Sunday, August 11, 2019 11:19 PM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
ഭരണഘടനയുടെ ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35 (എ) എന്നിവ റദ്ദാക്കാനുള്ള മോദി സർക്കാരിന്റെ ഈയിടത്തെ തീരുമാനം രാജ്യം പുതിയൊരു മൂല്യചട്ടക്കൂട്ടിലേക്കു നീങ്ങുന്നതിന്റെ സൂചനയാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ കോൺഗ്രസ് പിന്തുടർന്ന മൂല്യസംസ്കൃതിയുടെ മേന്മകൾ വിലയിരുത്താതെ അതിൽനിന്നുള്ള മാറ്റത്തിനു തുടക്കമിട്ടതു വാജ്പേയി സർക്കാരിന്റെ കാലത്തായിരുന്നു. ആണവ സാങ്കേതികവിദ്യ സമാധാന ആവശ്യങ്ങൾക്കേ ഉപയോഗിക്കൂ എന്ന ഇന്ത്യയുടെ പ്രഖ്യാപിത നയം മാറ്റി അണ്വായുധങ്ങളും സ്വായത്തമാക്കും എന്ന വലിയ നയം മാറ്റത്തിന് അന്നു തുടക്കംകുറിച്ചു.
വാജ്പേയിയും മോദിയും വലിയ നയംമാറ്റത്തിനു തയാറായതു രാജ്യത്തെ ജനവികാരം അതിന് അനുകൂലമാണെന്ന് അവർക്കു ബോധ്യപ്പെട്ടതുകൊണ്ടാണെന്നു പറയണം, അക്കാര്യത്തിൽ സമവായം ഇല്ലെങ്കിലും. ഇന്ത്യ അണ്വായുധ രാഷ്ട്രമാകണമെന്ന നയത്തെ എതിർത്തവർ പ്രതിപക്ഷത്തു ധാരാളമുണ്ടായിരുന്നു. നയംമാറ്റത്തോടുള്ള എതിർപ്പ് രാജ്യത്തിനകത്തും പുറത്തും ശക്തമായിരുന്നിട്ടും രാജ്യത്തെ വലിയൊരു വിഭാഗം അതിനെ അനുകൂലിച്ചതിനാൽ എൻഡിഎ സർക്കാരിന് അതിന്റെ നയം നടപ്പാക്കാൻ കഴിഞ്ഞു. ജവഹർലാൽ നെഹ്റുവിനെ സംബന്ധിച്ചിടത്തോളം, ആണവസാങ്കേതികവിദ്യ സമാധാന ആവശ്യത്തിന് ഉപയോഗിക്കുക എന്നതു മാനവികതയുടെ പൊതുതാത്പര്യത്തിലുള്ള വിശ്വാസം പോലെയായിരുന്നു. പലവിധ സമ്മർദങ്ങളുണ്ടായിട്ടും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിന്നു. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ വിവേകത്തെ ചോദ്യംചെയ്തവർ ആദ്യകാലത്തു കുറവായിരുന്നെങ്കിലും പിന്നീടുകൂടി; പ്രത്യേകിച്ച് ചൈന ഒരു ആണവശക്തിയായശേഷം.
ഏതായാലും അടൽജി സാവധാനമാണെങ്കിലും ശ്രദ്ധാപൂർവം മുന്നോട്ടുനീങ്ങി. തുറന്ന സന്പദ്വ്യവസ്ഥയെ അദ്ദേഹം അനുകൂലിച്ചെങ്കിലും ആസൂത്രിത വികസനം ഉപേക്ഷിച്ചില്ല. പഴയകാലത്തെ നല്ല കാര്യങ്ങൾ നിലനിർത്തിക്കൊണ്ട് അവയെ മെച്ചപ്പെടുത്താനുള്ള കഴിവ് അദ്ദേഹം കാണിച്ചു. മറ്റു വാക്കിൽ പറഞ്ഞാൽ തുടർച്ച നിലനിർത്തിക്കൊണ്ടുള്ള മാറ്റത്തിനാണ് അദ്ദേഹം ശ്രമിച്ചത്.
ജമ്മു-കാഷ്മീരിന്റെ കാര്യത്തിൽ ആർട്ടിക്കിൾ 370 റദ്ദാക്കണമെന്നും ആ സംസ്ഥാനത്തിനുള്ള പ്രത്യേക പരിഗണന പിൻവലിക്കണമെന്നും സംഘപരിവാർ എന്നും വാദിച്ചിരുന്നതാണ്. ഇപ്പോൾ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം എൽ.കെ. അഡ്വാനി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ആർട്ടിക്കിൾ 370 റദ്ദാക്കണമെന്നതു ജനസംഘത്തിന്റെ കാലം മുതലുള്ള ബിജെപിയുടെ പ്രധാന നിലപാടുകളിലൊന്നാണ്. ചരിത്രപരമായ ഈ നീക്കത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും ഞാൻ അഭിനന്ദിക്കുന്നു. ജമ്മുകാഷ്മീരിന്റെയും ലഡാക്കിന്റെയും പുരോഗതിക്കും സമാധാനത്തിനുമായി പ്രാർഥിക്കുകയും ചെയ്യുന്നു.
സംഘപരിവാറിന്റെ നയം
സംഘപരിവാറിന്റെ നയം നടപ്പാക്കാനാണു പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചത്. എന്നാൽ, കൗശലക്കാരനായ ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ അദ്ദേഹം അതിനു പറ്റിയ സമയം കണ്ടെത്തി. ആർട്ടിക്കിൾ 370 ഉം 35 (എ) യും റദ്ദാക്കുന്പോൾ പ്രതിപക്ഷത്തുനിന്ന് ഏറ്റവും കുറഞ്ഞ എതിർപ്പ് ഉണ്ടാകുന്ന സമയം അദ്ദേഹം തെരഞ്ഞെടുത്തു. ഭീകരത പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ മറ്റു രാജ്യങ്ങൾ ഒറ്റപ്പെടുത്തിയിരിക്കുന്ന സമയവും അദ്ദേഹം കണക്കുകൂട്ടി. സാന്പത്തികമായി വിഷമാവസ്ഥയിലായ പാക്കിസ്ഥാൻ ദൈനംദിന കാര്യങ്ങൾതന്നെ മുന്നോട്ടു കൊണ്ടുപോകാൻ വിഷമിക്കുന്ന അവസ്ഥയിലാണിപ്പോൾ. രാജ്യത്തിനകത്താകട്ടെ തെരഞ്ഞെടുപ്പിൽ തോറ്റന്പിയ പ്രതിപക്ഷം ഏറ്റവും ദുർബലമായ അവസ്ഥയിലും.
ഇതിനൊക്കെ പുറമേ ജമ്മുകാഷ്മീരിലെ ഭീകരപ്രവർത്തനങ്ങളിൽ രാജ്യമാകെ വലിയ അസ്വസ്ഥത പൂണ്ടിരിക്കുകയായിരുന്നു. നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരപ്രവർത്തനം രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്കും വ്യാപിച്ചത് ഇന്ത്യയുടെ സാന്പത്തിക വളർച്ചയെ ബാധിക്കുകയും രാജ്യത്തിനകത്തു ഭിന്നതകൾ സൃഷ്ടിക്കുകയും ചെയ്തു. കാഷ്മീരിന്റെ സ്വയം ഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭം ഒരു മതേതര മുന്നേറ്റമായിരുന്നു ആദ്യഘട്ടത്തിൽ. പിന്നീടത്, ഷേക് അബ്ദുള്ളയുടെ അവസാനകാലത്തുപോലും, വർഗീയവികാരങ്ങളുടെ സൂചനകൾ പ്രതിഫലിപ്പിച്ചു. അവസാനം അതു വർഗീയ ചേരിതിരിവുകൾ സൃഷ്ടിക്കുകയും ഐഎസിന്റെ സ്വാധീനത്തിൽ അകപ്പെടുകയും ചെയ്തു.
ഭീകരാക്രമണങ്ങളിലൂടെ ഇന്ത്യയെ മുറിപ്പെടുത്തുകയെന്ന നയവും ആരാധനാലയങ്ങളുടെ നേർക്കുണ്ടായ ആക്രമണവും മെട്രോകളിലെ സ്ഫോടന പരന്പരകളും ഇന്ത്യൻ പാർലമെന്റിനു നേർക്കുവരെയുണ്ടായ ആക്രമണങ്ങളും രാജ്യത്തിനകത്തു പ്രതിഫലനങ്ങളുണ്ടാക്കി. മതേതര സ്വഭാവമുള്ളവർപോലും ഹിന്ദുത്വ പ്രസ്ഥാനത്തോടു ചേർന്നു. ഓരോ ഭീകരാക്രമണവും ഹിന്ദുത്വ ആശയക്കാർക്കു ഗുണംചെയ്തു. ബാലാക്കോട്ട് പ്രത്യാക്രമണത്തിലേക്കു നയിച്ച പുൽവാമ ആക്രമണത്തിനു ശേഷം രാജ്യത്തെ പൊതുമനോഭാവത്തിൽ മാറ്റമുണ്ടായി. ലോക്സഭാ തെരഞ്ഞെടുപ്പിൽ അതു പ്രതിഫലിക്കുകയും ചെയ്തു. സാന്പത്തിക പ്രശ്നങ്ങളും തങ്ങളുടെ നിലനില്പിന്റെ ബുദ്ധിമുട്ടുകളുമെല്ലാം ജനം മറന്നു.
ഇന്ത്യയെ മുറിപ്പെടുത്താനും ഇന്ത്യൻ സമൂഹത്തെ ഭിന്നിപ്പിക്കാനും പാക്കിസ്ഥാൻ നടത്തിക്കൊണ്ടിരിക്കുന്ന ചെലവുകുറഞ്ഞ യുദ്ധം നേരിടാൻ നരേന്ദ്ര മോദിക്കേ കഴിയൂവെന്നു പലരും കരുതി. ഈ പ്രക്രിയയിൽ, സമാധാനമാഗ്രഹിക്കുന്ന ഇന്ത്യൻ ജനത ഭരണകൂടത്തിന്റെ മർദനമുറകളോടും പൗരസ്വാതന്ത്ര്യത്തിലും മൗലികാവകാശങ്ങളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളോടും ഇഷ്ടഭക്ഷണം കണിക്കുന്നതിനും ഇഷ്ട സംഗീതം കേൾക്കുന്നതിനുമെല്ലാം വന്ന വിലക്കുകളോടുമൊക്കെ സഹിഷ്ണുത പാലിച്ചു. വോട്ടർമാരുടെ മാറിയ മനോഭാവം കണ്ട് ചില പാർട്ടികൾ മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുക പോലുമുണ്ടായി.
ഗാന്ധിജിയും പണ്ഡിറ്റ്ജിയും
ഗാന്ധിജിയും പണ്ഡിറ്റ്ജിയും സാവധാനം വെറും ചുവർചിത്രങ്ങൾ മാത്രമായി മാറി. അവർ മുന്നോട്ടുവച്ച മൂല്യബോധങ്ങൾ അവഗണിക്കപ്പെ ട്ടു. ആർട്ടിക്കിൾ 370-നെയും ജമ്മുകാഷ്മീരിനു പ്രത്യേക പദവി നൽകുന്നതിനെയും അനുകൂലിച്ച് ജവഹർലാൽ നെഹ്റു 1952-ൽ ലോക്സഭയിൽ ഇങ്ങനെ പറഞ്ഞു: ഭരണഘടനയോടുള്ള എല്ലാ ആദരവും വച്ചുകൊണ്ടു ഞാൻ പറയട്ടെ; നമ്മുടെ ഭരണഘടന എന്തു പറയുന്നു എന്നതുമാത്രമല്ല കാര്യം. കാഷ്മീരിലെ ജനങ്ങൾക്ക് അത് ആവശ്യമില്ലെങ്കിൽ അത് അവിടെ നടപ്പാകില്ലല്ലോ.
ഉത്തർപ്രദേശ്, ബിഹാർ, ഗുജറാത്ത് എന്നിവിടങ്ങളിലെ ജനങ്ങളുമായാണ് നിങ്ങൾ ഇടപെടുന്നതെന്നു കരുതരുത്. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും പ്രത്യേക പശ്ചാത്തലമുള്ള ഒരു മേഖലയുമായിട്ടാണു നിങ്ങൾ ഇടപെടുന്നത്. നമ്മൾ നമ്മുടെ പ്രാദേശിക ആശയങ്ങളും മുൻവിധികളും എല്ലായിടത്തേക്കും കൊണ്ടുവന്നാൽ നമ്മൾ യോജിപ്പിലെത്തില്ല. യഥാർഥ ഐക്യം വരേണ്ടതു ജനങ്ങളുടെ മനസിലും ഹൃദയത്തിലുമാണ്. ചില വ്യവസ്ഥകൾ ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ചതുകൊണ്ട് ആ ഐക്യം ഉണ്ടാകണമെന്നില്ല.
അതായിരുന്നു ജവഹർലാൽ നെഹ്റു. ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയായി അടിച്ചേൽപ്പിക്കുന്നതിനെതിരേയും അദ്ദേഹം സമാന നിലപാടെടുത്തു. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരേ തമിഴ്നാടും കർണാടകയുംപോലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ശക്തമായി രംഗത്തുവന്നിരുന്നു. ഹിന്ദി അടിച്ചേൽപ്പിക്കില്ലെന്ന് അദ്ദേഹം അവർക്ക് ഉറപ്പുനൽകി. എല്ലാവരെയും ഒന്നിപ്പിച്ചുനിർത്തി ഇന്ത്യയെ യോജിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. എന്തെങ്കിലും അടിച്ചേൽപ്പിക്കുന്നതിന് അദ്ദേഹം എതിരായിരുന്നു. ഇന്ത്യയെ മുഴുവൻ ഒന്നിപ്പിച്ചു മുന്നോട്ടുപോകാൻ അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹത്തിന്റേതു മനുഷ്യത്വപരമായ സമീപനമായിരുന്നു.
വലിയ മനുഷ്യത്വവാദിയായ ഗാന്ധിജി, രാജ്യത്തെ വിഭജിക്കണമെന്നു മുഹമ്മദാലി ജിന്ന വാശിപിടിച്ചിട്ടും പാക്കിസ്ഥാന് അർഹിക്കുന്ന സാന്പത്തികവിഹിതം നൽകണമെന്നു വാദിച്ചു. ബാലാസാഹബ് അംബേദ്കറുടെ രാജിപ്രസംഗം എത്രപേർ ഓർക്കുന്നുണ്ട്! കാഷ്മീരിനെ വിഭജിക്കുകയാണ് യഥാർഥ പരിഹാരമാർഗമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു-ബുദ്ധിസ്റ്റ് പ്രദേശങ്ങൾ ഇന്ത്യക്കും മുസ്ലിം പ്രദേശങ്ങൾ പാക്കിസ്ഥാനും നൽകണമെന്ന് അദ്ദേഹം നിർദേശിച്ചു. കാഷ്മീരിലെ മുസ്ലിം പ്രദേശത്തെപ്പറ്റി നമ്മൾ യഥാർഥത്തിൽ തത്പരരല്ലെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ കുഴപ്പങ്ങൾക്കും കുറ്റക്കാർ!
എല്ലാ കുഴപ്പങ്ങൾക്കും ഗാന്ധിജിയെയും നെഹ്റുവിനെയും കുറ്റപ്പെടുത്തുന്നത് ഇന്നൊരു ഫാഷനാണ്. ചരിത്ര വസ്തുതകളെയും മൂല്യസംസ്കൃതികളെയുംപറ്റി അറിവില്ലാത്തവർ അതൊക്കെ വിശ്വസിക്കുകയും ചെയ്യും. വിവിധ പ്രദേശങ്ങളും നിരവധി ഭാഷകളും വിഭാഗീയ പ്രവണതകളുമുള്ള ഇന്ത്യയെ യോജിപ്പിച്ചുനിർത്തിയ മനുഷ്യത്വ സമീപനമുള്ള ഭരണവ്യവസ്ഥയിൽനിന്നു മാറാനുള്ള ശ്രമമാണ് ഇന്നു കാണുന്നത്. സാമൂഹ്യനീതിയോടെയുള്ള വളർച്ചയിൽനിന്നും എല്ലാ പ്രദേശങ്ങൾക്കും അർഹമായ പരിഗണന നൽകിയ സന്തുലിത വളർച്ചയിൽനിന്നും ഇന്ത്യ മാറിപ്പോകുന്നതു നാം കാണുന്നു.
കാലം മാറിയെന്നതു ശരിയാണ്. അപ്പോൾ നമ്മുടെ താത്പര്യങ്ങളും മാറുന്നു. എന്നാൽ, ഹ്രസ്വകാല രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി അടിസ്ഥാന മൂല്യങ്ങളിൽ വെള്ളം ചേർക്കരുത്. പാക്കിസ്ഥാനെ ശക്തമായി കൈകാര്യം ചെയ്യരുതെന്നോ ഭീകരതയെ കരുത്തോടെ നേരിടേണ്ട എന്നോ അല്ല ഇപ്പറഞ്ഞതിനർഥം. എല്ലാവരെയും വിശ്വാസത്തിലെടുത്തു യോജിച്ചു മുന്നോട്ടുപോകാനാണു നാം ശ്രമിക്കേണ്ടത്. ഇത്തരം പ്രശ്നങ്ങൾ കൈകാര്യംചെയ്യുന്പോൾ ഇടുങ്ങിയ രാഷ്ട്രീയ നേട്ടങ്ങളാകരുത് ലക്ഷ്യം. ദുഃഖകരമെന്നു പറയട്ടെ, അടുത്തകാലത്തുണ്ടായ പല തീരുമാനങ്ങളിലും അത്തരം താത്പര്യങ്ങൾ നമുക്കു കാണേണ്ടിവരുന്നു.