സുരക്ഷിതവും സുഖകരവുമായ മകരജ്യോതി ദര്‍ശനം സാധ്യമായതിന്റെ സായൂജ്യത്തില്‍ മലയിറങ്ങുന്ന അയ്യപ്പഭക്തരുടെ മടക്കവും സുരക്ഷിതമാക്കി ഉറക്കമൊഴിഞ്ഞ് ക്രമീകരണങ്ങൾ. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും പോലീസ് സേനയും തികഞ്ഞ ജാഗ്രത പുലർത്തിവരികയാണ്.സന്നിധാനത്തുനിന്ന് ഭക്തരുടെ ഒഴുക്ക് പന്പയിലേക്ക് തുടങ്ങിയതോടെ ഇടയ്ക്കു നിയന്ത്രണങ്ങൾ കൊണ്ടുവന്ന് ഘട്ടംഘട്ടമായി ഇറക്കിവിടുകയാണ്.
പന്പയിൽ നിന്ന് ഉച്ചകഴിഞ്ഞ് മലകയറ്റം തടഞ്ഞിരുന്നു. മകരവിളക്കിനോടനുബന്ധിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിപുലവും ഫലപ്രദവുമായ ക്രമീകരണങ്ങളാണ് ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഒരുക്കിയിരുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരിട്ടെത്തി ക്രമീകരണങ്ങള്‍ കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തുകയും മകരവിളക്ക് ഉത്സവത്തിന് ആദ്യവസാനം നേതൃത്വം നല്‍കുകയും ചെയ്തു.
ജില്ലാ കളക്ടര്‍ ആര്. ഗിരിജ സന്നിധാനത്തു ക്യാന്പ് ചെയ്തു വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചു. ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഭംഗിയായി ഏകോപിപ്പിക്കുന്നതിന് പ്രസിഡന്റ് എ. പത്മകുമാറിനും അംഗങ്ങളായ കെ. രാഘവനും കെ.പി. ശങ്കരദാസ് എന്നിവരും ശ്രദ്ധിച്ചു.
തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പു വരുത്തി തിക്കും തിരക്കും ഇല്ലാതെ ദര്ശനമൊരുക്കുന്നതിനും മടക്കയാത്രയ്ക്കുമായി പോലീസ് സേന മികച്ച പ്രവര്‍ത്തനം നടത്തി. എഡിജിപി സുധേഷ് കുമാറിന്റെ നേതൃത്വത്തില്‍ സന്നിധാനത്ത് 2800 ഉം പമ്പയിലും നിലയ്ക്കലും 2400 ഉം എരുമേലിയില്‍ 350 ഉം പുല്ലുമേട്ടില്‍ 450 ഉം പോലീസുകാര്‍ പഴുതടച്ച സുരക്ഷയൊരുക്കി. ഇതിനു പുറമേ മകരജ്യോതി ദര്‍ശന സൗകര്യമേര്പ്പെടുത്തിയിരുന്ന പുല്ലുമേട്, അട്ടത്തോട്, നെല്ലിമല, അയ്യന്‍മല, ഇലവുങ്കല്‍, പാഞ്ചാലിമേട്, പരുന്തുംപാറ, പമ്പ ഹില്‍ടോപ്പ്, അപ്പാച്ചിമേട് ടോപ്പ്, പമ്പ വിനായക ഗസ്റ്റ് ഹൗസിന് സമീപമുള്ള സ്ഥലം, പഞ്ഞിപ്പാറ, എന്നിവിടങ്ങളിലും പോലീസ് ഉദ്യോഗസ്ഥര്‍ സഹായമേകി.
ഹെലികാം ഉള്‍പ്പെടെ പഴുതടച്ച നിരീക്ഷണമാണ് പോലീസ് ഏര്‍പ്പെടുത്തിയിരുന്നത്. പന്പയിൽ നിന്നു വാഹനങ്ങൾ കുരുക്കിൽപെടാതെ യാത്ര നടത്താനും പാതയിൽ അപകടങ്ങൾ ഒഴിവാക്കാനും പോലീസും മോട്ടോർ വാഹനവകുപ്പ് സേഫ് സോൺ ഉദ്യോഗസ്ഥരും സജീവമാണ്. തിരികെയുള്ള യാത്രയ്ക്ക് കെഎസ്ആർടിസി ബസുകളെയാണ് പ്രഥമ പരിഗണന നൽകി അയയ്ക്കുന്നത്.
പോലീസിനൊപ്പം കേന്ദ്ര സേനകളും, കമാന്‍ഡോ വിഭാഗവും എന്‍ഡിആര്‍എഫും അതീവ ജാഗ്രതയോടെ സുരക്ഷയൊരുക്കി. പഴുതടച്ച സുരക്ഷയുടെ അല്ലല് തീര്‍ഥാടകര്‍ക്ക് അലോസരമുണ്ടാകാത്ത വിധം നിര്‍വഹിക്കാന്‍ കഴിഞ്ഞെന്നുള്ളത് വലിയ നേട്ടമാണ്. മകരജ്യോതി ദര്‍ശനത്തിന് സൗകര്യമേര്പ്പെടുത്തിയിരുന്ന എല്ലാ വ്യൂപോയിന്റുകളിലും ഡ്യൂട്ടിക്കായി റവന്യു വകുപ്പില്‍ നിന്ന് ഓരോ ഡപ്യൂട്ടി തഹസീല്‍ദാര്‍മാരെയും മൂന്ന് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു.
ഡ്യൂട്ടി പോയിന്റുകളില്‍ നിയോഗിച്ച എല്ലാ ഉദ്യോഗസ്ഥരും അവസാനത്തെ തീര്‍ഥാടകനും വ്യൂ പോയിന്റുകളില്‍ നിന്നും മടങ്ങിയതിന് ശേഷം ഇതു സംബന്ധിച്ച വിവരം കളക്ടറേറ്റ് കണ്ട്രോള് റൂമില്‍ അറിയിച്ചിട്ടാണ് മടങ്ങിയത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ മകരജ്യോതി വ്യൂപോയിന്റുകളിലെ അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് ബാരിക്കേഡുകള്‍ നിര്‍മിച്ചിരുന്നു.
തീര്‍ഥാടകര്‍ക്ക് ഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങള്‍ സജ്ജമാക്കിയിരുന്നു. അപകടങ്ങള്‍ ഒഴിവാക്കുന്നതിനും വിവിധ വകുപ്പുകള്‍ക്ക് മുന്‍ കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ റവന്യു വകുപ്പിന്റെ എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ പ്രവര്‍ത്തിച്ചു.
മകരജ്യോതി ദര്‍ശിക്കാന്‍ സൗകര്യമൊരുക്കിയിരുന്ന സ്ഥലങ്ങളിലെ സുരക്ഷയും തല്‍സമയം എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകളിലൂടെ വിലയിരുത്തി മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. സന്നിധാനത്ത് എഡിഎം അനു എസ്. നായരും പമ്പയില്‍ അടൂര്‍ ആര്‍ഡിഒ എം.എ. റഹീമും നിലയ്ക്കല്‍ തിരുവല്ല ആര്‍ഡിഒ റ്റി.കെ. വിനീതും എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകളുടെ പ്രവര്‍ത്തനം ഏകോപ്പിച്ചു.
കളക്ടറേറ്റിലെ എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ പി.ടി. ഏബ്രഹാമിന്റെ നേതൃത്വത്തില്‍ എല്ലാ സജ്ജീകരണങ്ങളോടെയും 24 മണിക്കൂറും പ്രവര്‍ത്തിച്ചു. അടൂര്‍, തിരുവല്ല ആര്‍ഡിഒ ഓഫീസുകളിലെയും താലൂക്കുകളിലെയും കണ്ട്രോള് റൂമുകളും മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചു. ഇതിനൊപ്പം പത്തനംതിട്ട, മൈലപ്ര, വടശേരിക്കര, റാന്നി പെരുനാട്, കോന്നി, തണ്ണിത്തോട്, സീതത്തോട് വില്ലേജ് ഓഫീസുകളും 24 മണിക്കൂറും പ്രവര്‍ത്തിച്ചു.
സന്നിധാനത്തും പമ്പയിലും നിലയ്ക്കലും വിവിധ മകരജ്യോതി ദര്‍ശന വ്യൂ പോയിന്റുകളിലും ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ അത്യാഹിതങ്ങള്‍ സംഭവിക്കാതെ ജാഗ്രത പുലര്‍ത്തി. അപകടങ്ങളുണ്ടായാല്‍ നേരിടുന്നതിന് സന്നിധാനത്തും പമ്പയിലും ഉള്‍പ്പെടെ ആരോഗ്യവകുപ്പിന്റെ എല്ലാ കേന്ദ്രങ്ങളിലും ഹൃദ്രോഗ വിദഗ്ധന്മാര് അടക്കം ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും സേവന സന്നദ്ധരായി നിലയുറപ്പിച്ചിരുന്നു.
അത്യാഹിതമുണ്ടായാല്‍ ആംബുലന്‍സില്‍ കോട്ടയം, പത്തനംതിട്ട, അടൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് റോഡുമാര്‍ഗവും തിരുവനന്തപുരത്തേക്ക് ഹെലികോപ്ടര്‍ മാര്‍ഗവും എത്തിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനായി നിലയ്ക്കല്‍ ഹെലിപാഡില്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ സജ്ജമാക്കി നിര്‍ത്തിയിരുന്നു.