ഭൂപേൻദായ്ക്ക് ശ്രദ്ധാഞ്ജലി
നരേന്ദ്ര മോദി
Monday, September 8, 2025 1:39 AM IST
ഇന്ത്യൻ സംസ്കാരത്തെയും സംഗീതത്തെയും സ്നേഹിക്കുന്ന ഏവർക്കും സെപ്റ്റംബർ എട്ട് ഏറെ സവിശേഷമാണ്; വിശേഷിച്ചും ആസാമിലെ എന്റെ സഹോദരീസഹോദരന്മാർക്ക്. കാരണം, ഇന്ത്യൻ സംഗീതലോകത്തെ സവിശേഷമായ ശബ്ദമായി കണക്കാക്കപ്പെടുന്ന ഡോ. ഭൂപേൻ ഹസാരികയുടെ ജന്മദിനമാണിത്. നിങ്ങൾക്കേവർക്കും അറിയാവുന്നതുപോലെ, ഈ വർഷം അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്കു തുടക്കം കുറിക്കുകയാണ്. ഇന്ത്യയുടെ കലാപരമായ ആവിഷ്കാരത്തിനും പൊതുബോധത്തിനും അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾ വീണ്ടും ചർച്ച ചെയ്യാനുള്ള അവസരമാണിത്.
സംഗീതത്തിന് അതീതമാണ് ഭൂപേൻ ദാ നമുക്കു നൽകിയ കാര്യങ്ങൾ. ഈണത്തിനുമപ്പുറം അദ്ദേഹത്തിന്റെ കൃതികൾ ഹൃദയത്തിൽ ആഴത്തിൽ സ്പന്ദിക്കുന്ന അനുഭൂതികൾ പകരുന്നു. ശബ്ദം മാത്രമായിരുന്നില്ല; അദ്ദേഹം ജനങ്ങളുടെ ഹൃദയതാളമായിരുന്നു. ദയ, സാമൂഹ്യനീതി, ഐക്യം, ആഴത്തിൽ വേരൂന്നിയ സ്വത്വം എന്നിവ നിറഞ്ഞ അദ്ദേഹത്തിന്റെ ഗാനങ്ങൾ കേട്ടാണു നിരവധി തലമുറകൾ വളർന്നത്.
അനുഭവങ്ങൾ അടിത്തറയായി
ആസാമിലെ സമ്പന്നമായ വാമൊഴി പാരമ്പര്യങ്ങൾ, നാടോടി ഈണങ്ങൾ, സാമൂഹ്യ കഥപറച്ചിൽ രീതികൾ എന്നിവ അദ്ദേഹത്തിന്റെ ബാല്യത്തെ ആഴത്തിൽ രൂപപ്പെടുത്തി. ഈ അനുഭവങ്ങൾ അദ്ദേഹത്തിന്റെ കലാപരമായ പദാവലിയുടെ അടിത്തറയായി. ആസാമിന്റെ തദ്ദേശീയ സ്വത്വത്തിന്റെയും അവിടത്തെ ജനങ്ങളുടെ ധർമചിന്തയുടെയും ചൈതന്യം അദ്ദേഹത്തിൽ എല്ലായ്പോഴും ഉൾച്ചേർന്നിരുന്നു.
നന്നേ ചെറുപ്പത്തിൽത്തന്നെ ഭൂപേൻദായിൽ പ്രതിഭയുടെ മിന്നലാട്ടം ദൃശ്യമായിരുന്നു. വെറും അഞ്ചു വയസുള്ളപ്പോൾ അദ്ദേഹം ഒരു പൊതുപരിപാടിയിൽ പാടി. ആസാം സാഹിത്യത്തിലെ പ്രമുഖ വ്യക്തിത്വമായ ലക്ഷ്മിനാഥ് ബെസ്ബറുവയുടെ ശ്രദ്ധയാകർഷിക്കാൻ ആ ശബ്ദത്തിനു കഴിഞ്ഞു. കൗമാരത്തിലെത്തുമ്പോഴേക്കും അദ്ദേഹം തന്റെ ആദ്യഗാനം റിക്കാർഡ് ചെയ്തിരുന്നു. എന്നാൽ സംഗീതം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ ഒരു ഭാഗം മാത്രമായിരുന്നു. അത്രത്തോളം ബൗദ്ധികനിലവാരമുള്ള വ്യക്തികൂടിയായിരുന്നു ഭൂപേന് ദാ. ജിജ്ഞാസയും വാചാലതയും നിറഞ്ഞ, ലോകത്തെ മനസിലാക്കാനുള്ള അടങ്ങാത്ത ആഗ്രഹത്താൽ നയിക്കപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം.
ജ്യോതിപ്രസാദ് അഗർവാല, ബിഷ്ണു പ്രസാദ് റാഭ തുടങ്ങിയ സാംസ്കാരിക ഇതിഹാസങ്ങൾ അദ്ദേഹത്തിന്റെ മനസിൽ ആഴത്തിലുള്ള മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ അന്വേഷണത്വര കൂടുതൽ ആഴത്തിലാക്കുകയും ചെയ്തു. പഠിക്കാനുള്ള ഈ ആഗ്രഹമാണ് അദ്ദേഹത്തെ ബനാറസ് ഹിന്ദു സർവകലാശാലയിലെ കോട്ടൺ കോളജിൽ മികവു പുലർത്താൻ സഹായിച്ചതും അമേരിക്കയിലേക്കു യാത്രചെയ്യാൻ പ്രേരിപ്പിച്ചതും. അവിടെ അദ്ദേഹം അക്കാലത്തെ പ്രമുഖ അക്കാദമിക വിദഗ്ധരുമായും ചിന്തകരുമായും സംഗീതജ്ഞരുമായും ഇടപഴകി.
ഇതിഹാസ കലാകാരനും പൗരാവകാശ നേതാവുമായ പോൾ റോബ്സണെ അദ്ദേഹം കണ്ടുമുട്ടി. റോബ്സണിന്റെ "ഓൾ മാൻ റിവർ'എന്ന ഗാനമാണ് ഭൂപേൻ ദായുടെ ഐതിഹാസിക രചനയായ "ബിസ്തീർനോ പരോറെ’യ്ക്ക് പ്രചോദനമായത്. ഏറെ പ്രശംസയ്ക്കു പാത്രമായ മുൻ അമേരിക്കൻ പ്രഥമ വനിത എലീനർ റൂസ്വെൽറ്റ്, ഇന്ത്യൻ നാടോടി സംഗീതത്തിലെ പ്രകടനങ്ങൾക്ക് അദ്ദേഹത്തിന് സ്വർണമെഡൽ സമ്മാനിക്കുകയും ചെയ്തു.
ശക്തിയും പ്രതീക്ഷയും ഉൾക്കൊണ്ടു
അമേരിക്കയിൽ തുടരാനുള്ള അവസരം ഭൂപേൻ ദായ്ക്ക് ഉണ്ടായിരുന്നു. എന്നാൽ, അദ്ദേഹം തിരികെ ഇന്ത്യയിലെത്തി സംഗീതത്തിൽ മുഴുകി. റേഡിയോ മുതൽ നാടകം വരെയും സിനിമകളിൽ മുതൽ വിദ്യാഭ്യാസ ഡോക്യുമെന്ററികളിൽ വരെ അദ്ദേഹം നിറഞ്ഞു. തന്റെ സംഗീതത്തിലൂടെ വഞ്ചി തുഴയുന്നവർ, തേയിലത്തോട്ടം തൊഴിലാളികൾ, സ്ത്രീകൾ, കർഷകർ തുടങ്ങിയവരുടെ സ്വപ്നങ്ങൾക്ക് അദ്ദേഹം ശബ്ദംനൽകി.
ഗൃഹാതുരത്വത്തിനൊപ്പം, ഭൂപേൻ ദായുടെ കൃതികൾ ആധുനികതയെ വീക്ഷിക്കുന്നതിനുള്ള കരുത്തുറ്റ ദർപ്പണമായി മാറി. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന നിരവധിപ്പേര്, പ്രത്യേകിച്ച് പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽനിന്നുള്ളവർ, അദ്ദേഹത്തിന്റെ സംഗീതത്തിൽനിന്ന് ശക്തിയും പ്രതീക്ഷയും ഉൾക്കൊണ്ടു.
‘ഏകഭാരതം, ശ്രേഷ്ഠഭാരതം’എന്ന മനോഭാവം ഭൂപേൻ ഹസാരികയുടെ ജീവിതയാത്രയിൽ കരുത്തോടെ പ്രതിഫലിച്ചു. രാജ്യത്തുടനീളമുള്ള ജനങ്ങളെ ഒന്നിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ കൃതികൾ ഭാഷാപരവും പ്രാദേശികവുമായ അതിരുകൾ മറികടന്നു. അസമീസ്, ബംഗാളി, ഹിന്ദി ഭാഷകളിലെ സിനിമകൾക്ക് അദ്ദേഹം സംഗീതം പകർന്നു. ആസാമിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ദൃശ്യവും ശബ്ദവുമായി പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിനായി.
നിരവധി അംഗീകാരങ്ങൾ
1967ൽ, ആസാമിലെ നൗബോയ്ച നിയോജകമണ്ഡലത്തിൽനിന്ന് സ്വതന്ത്ര എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, ജനങ്ങളുടെ വിശ്വാസത്തിൽ തന്റെ പൊതുവ്യക്തിത്വം എത്രത്തോളം ആഴത്തിൽ വേരൂന്നിയതാണെന്ന് തെളിയിച്ചു.
ഇന്ത്യയിലെ ജനങ്ങളും ഗവണ്മെന്റും വർഷങ്ങളായി അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളെ അംഗീകരിച്ചുവരുന്നു. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചു. 2019ൽ, അദ്ദേഹത്തിന് ഭാരതരത്നം നൽകിയത്, എൻഡിഎ ഗവണ്മെന്റിനും വ്യക്തിപരമായി എനിക്കും അഭിമാനകരമായിരുന്നു.
2011 ൽ ഭൂപേൻദാ അന്തരിച്ച സമയം ഓർക്കുകയാണ്. അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങിൽ ലക്ഷക്കണക്കിനു പേർ പങ്കെടുത്തത് ഞാൻ ടെലിവിഷനിൽ കണ്ടിരുന്നു. ആ സമയത്ത് എല്ലാ കണ്ണുകളും ഈറനണിഞ്ഞിരുന്നു. ബ്രഹ്മപുത്ര നദിയെ അഭിമുഖീകരിച്ച് സ്ഥിതിചെയ്യുന്ന ജലുക്ബാരി കുന്നിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്.
അദ്ദേഹത്തിന്റെ സംഗീതത്തിന്റെയും രൂപകങ്ങളുടെയും ഓർമകളുടെയും ജീവരേഖയായിരുന്നു അത്. യുവാക്കൾക്കിടയിൽ അദ്ദേഹത്തിന്റെ ജീവിതയാത്ര ജനപ്രിയമാക്കാൻ പ്രവർത്തിക്കുന്ന ഭൂപേൻ ഹസാരിക സാംസ്കാരിക ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെ ആസാം സർക്കാർ പിന്തുണച്ചതിൽ ഏറെ സന്തോഷമുണ്ട്.
യുവപ്രതിഭകള്ക്ക് പ്രചോദനമേകട്ടെ
ഭൂപേൻ ഹസാരിക എന്ന സ്വത്ത് രാജ്യത്തിന്റെ അനുഗ്രഹമാണ്. അദ്ദേഹത്തിന്റെ ശതാബ്ദിവർഷത്തിന്റെ തുടക്കം ആഘോഷിക്കുമ്പോൾ, അദ്ദേഹത്തിന്റെ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കാനുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത നമുക്ക് ആവർത്തിക്കാം.
സംഗീതം, കല, സംസ്കാരം എന്നിവയെ പിന്തുണയ്ക്കുന്നതിനും യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇതു പ്രചോദനമേകട്ടെ. സർഗാത്മകതയുടെയും കലാമികവിന്റെയും ഉജ്വലവേദിയായി ഇന്ത്യയെ പരിവർത്തനം ചെയ്യാനുള്ള ശ്രമങ്ങൾക്കും ഇതു നമ്മെ പ്രചോദിപ്പിക്കട്ടെ.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനസൗകര്യ പദ്ധതികളിൽ ഒന്നായ, ധോല-സാദിയ പാലത്തിന് ഭൂപേൻ ഹസാരികയുടെ പേര് നൽകിയിരിക്കുന്നത് അത്യന്തം യോജിച്ച കാര്യമാണ്.
അദ്ദേഹത്തിന്റെ ഗാനങ്ങൾ വിവിധ പ്രദേശങ്ങളിലെ ഹൃദയങ്ങളെ ബന്ധിപ്പിച്ചതുപോലെ, ഈ പാലം ദേശങ്ങളെയും ജനങ്ങളെയും കൂട്ടിയിണക്കുന്നു.