""സഖാവേ ഒരുത്തൻ കുറേനേരമായി നേതാവിനെ കാണണമെന്നു പറഞ്ഞു കാത്തുനിൽക്കുന്നു.’’
""നമ്മുടെ പാർട്ടിക്കാർ വല്ലവരുമാണോടോ?’’
""അതറിയില്ല സഖാവേ. ജോലി കൊടുക്കാമോയെന്നു ചോദിച്ചു വന്നതാ.”
""എടോ ഇതു പാർട്ടിയാപ്പീസാ, അല്ലാതെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അല്ല.’’
""അതല്ല സഖാവേ, പാർട്ടി വിചാരിച്ചാൽ മാത്രം കിട്ടുന്ന ജോലി ചെയ്യാനാ അവനു താത്പര്യമെന്ന്. അതിനാ ഇങ്ങോട്ടു വന്നത്.’’
""പാർട്ടിക്കാർ വിചാരിച്ചാൽ മാത്രം കിട്ടുന്ന ജോലിയോ? അതെന്താ വന്നിരിക്കുന്നതു വല്ല ക്വട്ടേഷൻകാരുമാണോടോ?’’
""ലുക്ക് കണ്ടിട്ട് വിവരവും വിദ്യാഭ്യാസവുമൊക്കെയുണ്ടെന്നാണ് തോന്നുന്നത്. ഏതാണ്ടു റാങ്കൊക്കെ നേടിയിട്ടുള്ളവനാ.’’
""വിളിക്ക്; എന്താണെന്നു നോക്കാം.’’
കൈയിൽ കുറച്ചു ഫയലുകളും സർട്ടിഫിക്കറ്റുകളുമായി ഒരു ഉദ്യോഗാർഥി നേതാവിന്റെ മുന്നിലേക്കു കയറിവന്നു. സഖാവ് ആളെ അടിമുടിയൊന്നു നോക്കിയിട്ട് ചോദ്യഭാവത്തിൽ മുഖമുയർത്തി.
""സാർ, ഞാനൊരു ജോലി കിട്ടുമോന്നറിയാൻ വന്നതാ.’’
""എടോ ഇതു പാർട്ടിയാപ്പീസാ, ജോലി കൊടുക്കുന്ന സ്ഥലമല്ല.’’
""സാർ, പാർട്ടി പറഞ്ഞാൽ മാത്രം കിട്ടുന്ന ജോലി തേടിയാ ഞാൻ ഇങ്ങോട്ടുവന്നത്.’’
""പാർട്ടി പറഞ്ഞാൽ മാത്രം കിട്ടുന്ന ജോലിയോ? അതെന്തു ജോലിയാടോ...’’
""സാർ, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ്. അതു പാർട്ടി പറഞ്ഞാൽ മാത്രമല്ലേ കിട്ടൂ.''
""അതങ്ങനെയൊന്നും കിട്ടുന്ന ജോലിയല്ല. മാത്രമല്ല, തനിക്ക് എന്തു യോഗ്യതയാടോ ഉള്ളത്?’’
""പഠിക്കുന്ന കാലത്തു ഞാൻ സാറിന്റെ പാർട്ടിയിൽ സജീവമായിരുന്നു. അടിപിടിക്കേസ് അഞ്ച്, വഴിതടയൽ മൂന്ന്, കല്ലേറ് നാല്, ഉപരോധം രണ്ട്, ലാത്തിച്ചാർജ് രണ്ട്... ഇതിലൊക്കെ പങ്കെടുത്തിട്ടുണ്ട്. ഇത്രയൊക്കെ പോരേ സാർ പേഴ്സണൽ സ്റ്റാഫിന്? എനിക്കൊരു രണ്ടു വർഷം തന്നാൽ മതി സാർ, അതുകഴിഞ്ഞ് ഞാൻ ഒഴിഞ്ഞുപോയ്ക്കോളാം!’’
ഇതു കേട്ട സഖാവ് അന്തംവിട്ടിരുന്നു. എന്നിട്ടു ദയനീയമായൊരു ചോദ്യം,
""താൻ രാവിലെ ആളെ കളിയാക്കാൻ ഇറങ്ങിയിരിക്കുകയാണോ?’’
കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന ഭാവം കാണണമെങ്കിൽ ഇപ്പോൾ പിണറായി സർക്കാരിന്റെ മോന്തായത്തിൽ നോക്കണം. ഗവർണർജി ഇടഞ്ഞപ്പോൾ മിണ്ടാതിരുന്നാൽ മതി, അല്പംകഴിഞ്ഞ് എല്ലാം കെട്ടടങ്ങുമെന്നാണ് മുഖ്യമന്ത്രിജിയും സംഘവും കരുതിയത്. അതുകൊണ്ടുതന്നെ ചൊറിഞ്ഞുകയറിയിട്ടും പാർട്ടിക്കാർ കടിച്ചുപിടിച്ചിരുന്നു. എന്നാൽ, ഇടഞ്ഞുനിൽക്കുന്ന ഗവർണർ പേഴ്സണൽ സ്റ്റാഫിൽത്തന്നെ കയറിപ്പിടിക്കുമെന്ന് ആരറിഞ്ഞു.
ഉപദേശകരുടെ കാര്യത്തിൽ റിക്കാർഡ് സൃഷ്ടിച്ച മുഖ്യമന്ത്രിയാണ് പിണറായിജി. സാന്പത്തിക ഉപദേഷ്ടാവ്, ഐടി ഉപദേഷ്ടാവ്, സുരക്ഷാ ഉപദേഷ്ടാവ്, മാധ്യമ ഉപദേഷ്ടാവ് എന്നു തുടങ്ങി സ്വപ്നാടനത്തിനു വരെ ഉപദേഷ്ടാക്കളുണ്ടായിരുന്നു അവിടെ. എന്നാൽ, ഗവർണറെ ഉപദേശിക്കുന്നവരാണ് ശരിക്കുമുള്ള ഉപദേഷ്ടാവ് എന്നിപ്പോൾ സർക്കാരിനു മനസിലായിട്ടുണ്ടാവണം.
സർക്കാരുമായി കൊന്പുകോർക്കുന്പോൾ പേഴ്സണൽ സ്റ്റാഫ് നിയമനം പോലെ ജനപിന്തുണ കിട്ടുന്ന ഒരു വിഷയം കൈയിൽ വേണമെന്ന് ഗവർണറെ ഉപദേശിച്ചത് ആരായിരിക്കും? കേരളത്തിലെ ബിജെപിക്കാർ ആയിരിക്കുമോ? അതിനുള്ള ബോധം അവർക്കുണ്ടെന്നു തീരെ പ്രതീക്ഷിക്കാൻ വയ്യ. ആണെങ്കിൽ അവർ ഈ വിഷയം നേരത്തേ കത്തിച്ചേനെ, ജനം കൂടെയും നിന്നേനെ. എന്നെങ്കിലും ഭരണം കിട്ടിയാൽ എൽഡിഎഫിനെയും യുഡിഎഫിനെയുംപോലെ ഭരിച്ചുപൊരിക്കണമെന്നു മോഹിച്ചു നടക്കുന്ന അവർക്കും പേഴ്സണൽ സ്റ്റാഫ് ഒരു മധുരനാരങ്ങയാണ്! പതിവ് പഴഞ്ചൊല്ല് ഒരിക്കൽകൂടി ആവർത്തിച്ചു ജനത്തിന് ആശ്വസിക്കാം; കാട്ടിലെ തടി തേവരുടെ ആന, വലിയും പിടിവലിയും സ്വാഭാവികം!
മിസ്ഡ് കോൾ
4 കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്രം തയാറാകുന്നില്ല. - വാർത്ത
4 മനുഷ്യനെ പ്രഖ്യാപിക്കുന്നതാകും എളുപ്പം!
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്