Saturday, August 10, 2019 1:19 AM IST
വീണ്ടുമൊരു മഹാമാരി, മിന്നൽ പ്രളയം. 2018 ഓഗസ്റ്റിലെ മഹാപ്രളയത്തിന്റെ വലിയ കെടുതികളിൽ നിന്നു സർക്കാരുകൾ, കോർപറേഷനുകൾ, പഞ്ചായത്തുകൾ മുതൽ വിമാനത്താവള അധികൃതർ വരെ ആരും പാഠംപഠിച്ചിട്ടില്ല. അതിലേറെ ഇത്തരം പ്രളയക്കെടുതികളെ നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടില്ല. വലിയ നാശമുണ്ടാക്കാതെ ഘട്ടംഘട്ടമായി അണക്കെട്ടുകൾ തുറക്കുന്നതിലെങ്കിലും പദ്ധതി ഉണ്ടോയെന്ന് ആർക്കും തീർച്ചയില്ല.
രാഷ്ട്രീയക്കളികളും തൊടുന്യായങ്ങളും പറഞ്ഞ് ഒരു ജനതയെ കബളിപ്പിക്കലായിരുന്നുവോ കഴിഞ്ഞ 12 മാസക്കാലത്ത് ഉണ്ടായത്? പ്രളയവും ഉരുൾപൊട്ടലുകളും വന്നു നിരവധി മനുഷ്യരുടെ ജീവൻ നഷ്ടമാകുകയും നഗരങ്ങളും ഗ്രാമങ്ങളും കൃഷിടിയിടങ്ങളും റോഡുകളും നശിച്ച ശേഷം പേരിന് ദുരിതാശ്വാസവുമായി ഇറങ്ങേണ്ടിവരുന്നത് ഗതികേടും നാണക്കേടും ദുരന്തവുമാണ്.
റോഡ്, റെയിൽ, വിമാന സർവീസുകളെല്ലാം ഒരിക്കൽ കൂടി പലയിടത്തും നിർത്തിവച്ചതോടെ ജനം വലയുകയാണ്. കൃത്യമായ സുരക്ഷ ഉറപ്പാകുമോയെന്നറിയാതെ സംസ്ഥാനത്താകെ പതിനായിരങ്ങൾ ഭീതിയിലും ആശങ്കയിലും കഴിയുന്നു. കേന്ദ്ര- സംസ്ഥാന സർക്കാരുകളും ദുരന്ത നിവാരണ ഏജൻസികളും കര, നാവിക, വ്യോമ, തീരദേശ സേനകളും പോലീസും മുതൽ പഞ്ചായത്തുകളും സന്നദ്ധ സംഘടനകളും വരെ ഏകോപനത്തോടെ, കാര്യക്ഷമമായി രംഗത്തിറങ്ങാൻ ഒരു നിമിഷം ഇനി വൈകരുത്.
ഞെട്ടലായി വയനാടും മലപ്പുറവും
വയനാട്ടിലെ മേപ്പാടി പുത്തുമലയിലും മലപ്പുറത്ത് കവളപ്പാറയിലും നിലന്പൂർ ഭൂതാനത്തും കോഴിക്കോട് ജില്ലിയിലെ വടകര വിലങ്ങാടിലും കോട്ടയം ജില്ലയിലെ അടുക്കത്തും മറ്റും ഉണ്ടായ ഉരുൾപൊട്ടലുകളിൽ വലിയ നാശമാണ് സംഭവിച്ചത്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ ആളുകളെയും കണ്ടെത്താൻ കൂടുതൽ സമയമെടുക്കും. മരിച്ചവരുടെയും കാണാതായവരുടെയും ശരിയായ കണക്ക് കിട്ടാൻ പോലും സമയമെടുക്കും. വീടുകളും ആരാധനാലയങ്ങളും വരെ മൊത്തത്തിൽ ഒലിച്ചുപോയി. കവളപ്പാറയിൽ മാത്രം 30 വീടുകളെങ്കിലും മണ്ണിനടിയിലായെന്ന് നാട്ടുകാർ പറയുന്നു.
വലിയ നദികളും പുഴകളും തോടുകളും കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ നഗരങ്ങളും ഗ്രാമങ്ങളും വെള്ളത്തിൽ മുങ്ങി. പലയിടത്തും അണക്കെട്ടുകളും നിറയുകയാണ്. ഗതാഗതവും വൈദ്യുതിയും വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലായതോടെ പല പ്രദേശങ്ങളിലെയും ജനങ്ങൾ ഒറ്റപ്പെട്ടു. നൂറുകണക്കിന് ഏക്കർ പ്രദേശത്തെ കൃഷി നശിച്ചു. വെള്ളം കയറിയതിന്റെ ദുരിതങ്ങളും രോഗസംക്രമണ സാധ്യതകളും വേറെ.
രക്ഷാപ്രവർത്തനത്തിനു മാത്രം മുൻവർഷങ്ങളേക്കാൾ വേഗവും കാര്യക്ഷമതയുമുണ്ട്. ദുരിതാശ്വാസ ക്യാന്പുകളും ഏകോപനവും മെച്ചപ്പെട്ടിട്ടുണ്ട്. സൈന്യത്തിന്റെ സേവനവും കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽ നിന്നു അടിയന്തര സർവീസ് നടത്താനുള്ള അനുമതിയുമൊക്കെ വേഗം കിട്ടി. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണ തുടക്കം മുതലേ നേരിട്ടു നേതൃത്വം നൽകുന്നുമുണ്ട്. അത്രയും നല്ലത്.
കരുത്തായി കടലിന്റെ സൈന്യം
കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേരളം ലോകത്തിനാകെ മാതൃകയായിരുന്നു. കേരളത്തിന്റെ സ്വന്തം സേനയായ മൽസ്യത്തൊഴിലാളികളെ നാമെല്ലാം നമിക്കുകയും പ്രശംസിക്കുകയും ചെയ്ത കാലം. ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ എല്ലാവരും മനുഷ്യരായി. ചോരയ്ക്ക് ഒരേ ചുവന്ന നിറം. ദുരന്തത്തിനു മുന്നിൽ പദവിയും പണവും പ്രശസ്തിയും ഒന്നും പ്രശ്നമല്ലെന്നു ബോധ്യപ്പെട്ട തനി പച്ച മനുഷ്യർ. ദളിതനും സവർണനും ആദിവാസിയും നാട്ടുപ്രമാണിമാരും മുതലാളിയും തൊഴിലാളിയും എല്ലാം ഒന്ന്. ദുരന്തങ്ങളിൽ എല്ലാവരും വെറും ഇരകൾ മാത്രം. എന്നിട്ടും പിന്നീട് സംഭവിച്ചവയൊന്നും ആശാവഹമായില്ല.
എത്ര പെട്ടെന്നായിരുന്നു മാറ്റം. വെള്ളം ഇറങ്ങിയതോടെ മിക്കവരും വീണ്ടും ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഒക്കെ ആയി. രാഷ്ട്രീയ ഭിന്നതകളും തിരിച്ചെത്തി. കോണ്ഗ്രസ്, കമ്യൂണിസ്റ്റ്, ലീഗ്, കേരള കോണ്ഗ്രസ്, ജനതാദൾ എന്നിങ്ങനെ പലതുമായി പരസ്പരം പോരടിച്ചു. പാർട്ടികൾക്കുള്ളിലെ ഗ്രൂപ്പുകളികൾക്കു പോലും ശമനം ഉണ്ടായില്ല. ഒരുമിച്ചു നമ്മൾ അതിജീവിക്കുമെന്നു പറഞ്ഞവർ പരസ്പരം ആരോപണ, പ്രത്യാരോപണങ്ങൾ തുടങ്ങിയത് എത്ര വേഗമായിരുന്നു. ഇനിയിപ്പോൾ ഇതും നമ്മൾ അതിജീവിക്കും എന്നു പറയാൻ മേലാളന്മാർക്ക് ഉളുപ്പുണ്ടാകില്ല. ഏതു തിരിച്ചടികളെയും അതിജീവിക്കാതെ നിവൃത്തിയില്ലല്ലോ.
ഫലം കാണാത്ത പരിഹാരങ്ങൾ
സമാനതകളില്ലാത്ത വലിയ ദുരന്തത്തിന്റെ വാർഷികത്തിലും സംസ്ഥാനം പകച്ചുനിൽക്കുകയാണ്. പ്രളയം ദുരിതം സൃഷ്ടിച്ച സാഹചര്യങ്ങൾ മിക്കയിടത്തും അതേപടി തുടരുകയാണ്. നിറഞ്ഞൊഴുകിയ പാതകളും പുഴകളും നദികളും അണക്കെട്ടുകളും വീണ്ടും കവിഞ്ഞൊഴുകുകയോ, നിറയാൻ വീർപ്പുമുട്ടി നിൽക്കുകയോ ആണ്. കേരളത്തിന്റെ പുനർനിർമാണത്തിനും ഭാവിയിലെ പ്രളയ പ്രതിരോധത്തിനും വേണ്ട ി ഇതുവരെ കാര്യമായൊന്നും ചെയ്യാൻ സർക്കാരിന് കഴിഞ്ഞുവെന്നു പറയാനാകില്ല.
വിദേശത്തു വരെയുള്ള പിരിവിനും വാഗ്ദാനങ്ങൾക്കും എന്നോ നടക്കാനിരിക്കുന്ന പദ്ധതികൾക്കും മാത്രം കുറവില്ല. യുഎഇ നൽകുമെന്നു പറഞ്ഞ തുക പോലും സ്വീകരിക്കാനുമായില്ല. ലോകബാങ്കും മറ്റും വായ്പയുടെ ആദ്യഗഡു പോലും നൽകിയതായി റിപ്പോർട്ടില്ല. എന്തൊക്കെയായിരുന്നു വീരവാദം. നവകേരളം കെട്ടിപ്പടുക്കുമത്രേ. ദുരന്തം മൂലം തകർന്നടിഞ്ഞ നഗരങ്ങളും റോഡുകളുമൊക്കെ അന്താരാഷ്ട്രനിലവാരത്തിൽ പുനർനിർമിക്കുമെന്നു കേട്ടപ്പോഴും സന്തോഷിച്ചതാണ്.
മുഖ്യമന്ത്രിയും കേരള സർക്കാരും കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരും വാരിക്കോരി നൽകിയ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു സ്വർഗം സ്വപ്നം കണ്ടവർ മണ്ടന്മാരായി. കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനത്തിന് അയച്ച വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും ചെലവായ തുക നൽകാൻ നാവികസേനയുടെയും മറ്റും തിട്ടൂരം കിട്ടിയതാണു മിച്ചം. തിരിച്ചൊന്നും ചോദിക്കാത്ത പാവം മൽസ്യത്തൊഴിലാളികൾക്കു കടൽക്ഷോഭത്തിൽ നിന്നു രക്ഷ തേടാൻ പോലും ആരും കാര്യമായ സഹായം തിരികെ നൽകിയതുമില്ല.
പ്രളയ ദുരന്തത്തിലെ ഇരകളിൽ അർഹതപ്പെട്ട എല്ലാവർക്കും നഷ്ടപരിഹാരം നൽകിയെന്ന് തറപ്പിച്ചു പറയാൻ പോലും സർക്കാരിനു കഴിയുന്നില്ല. വീട് നഷ്ടപ്പെട്ടവരിൽ ഭൂരിപക്ഷം പേർക്കും ഒരു വർഷം പൂർത്തിയാകുന്പോഴും പകരം വീട് കിട്ടിയിട്ടില്ല. സാങ്കേതികത്വവും നൂലാമാലകളും നിരത്തി ഉദ്യോഗസ്ഥർ സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങൾ വേറെ.
കരുതലാണ് കാവൽ
പ്രകൃതിയും പ്രകൃതിവിഭവങ്ങളും അമിതമായി ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുകയും ഉള്ളവയെ സംരക്ഷിക്കുകയും അനിവാര്യമാണ്. തോടുകൾ, പുഴകൾ, നദികൾ തുടങ്ങിയവയുടെ കൈയേറ്റം പൂർണമായി തടഞ്ഞേ മതിയാകൂ. ഇവയുടെ തീരങ്ങൾ മരങ്ങളും വലിയ ചെടികളും കൊണ്ടു സംരക്ഷിക്കാനും മറക്കരുത്. എല്ലാം കരിങ്കൽ, കോണ്ക്രീറ്റ് ഭിത്തി കെട്ടിയാകരുത് അതിരുകൾ തിരിക്കേണ്ടത്. പച്ചപ്പു വിരിഞ്ഞ വേലിക്കെട്ടുകളും മണ്തിട്ടകളും മനുഷ്യ മനസിനു പോലും കുളിർമ തരുകയും ചെയ്യും.
മഴവെള്ളം കടലിലേക്ക് ഒഴുകിപ്പോകുന്നതും പാഴാകുന്നതും തടയാനുള്ള ഫലപ്രദമായ നടപടികൾ ഉണ്ടായേ മതിയാകൂ. ശേഷിക്കുന്ന പാടങ്ങൾ നികത്താതിരിക്കുക. നിലവിലുള്ള തടാകങ്ങളും കുളങ്ങളും സംരക്ഷിക്കുകയും പുതിയവ ഉണ്ടാക്കുകയും വേണം. പറന്പുകളിലും പൊതുസ്ഥലങ്ങളിലുമെല്ലാം ധാരാളം മഴക്കുഴികളും കുളങ്ങളും ഉണ്ടാക്കുകയാണു മാർഗം. അനിയന്ത്രിമായ കരിങ്കൽ ക്വാറികളും കോണ്ക്രീറ്റ് റിസോർട്ടുകളും അനുവദിക്കാനാകില്ല.
വീട്ടുമുറ്റവും സ്കൂൾ, കോളജ്, ആരാധാനലയങ്ങൾ തുടങ്ങിയവയുടെ പൊതുസ്ഥലങ്ങളും ചെറുറോഡുകളും വരെ കോണ്ക്രീറ്റ് ചെയ്തും ടൈലുകൾ വിരിച്ചും നശിപ്പിക്കരുത്. മഴവെള്ളം മണ്ണിലിറങ്ങാൻ നാം കരുതലോടെ സഹായിക്കണം. പ്രകൃതിയിൽ നിന്നു ലഭിക്കുന്ന ശുദ്ധ വെള്ളം വേണ്ട വിധം ഉപയോഗപ്പെടുത്താനും ശേഷിക്കുന്നവ ഭൂമിയിലേക്ക് ഇറങ്ങാനും അനുവദിക്കുക.
നദികളിലെയും പുഴകളിലെയും മണൽ വാരലിന് കൂടുതൽ കർശന നിയന്ത്രണം ഉണ്ടായേ മതിയാകൂ. പുഴകളുടെ വീതിയും ആഴവും പരിപാലിക്കേണ്ടതുണ്ട്. മണൽവാരലും കൈയേറ്റവും മറ്റും മൂലം കേരളത്തിലെ പേരുകേട്ട വലിയ നദികൾ പോലും മരിച്ചുകൊണ്ടിരിക്കുന്നത് നാം കാണുന്നു. നദികളുടെയും പുഴകളുടെയും തടാകങ്ങളുടെയും കുളങ്ങളുടെയും മറ്റും സംരക്ഷണത്തിലൂടെ വെള്ളപ്പൊക്കം നിയന്ത്രിക്കാനും കഴിയും. വേനൽക്കാലത്ത് കുടിവെള്ളത്തിനായുള്ള നെട്ടോട്ടം കുറയ്ക്കാനും ജലസംരക്ഷണം ആവശ്യമാണ്.
പ്രകൃതിയോട് പ്രാകൃതരാകരുത്
പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും കടമയാണ്. ഇതിനായി കൂടുതൽ അവബോധം വളർത്താനും പ്രായോഗിക മാർഗങ്ങൾ ശീലിപ്പിക്കാനും സ്കൂൾ തലം മുതൽ ശാസ്ത്രീയവും പ്രായോഗികവുമായ പദ്ധതികളും പരിപാടികളും ആവിഷ്കരിക്കുക. കുട്ടിക്കാലം മുതൽ പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള ശീലം ഓരോ വീട്ടിലും വളർത്തിയെടുക്കാൻ മാതാപിതാക്കൾക്കും ഉത്തരവാദിത്വമുണ്ട്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിന്റെ പ്രാധാന്യം ജീവിതരീതികളിലൂടെയാകണം പഠിക്കേണ്ടത്.
മക്കളെപ്പോലെ പ്രകൃതിയെ സംരക്ഷിക്കുന്നവരാണ് സംസ്ഥാനത്തെ കർഷകർ. മരങ്ങളെയും ചെടികളെയും ആത്മാർഥമായി സ്നേഹിക്കുന്നവരാണിവർ. പക്ഷേ നഗരങ്ങളിൽ കുടിയേറി പ്രകൃതിയെ മുച്ചൂടും നശിപ്പിച്ചവരും വിദേശഫണ്ടുകൾ വരെ ലാക്കാക്കുന്ന കപട പ്രകൃതിസ്നേഹികളും ചേർന്ന് വ്യാജപ്രചാരണങ്ങൾ നടത്തി മണ്ണിന്റെ മക്കളായ കർഷകരെയും സാധാരണക്കാരെയും കുറ്റക്കാരായി ചിത്രീകരിക്കുന്നതിന്റെ ആപത്തും കാണാതെ പോകരുത്. നഗരവാസികളാണ് പ്രകൃതിയുടെ ചൂഷകരെന്നതിനു വേറെ സാക്ഷ്യപത്രം വേണ്ട.
ആധുനികതയ്ക്കും സുഖലോലുപതയ്ക്കും വേണ്ടിയുള്ള പരക്കം പാച്ചിലിൽ മനുഷ്യൻ മനുഷ്യനു തന്നെ കുഴിതോണ്ടുന്ന സ്ഥിതിയിൽ മാറ്റം ഉണ്ടാക്കാനാകണം ഇനിയുള്ള പരിശ്രമം. പ്രകൃതി സംരക്ഷണവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും വരുംതലമുറയ്ക്കുള്ള വലിയ സമ്മാനമാകണം. മാലിന്യമുക്തമായ വായുവും വെള്ളവും ഭക്ഷണവുമെല്ലാം എല്ലാവരുടെയും അവകാശവും കടമയുമാണ്.
ഡൽഹി ഡയറി / ജോർജ് കള്ളിവയലിൽ