പോ മുതൽ ചാലക്കയംവരെ റോഡിന്റെ ഒരു വശത്തായി ക്രമീകരിക്കും. ചെയിൻ ഓടുന്ന ബസുകൾ ഉച്ചകഴിഞ്ഞ് ഇവയുടെ പിന്നിൽ സ്ഥാനം പിടിക്കും. ഉത്തകഴിഞ്ഞ് ത്രിവേണി യു ടേണ് മുതൽ ബസ് സ്റ്റാൻഡുവരെ റോഡിന്റെ ഒരുവശത്തായിരിക്കും പാർക്കിംഗ്. മകരജ്യോതിദർശനം കഴിയുന്പോൾ മുതൽ ചെയിൻ സർവീസുകൾ ഓടിത്തുടങ്ങും.
ജ്യോതിദർശനത്തിനുശേഷം ത്രിവേണിയിൽ നിന്ന് ആദ്യ ചെയിൻ സർവീസ് പുറപ്പെടുന്പോൾ ഇതിനു മുന്നിൽ പൈലറ്റായി പോലീസ് ജീപ്പ് ഉണ്ടാകും. ചെയിൻ സർവീസിനു നിശ്ചയിച്ചിട്ടുള്ള 400 ബസുകൾ രണ്ട് ട്രിപ്പുകൾ നിലയ്ക്കലിൽ പോയി തിരികവന്നശേഷമേ പന്പയിലെ പാർക്കിംഗ് ഗ്രൗണ്ടുകളിലെ വാഹനങ്ങൾ അയ്യപ്പൻമാരുമായി തിരികെ പോകാൻ അനുവദിക്കുകയുള്ളൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പന്പ - നിലയ്ക്കൽ റൂട്ടിൽ ഗതാഗതതടസം ഒഴിവാക്കാൻ പോലീസിന്റെ കർശനമായ ഇടപെടൽ വേണമെന്ന് കെഎസ്ആർടിസിയും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവർഷം 1000 ബസുകൾ ക്രമീകരിച്ചിട്ടും മകരവിളക്കിനുശേഷമുള്ള സർവീസുകൾ താളംതെറ്റിയത് ഗതാഗതക്കുരുക്ക് കാരണമായിട്ടായിരുന്നു. ക്രമീകരണങ്ങൾ മാനേജിംഗ് ഡയറക്ടർ എ. ഹേമചന്ദ്രൻ പന്പയിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിലയിരുത്തി. എഡിജിപി കൂടിയ ഹേമചന്ദ്രൻ പോലീസിനും ഇതിനാവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ദീർഘദൂര സർവീസുകൾ
മകരജ്യോതിദർശനത്തിനുശേഷം തിരികെ വരുന്ന അയ്യപ്പഭക്തർക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി ദീർഘദൂര സർവീസുകൾ ക്രമീകരിക്കുന്നതിനായി 800 ബസുകളാണ് ഒരുക്കുന്നത്. ഇതിൽ 200 ബസുകൾ പന്പ സ്റ്റാൻഡിൽ പാർക്ക് ചെയ്യും. മണ്ണാരക്കുളഞ്ഞി - പന്പ പ്രധാന പാതയിൽ ഒരു വശത്ത് നിലയ്ക്കൽ മുതൽ ഇലവുങ്കൽ ഭാഗത്തേക്ക് 50 ബസുകൾ പാർക്ക് ചെയ്യും.
പ്ലാപ്പള്ളിയിൽ 50 ബസ്, ളാഹയിൽ റോഡിന്റെ ഒരു വശത്ത് 100 ബസുകൾ, പത്തനംതിട്ടയിൽ 300 ബസുകൾ എരുമേലി, കുമളി എന്നിവിടങ്ങളിൽ നിന്നുവരുന്ന 100 ബസുകൾ ഇലവുങ്കൽ മുതൽ നാറാണംതോട് വരെയും പാർക്ക് ചെയ്യും. റോഡരികിൽ പാർക്ക് ചെയ്യുന്ന ബസുകൾ പന്പയിലെ ബസുകൾ പുറപ്പെടുന്ന മുറയ്ക്ക് സ്റ്റാൻഡിലേക്കെത്തിക്കും. ചെങ്ങന്നൂർ, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, കൊട്ടാരക്കര, പുനലൂർ, കുമളി, ആലപ്പുഴ, കോഴിക്കോട്, പാലക്കാട്, കോഴിക്കോട് റൂട്ടുകളിൽ ആദ്യ മണിക്കൂറിൽ തന്നെ കൂടുതൽ ബസുകളുണ്ടാകും.