യുജിസി യുഗം അവസാനിക്കുമ്പോൾ
ഡോ. സോണി കുര്യാക്കോസ്
Monday, August 18, 2025 1:16 AM IST
2020 ജൂലൈ 29-ാം തീയതിയാണ് ഇന്ത്യ പുതിയ ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടു വച്ചത്. വിപുലമായ പരിപാടികളോടെയാണ് കേന്ദ്രസർക്കാർ രാജ്യത്തിന്റെ 21-ാം നൂറ്റാണ്ടിലെ ആദ്യത്തെ വിദ്യാഭ്യാസനയത്തിന്റെ അഞ്ചാം വാർഷികം ഇപ്പോൾ ആഘോഷിക്കുന്നത്. ഈ അവസരത്തിലാണ് ലോകനിലവാരമുള്ള സ്ഥാപനങ്ങളൊന്നും വളർത്തിയെടുക്കാൻ നമുക്കു സാധിച്ചിട്ടില്ല എന്ന ചർച്ച ചൂടുപിടിക്കുന്നത്. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ക്യുഎസ് ലോകറാങ്കിംഗിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങളുടെ എണ്ണം അഞ്ചിരട്ടിയാക്കി അൻപത്തിനാലിലേക്ക് എത്തിച്ചെങ്കിലും ആദ്യത്തെ നൂറിൽ ഇന്ത്യയിൽനിന്ന് ഒരു സർവകലാശാലയും ഇല്ല.
വിദ്യാഭ്യാസനയത്തിന്റെ പതിനെട്ടാം അധ്യായത്തിൽ ഉന്നതവിദ്യാഭ്യാസരംഗത്തെ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളുടെ ബാഹുല്യവും അവ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയും ഉത്തരവാദിത്വമില്ലായ്മയുമാണ് നിലവിലുള്ള വ്യവസ്ഥയുടെ പ്രശ്നങ്ങളെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനു പരിഹാരമായാണ് പരമാവധി സ്വാതന്ത്ര്യമുള്ള ഹയർ എഡ്യുക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ രൂപീകരിക്കുമെന്നു പറയുന്നത്.
പുതിയ സംവിധാനത്തിന്റെ കീഴിൽ നാലു വെർട്ടിക്കലുകളിലായി നിയന്ത്രണം, അക്രഡിറ്റേഷൻ, ധനസഹായം, അക്കാദമിക നിലവാരനിർണയം എന്നീ മേഖലകളിൽ പ്രത്യേക ഘടനകൾ ഉണ്ടാകും. ഇതിനായി നാഷണൽ ഹയർ എഡ്യുക്കേഷൻ റെഗുലേറ്ററി കൗൺസിൽ, നാഷണൽ അക്രഡിറ്റേഷൻ കൗൺസിൽ, ഹയർ എഡ്യുക്കേഷൻ ഗ്രാന്റ്സ് കൗൺസിൽ, ജനറൽ എഡ്യുക്കേഷൻ കൗൺസിൽ എന്നിവ രൂപീകരിക്കുമെന്നും നയത്തിൽ പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിയമം കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം തയാറാക്കികൊണ്ടിരിക്കുകയാണെന്നു സർക്കാർ ലോക്സഭയെ ജൂലൈയിൽ അറിയിച്ചിട്ടുണ്ട്. പുതിയ കമ്മീഷൻ വരുമ്പോൾ 1956ൽ സ്ഥാപിതമായ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും 1995ൽ സ്ഥാപിതമായ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷനും 1987ൽ സ്റ്റാറ്റ്യൂട്ടറി പദവി കിട്ടിയ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷനും ഇല്ലാതാവും.
ഇന്ത്യൻ വിദ്യാഭ്യാസരംഗത്തു യുജിസിക്കു സമാനമായി സ്വാധീനം ചെലുത്തിയതും വിമർശനം ഏറ്റുവാങ്ങിയതുമായ മറ്റൊരു ഏജൻസിയില്ല. ഇവിടെ യുജിസിയെ ഇല്ലാതാക്കണമോ എന്നതല്ല മുഖ്യമായ ചോദ്യം, അതിനു പകരം എന്താണു വരേണ്ടത് എന്നതാണ്. അതിനായി, യുജിസി സാധ്യമാക്കാത്തതെന്താണെന്നും അതിനുള്ള കാരണങ്ങൾ എന്താണെന്നും പുതിയ കമ്മീഷൻ അതിന് പരിഹാരമാകുമോ അതോ ആ തകരാറുകൾ വീണ്ടും ആവർത്തിക്കുമോ എന്നതുമാണ് വിലയിരുത്തേണ്ടത്. അതുകൊണ്ടുതന്നെ, പുതിയ കമ്മീഷൻ യഥാർഥമായ ഒരു പരിഷ്കാരമായി മാറുമോ , അതോ അത്ര വിജയിക്കാത്ത ഒരു ഘടനയെത്തന്നെ പുതിയ രൂപത്തിൽ പുനരാവിഷ്കരിക്കുന്ന രീതിയിലാവുമോ എന്ന ആകാംക്ഷ വിദ്യാഭ്യാസരംഗത്തുള്ളവർക്കുണ്ട്.
പുതിയ ആശയമല്ല
ഇതുപോലെയുള്ള ഒരു സംവിധാനം ദേശീയ വിദ്യാഭ്യാസനയത്തിന്റെയൊപ്പം വന്ന ആശയമല്ല. 2005ൽ നിലവിൽ വന്ന ദേശീയ വിജ്ഞാനകമ്മീഷനും 2009 ലെ യശ്പാൽ കമ്മിറ്റി റിപ്പോർട്ടും ഇത്തരമൊരു സംവിധാനത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. 2011ൽ മുകളിൽ സൂചിപ്പിച്ച മൂന്ന് റെഗുലേറ്ററി ബോഡികളെ ഒന്നിപ്പിക്കുന്നതിനുവേണ്ടി ഹയർ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നെങ്കിലും 2014ൽ അത് പിൻവലിച്ചു. അതിനുശേഷമാണ് 1956ലെ യുജിസി ആക്ട് റദ്ദാക്കുന്നതിനുവേണ്ടി ഹയർ എഡ്യുക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ആക്ടിന്റെ കരട് 2018 ജൂണിൽ കൊണ്ടുവന്നത്. അതും ഫലവത്തായില്ല.
2018ലെ ബിൽ വിപ്ലവകരമായ പരിഷ്കാരമായിത്തന്നെ അവതരിപ്പിച്ചിരുന്നെങ്കിലും ബില്ലിലെ പ്രധാന ചട്ടങ്ങളും 1956ലെ യുജിസി ആക്ടിന്റെതന്നെ പ്രതിഫലനങ്ങളായിരുന്നു. അക്കാദമികസ്വാതന്ത്ര്യം എന്ന മുദ്രാവാക്യത്തിലൂന്നിയ ബില്ലായിരുന്നെങ്കിലും അതിന്റെ വിശദവായനയിൽ ഇന്ത്യയെ ഒരു ജ്ഞാനസമൂഹമായി മാറ്റുന്നതിനുള്ള ദാർശനികമായ നിർദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല. പകരം, ഉന്നതവിദ്യാഭ്യാസം കൂടുതൽ കേന്ദ്രീകൃതമാക്കാനുള്ള വ്യവസ്ഥകളായിരുന്നു ഉണ്ടായിരുന്നത്.
കമ്മീഷന്റെ ചെയർപേഴ്സണെയും വൈസ് ചെയർപേഴ്സണെയും തെരഞ്ഞെടുക്കുന്നതിൽ കാബിനറ്റിന്റെ പ്രാധാന്യം യുജിസി ആക്ടിനേക്കാൾ കൂടുതലായിരുന്നു. കമ്മീഷനിലെ അംഗങ്ങളാകട്ടെ കൂടുതലും കേന്ദ്രസർക്കാർ പ്രതിനിധികളും. ഏറ്റവും പ്രധാനപ്പെട്ട വിമർശനം മറ്റൊന്നായിരുന്നു. ഓരോ അക്കാദമികപ്രോഗ്രാമിന്റെയും പഠനഫലങ്ങളും പാഠ്യനിർണയ മാനദണ്ഡങ്ങളും കരിക്കുലവും വരെ നിർദേശിക്കുക എന്ന ചുമതലകൂടി കമ്മീഷനാണെന്ന് ബില്ലിൽ സൂചിപ്പിക്കുക വഴി അക്കാദമിക സ്വാതന്ത്രത്തിനു പകരം അധ്യാപകരുടെ ചിന്തയുടെമേൽ കമ്മീഷന്റെ അല്ലെങ്കിൽ സർക്കാരിന്റെ നിയന്ത്രണം നിയമപരമായി ഉറപ്പാക്കുന്നു എന്നുള്ളതായിരുന്നു. യുജിസിയേക്കാൾ കൂടുതലായി സർവകലാശാലകളെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും അതിസൂക്ഷ്മതലത്തിൽ നിയന്ത്രിക്കാൻ കമ്മീഷനു സാധിക്കുന്ന തരത്തിലായിരുന്നു ബില്ല് ക്രമീകരിച്ചിരുന്നത്.
അനുകൂല സാഹചര്യം
ദേശീയ വിദ്യാഭ്യാസനയം പൂർണമായ അർഥത്തിൽ നടപ്പിലാക്കണമെങ്കിൽ എകീകരിച്ച ഒരു സംവിധാനം ആവശ്യമുണ്ട്. മുന്പില്ലാത്തവിധം മൾട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസം വ്യാപകമാകുന്നതോടെ ഒരു അക്കാദമികപ്രോഗ്രാമിൽതന്നെ ഒരുപക്ഷേ എൻജിനിയറിംഗുമായോ സാങ്കേതിക വിദ്യാഭ്യാസവുമായോ ചരിത്രവുമായോ ബന്ധപ്പെട്ട വിഷയങ്ങൾ ഒരുമിച്ചു വന്നേക്കാം. ഇതിന് ഏത് അഥോറിറ്റി അംഗീകാരം നൽകും, ആരു നിയന്ത്രിക്കും എന്നത് ഒരേസമയം അക്കാദമികവും ഭരണസംബന്ധവുമായ ചോദ്യമാണ്.
പുതിയ സംവിധാനം ഇതിനുള്ള ഉത്തരമാവും. ഇപ്പോൾ ഒരു ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇന്റഗ്രേറ്റഡ് ബിഎഡ് അല്ലെങ്കിൽ ടെക്നിക്കൽ പ്രോഗ്രാമുകൾ അതല്ലെങ്കിൽ പ്രഫഷണൽ പ്രോഗ്രാമുകൾ എല്ലാം സാധ്യമാണ്. അതുപോലെ, ഒരു ടീച്ചർ എഡ്യുക്കേഷൻ സ്ഥാപനത്തിൽ ആർട്സ് ആൻഡ് സയൻസ് പ്രോഗ്രാമുകളും സാധ്യമാണ്. ഈ സാഹചര്യത്തിൽ യുജിസിയും എഐസിടിയും എൻസിടിയും ഓരോന്നിനും പ്രത്യേകം നിയന്ത്രണ സംവിധാനമായി തുടരുന്നത് കാര്യക്ഷമവും അർഥപൂർണവുമല്ല.
നവീകരണമോ പുനർജന്മമോ?
യുജിസിയുടെ ഏറ്റവും വലിയ ഒരു പ്രശ്നം അത് ഒരേസമയം സർവകലാശാലകളെ നിയന്ത്രിക്കുകയും ധനസഹായം നൽകുകയും ചെയ്യുന്ന സംവിധാനമായി തുടർന്നു എന്നുള്ളതാണ്. ഏതായാലും പുതിയ ഘടനയിൽ ഇതു രണ്ടും വ്യത്യസ്ത ചട്ടക്കൂടിലാണ് വരുന്നത്.
യുജിസിക്ക് ചരമക്കുറിപ്പെഴുതുമ്പോൾ നമുക്കു വേണ്ടത് യുജിസിയുടെ പുനർജന്മമല്ല; മറിച്ച്, മൗലികമായ ലക്ഷ്യങ്ങളും പദ്ധതികളുമുള്ള പുതിയ വ്യവസ്ഥിതിയാണ്. പുതിയ സംവിധാനം സുതാര്യത, വികേന്ദ്രീകരണം, അക്കാദമിക സ്വാതന്ത്ര്യം, ഘടനാപരമായ നീതി എന്നിവ ഉറപ്പുവരുത്തണം. 2018 ൽ യുജിസി അവതരിപ്പിച്ച ഗ്രേഡഡ് ഓട്ടോണമി സർവകലാശാലകൾക്ക് കൂടുതൽ അക്കാദമികസ്വാതന്ത്ര്യം നൽകുന്നവയാണ്.
ജവഹർലാൽ നെഹ്റു സർവകലാശാല, ഡൽഹി സർവകലാശാല, കേരളത്തിലെ മഹാത്മാഗാന്ധി സർവകലാശാല തുടങ്ങി പല സർവകലാശാലകൾക്കും യുജിസി കാറ്റഗറി ഗ്രേഡഡ് ഓട്ടോണമി നൽകിയിട്ടുണ്ട്. 2025 ജൂണിലെ കണക്കുപ്രകാരം ഇന്ത്യയിൽ 1338 സർവകലാശാലകളും 52,000ത്തില് കൂടുതൽ കോളജുകളുമുണ്ട്. ഇതിൽ 80 ശതമാനം മുതൽ 90 ശതമാനം വരെ കുട്ടികൾ പഠിക്കുന്ന സ്ഥാപനങ്ങളുടെ ധനപരിപാലനം നടത്തുന്നത് സംസ്ഥാന സർക്കാരുകളാണ്.
അതുകൊണ്ടുതന്നെ പുതിയ ഘടനയിൽ നീതി ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാരുകൾക്കുകൂടി അർഹിക്കുന്ന പ്രാധാന്യം കൊടുക്കണം. അല്ലെങ്കിൽ 2025 ഫെബ്രുവരിയിലെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പാർലമെന്ററി കമ്മിറ്റി മുന്നറിയിപ്പ് കൊടുത്ത അധികാര കേന്ദ്രീകരണം ഉണ്ടാവുകയും ഫെഡറലിസത്തിനു പരിക്കേൽക്കുകയും ചെയ്യും.
ദേശീയവിദ്യാഭ്യാസനയം മുന്നോട്ടുവയ്ക്കുന്ന പ്രധാനപ്പെട്ട ആശയമായ ‘ലൈറ്റ് ബട്ട് ടൈറ്റ്’ നോട് ചേർന്നുകൊണ്ടുള്ള ഒരു ബില്ലാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പ്രത്യക്ഷത്തിൽ വിപരീതമായി തോന്നാമെങ്കിലും ഉയർന്ന അക്കാദമികസ്വാതന്ത്ര്യവും ഉയർന്ന ഉത്തരവാദിത്വവുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. എന്നാൽ കർശനമാക്കുക എന്നത് രാഷ്ട്രീയ നിയന്ത്രണവും, ലഘുവാക്കുക എന്നത് സർക്കാർ സഹായം പിൻവലിക്കാനുള്ള ഉപായവുമായി മാറിയാൽ പുതിയ സംവിധാനം ഒരു നവലിബറൽ വഞ്ചനയായി മാറും എന്നതിൽ സംശയമില്ല.
(മൂവാറ്റുപുഴ നിർമല കോളജിലെ അസോസിയേറ്റ് പ്രഫസറാണ് ലേഖകൻ)