Wednesday, August 14, 2019 11:11 PM IST
ജമ്മു കാഷ്മീരിലെ ജനങ്ങളെ ബന്ധിച്ചിരുന്ന ചങ്ങലയാണ് പൊട്ടിച്ചെറിഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണത്തിന്റെ 75 ദിവസത്തിനുള്ളിൽ കുട്ടികളുടെ സുരക്ഷ, ചന്ദ്രയാൻ രണ്ട്, അഴിമതിക്കെതിരേ നടപടി, മുത്തലാക്കിൽ നിന്ന് മുസ്ലിം സ്ത്രീകളുടെ മോചനം എന്നിവ മുതൽ കാഷ്മീരും കർഷകരും വരെയുള്ള കാര്യങ്ങളിൽ വളരെയേറെ കാര്യങ്ങൾ കേന്ദ്രസർക്കാർ ചെയ്തുവെന്ന് മോദി പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ കാഷ്മീരിലെ തീരുമാനങ്ങളെ രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് ഉപരിയായി ജനങ്ങൾ പിന്തുണച്ചു. ജനാധിപത്യത്തെ ഈ നടപടികൾ ശക്തിപ്പെടുത്തും. ജനങ്ങളെ കെട്ടിയിട്ടിരുന്ന ചങ്ങലയായിരുന്നു 370-ാം അനുച്ഛേദം. ആ ചങ്ങല ഇപ്പോൾ പൊട്ടിച്ചെറിഞ്ഞിരിക്കുന്നു. സാധാരണക്കാരുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് ഇനി ജമ്മു കാഷ്മീരിൽ വികസനം ഉണ്ടാകുമെന്നു ഉറപ്പു നൽകുന്നു- വാർത്താ ഏജൻസിയായ ഐഎഎൻഎസിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി വിശദീകരിച്ചു.
മോദിയുടെ അഭിമുഖത്തിൽ നിന്ന്:
? താങ്കളുടെ സർക്കാരിന്റെ 75 ദിനങ്ങൾ ഇന്നലെ പൂർത്തിയായി. മറ്റു സർക്കാരുകളിൽ നിന്നുള്ള വ്യത്യാസം.
•മുന്പൊരിക്കലും ഉണ്ടാകാത്ത വേഗതയിലാണ് ഞങ്ങളുടെ സർക്കാർ ആദ്യ ദിവസങ്ങളിൽ തന്നെ പ്രവർത്തിച്ചത്. സ്പഷ്ട് നീതി, സഹി ദിശ (ശരിയായ ഇംഗിതം, വ്യക്തമായ നയം) എന്നതു കൊണ്ടാണിത് സാധ്യമായത്. വെറും 75 ദിവസങ്ങൾ കൊണ്ട് വളരെയേറെ കാര്യങ്ങൾ ചെയ്തു. ഇക്കാലത്തെ ഏറ്റവും പ്രധാന പ്രശ്നത്തിൽ ജല ശക്തി മന്ത്രാലയം രൂപീകരിച്ച് ജലവിതരണവും മെച്ചപ്പെടുത്താനും ജലസംരക്ഷണത്തിനുമായ സമഗ്ര നടപടികൾക്കു മിഷൻ തുടങ്ങി.
? രാജ്യത്തെ ജനങ്ങളോടുള്ള പ്രതിബദ്ധതയിൽ പരിഷ്കാരങ്ങൾ താഴെത്തട്ടിലേക്ക് ചെല്ലണമെന്ന ഉറച്ച ബോധ്യത്തോടെ പ്രവർത്തിക്കാൻ അനിതരസാധാരണമായ ജനവിധി സഹായിച്ചുവോ.
•കൂടുതൽ കരുത്തുറ്റ ജനവിധിയോടെ സർക്കാർ ഭരണത്തിൽ തിരിച്ചെത്തിയെന്നതിന്റെ ഫലമാണത്. അഞ്ചു വർഷം കൊണ്ടുണ്ടാക്കിയ അടിത്തറ 75 ദിവസത്തിനുള്ളിൽ പലതും ചെയ്യാൻ സഹായകമായി. ജനങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് നൂറുകണക്കിന് പരിഷ്കാരങ്ങൾക്ക് തുടക്കമിടാൻ അഞ്ചു വർഷം കൊണ്ട് കഴിഞ്ഞു. കർഷകർക്കും കച്ചവടക്കാർക്കുമുള്ള പെൻഷൻ, ആരോഗ്യ മേഖലയിലെ പരിഷ്കാരം, പാപ്പരത്ത കോഡിന്മേൽ പ്രധാന ഭേദഗതി, തൊഴിൽനിയമ പരിഷ്കാരങ്ങൾ, തുടങ്ങിയവയ്ക്കു തുടക്കം കുറിക്കാനായി.
? ആരോഗ്യ മേഖലയിലെ പരിഷ്കാരങ്ങൾക്കെതിരേ പല തലങ്ങളിലും ശബ്ദം ഉയർന്നല്ലോ. മാറ്റങ്ങൾ നല്ലതിനാണോ.
•2014ൽ സർക്കാർ ഉണ്ടാക്കിയപ്പോൾ നിലവിലുണ്ടായിരുന്ന ആരോഗ്യ വിദ്യാഭ്യാസത്തെക്കുറിച്ചു നിരവധി ആശങ്കകൾ ഉണ്ടായിരുന്നു. അഴിമതിയുടെ കൂടാരമെന്നു വരെ നേരത്തെ കോടതികൾ രൂക്ഷ വിമർശനം ഉന്നയിച്ചു. ഇതേക്കുറിച്ചു പഠിച്ച പാർലമെന്ററി സമിതിക്കും വളരെ മങ്ങിയ വീക്ഷണമായിരുന്നു. സുതാരത്യയില്ലായ്മ, ഏകപക്ഷീയ തീരുമാനങ്ങൾ, നടത്തിപ്പിലെ പിഴവുകൾ എന്നിവയെല്ലാം. മുൻ സർക്കാരുകളും പരിഷ്കരണം ആഗ്രഹിച്ചെങ്കിലും ഒന്നും ചെയ്യാനായില്ല. ഞങ്ങൾ വിദഗ്ധസമിതിയെ നിയോഗിച്ചു പഠിച്ചു. അവരുടെ നിർദേശമനുസരിച്ചാണ് ഇപ്പോഴത്തെ മെഡിക്കൽ ബിൽ. ദേശീയ മെഡിക്കൽ കമ്മീഷൻ ദൂരവ്യാപക ഫലങ്ങളുള്ള പരിഷ്കാരമാണ്. ആരോഗ്യമുള്ള ജനതയാണ് പ്രധാനം.ആരോഗ്യമേഖലയിൽ വിപ്ലവം സൃഷ്ടിക്കുന്നതാണ് ആയുഷ്മാൻ ഭാരത്. ഓരോ മൂന്നു ജില്ലകളിൽ ഒരു മെഡിക്കൽ കോളജ് എങ്കിലും ഉറപ്പാക്കാനാണ് ശ്രമം. ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും ആയിരക്കണക്കിന് ഡോക്ടർമാരെ ആവശ്യമുണ്ട്. 2019-20ൽ മാത്രം രണ്ടു ഡസൻ സർക്കാർ മെഡിക്കൽ കോളജുകളാണ് തുടങ്ങുക.
? പുതുതലമുറയ്ക്ക് വിദ്യാഭ്യാസം വളരെ പ്രധാനമാണ്. എന്നാൽ വേണ്ടത്ര അതെക്കുറിച്ച് കേൾക്കുന്നില്ല.
•വിദ്യാഭ്യാസം നിർണായകമാണെന്നു മാത്രമല്ല, വൈദഗ്ധ്യം നേടിയ മനുഷ്യവിഭവ ശേഷിയുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. സാങ്കേതിക വിദ്യയിലൂന്നിയ, എല്ലാവരെയും ഉൾക്കൊള്ളുന്ന ജനാഭിമുഖ്യ വികസന മോഡലിന് വിദ്യാഭ്യാസമാണ് മുഖ്യം. രാജ്യത്തിന്റെ ഭാവിയിലേക്കു മാത്രമല്ല, ജനജീവിതങ്ങളെ ക്രിയാത്മകമായി മാറ്റിയെടുക്കുന്നതിലും വലിയ സ്ഥാനമുണ്ട്.
വിദ്യാഭ്യാസത്തിന്റെ സമസ്ത മേഖലകളിലും തന്റെ സർക്കാർ പ്രവർത്തിക്കുന്നുണ്ട്. സ്കൂൾ തലത്തിൽ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്താനാണ് ഉൗന്നൽ. പഠനത്തിന്റെ ഫലം മെച്ചപ്പെടുത്തുക, ശാസ്ത്രീയ താത്പര്യം വളർത്താനും നവീന ആശയങ്ങൾക്കും പ്രോത്സാഹനം, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ, സാങ്കേതിക വിദ്യകളുടെ ഉപയോഗം തുടങ്ങിയവയിലും ശ്രദ്ധിക്കുന്നു. ആർട്ടിഫിഷൽ ഇന്റലിജൻസ്, പോലുള്ള സാങ്കേതിക വിദ്യകളും മെഷീൻ ലേണിംഗ് പോലുള്ളവയും വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ ഉപയോഗപ്പെടുത്തും.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സീറ്റുകൾ പതിവായി കൂട്ടാൻ ശ്രമിക്കുകയാണ്. ഗവേഷണങ്ങൾക്കും നൂതനാശയങ്ങൾക്കും ഉത്തേജനം നൽകുന്നതോടൊപ്പം രാജ്യത്താകെ കൂടുതൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരുന്നതിനും സ്ഥാപനങ്ങൾക്ക് കൂടുതൽ സ്വയംഭരണാവകാശം നൽകുന്നതിനും പരിശ്രമങ്ങളുണ്ട്. 2022ഓടു കൂടി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ടുകൾ ലഭ്യമാക്കാനായി ഉന്നത വിദ്യാഭ്യാസ ഫിനാൻസിംഗ് ഏജൻസി (എച്ച്ഇഎഫ്എ) രൂപീകരിച്ചിട്ടുണ്ട്. ഇതുവരെ 21,000 കോടി രൂപ അനുവദിക്കുകയും ചെയ്തു. 52 സർവകലാശാലകൾ അടക്കം 60 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്വയംഭരണാധികാരം നൽകി.
യുജിസിയുടെ കീഴിൽ ഈ സ്ഥാപനങ്ങൾ തുടരുമെങ്കിലും പുതിയ കോഴ്സുകൾ തുടങ്ങാനും ഓഫ് കാന്പസ് സെന്ററുകൾ സ്ഥാപിക്കാനും വൈദഗ്ധ്യ കോഴ്സുകൾ, ഗവേഷണ പാർക്കുകൾ, അല്ലെങ്കിൽ മറ്റേതെങ്കിലും അക്കാഡമിക് പ്രോഗ്രാമുകൾ തുടങ്ങുന്നതിനും സ്വാതന്ത്ര്യം ഉണ്ടാകും. വിദേശ വിദ്യാർഥികളെ എടുക്കുന്നതിനും വിദേശ ഫാക്കൽട്ടിയെ നിയോഗിക്കുന്നതിനും അവർക്ക് ഇൻസെന്റീവ് അടിസ്ഥാനത്തിലുള്ള വേതനം നൽകുന്നതിനും അക്കാഡമിക് സഹകരണത്തിനും ഓപ്പണ് വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകൾക്കും സ്വാതന്ത്ര്യം നൽകും. ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുകൊണ്ടുപോകാനുള്ള പദ്ധതിയിലും പുരോഗതിയുണ്ട്. സംസ്ഥാനങ്ങൾ, മാതാപിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ, കൗണ്സിലർമാർ തുടങ്ങി ബന്ധപ്പെട്ടവർക്കെല്ലാം ദേശീയ വിദ്യാഭ്യാസ നയത്തിന്മേൽ അഭിപ്രായം അറിയിക്കാൻ പലതവണ അവസരം നൽകി. പുതിയ കരടിന്മേലുള്ള നിർദേശങ്ങൾ നൽകാനും അതു പൊതുമധ്യത്തിൽ നൽകിയിട്ടുണ്ട്. എത്രയും വേഗം പ്രായോഗികമായി നടപ്പിലാക്കാവുന്ന നയം ആണ് ലക്ഷ്യം. ലോകത്തിലെ വിജ്ഞാന സന്പദ്ഘടനയുടെ കേന്ദ്രമാകാൻ ഇന്ത്യക്ക് കഴിയും.
? ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ ചിലർ അനുകൂലിക്കുകയും ചിലർ എതിർക്കുകയും ചെയ്തു. ആയാസകരമായ ഒരു ശാന്തതയാണ് ഇപ്പോഴുള്ളത്. ജമ്മു കാഷ്മീരിലെ ജനങ്ങൾ ഒപ്പം നിൽക്കുമെന്ന് എന്തുകൊണ്ടാണ് കരുതുന്നത്.
•നിക്ഷിപ്ത താത്പര്യക്കാർ, രാഷ്ട്രീയ കുടുംബങ്ങൾ, ഭീകരതയോട് അനുഭാവം പ്രകടിപ്പിക്കുന്നവരും പ്രതിപക്ഷത്തെ ചില സുഹൃത്തുക്കളുമാണ് എതിർത്തവർ. രാഷ്ട്രീയ താത്പര്യത്തിന് അതീതമായി ഇന്ത്യയിലെ ജനങ്ങൾ ജമ്മു കാഷ്മീരിലെയും ലഡാക്കിലെയും നടപടികളെ പിന്തുണച്ചു. 370, 35-എ വകുപ്പുകൾ ജമ്മു, കാഷ്മീർ, ലഡാക് ജനതയെ പൂർണമായി ഒറ്റപ്പെടുത്തിയെന്ന് ഇപ്പോൾ വ്യക്തമായി. ഏഴു ദശകക്കാലത്തെ മാറ്റമില്ലാത്ത നില ജനങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാനാവുന്നവയായിരുന്നില്ല.
വർഷങ്ങളായുള്ള ഭീഷണിപ്പെടുത്തലിന്റെ കാലം മാറി വികസനത്തിന് അവസരം നൽകിയിരിക്കുകയാണ്. വനിതകൾക്കും കുട്ടികൾക്കും പട്ടികജാതി വർഗ വിഭാഗങ്ങൾക്കുമെതിരായ അനീതി ഉണ്ടായിരുന്നു. ഇനി സ്റ്റാർട്ടപ്പുകളും ബിപിഒകളും മുതൽ ഭക്ഷ്യസംസ്കരണം, ടൂറിസം, വ്യവസായങ്ങൾ എന്നിവയ്ക്കെല്ലാം നിക്ഷേപം വരുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. വിദ്യാഭ്യാസവും തൊഴിൽ വൈദഗ്ധ്യവും മെച്ചപ്പെടും.
ജനാധിപത്യത്തോടുള്ള വലിയ പ്രതിജ്ഞാബദ്ധത മുന്പൊരിക്കലും കാഷ്മീർ കണ്ടിട്ടില്ല. 74 ശതമാനം പേരാണ് വോട്ടു ചെയ്തത്. വികസനത്തിന്റെ മുൻപന്തിയിൽ പഞ്ചായത്തുകൾ ഇപ്പോഴുണ്ടെന്നത് സംതൃപ്തി നൽകുന്നതാണ്.370 അനുച്ഛേദത്തെ മാറ്റിയത് ജനാധിപത്യത്തെ കൂടുതൽ സഹായിക്കും.
? "മനുഷ്യനും വന്യജീവികളും' എന്ന രാഷ്ട്രീയക്കാർക്ക് പതിവില്ലാത്ത പരിപാടിയിൽ പ്രത്യക്ഷപ്പെടാൻ എന്താണ് പ്രചോദനമായത്.
•പരന്പരാഗതമായ ചില ലക്ഷ്യങ്ങളെ ഉയർത്തിക്കാട്ടാൻ പതിവില്ലാത്ത ചിലതു ചിലപ്പോൾ സഹായിക്കും. പരിസ്ഥിതി സംരക്ഷണം എല്ലാവരെയും ബാധിക്കുന്ന കാര്യമാണെന്ന് വിശ്വസിക്കുന്നു. പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കുകയെന്നത് ഇന്ത്യയുടെ ജീവിത രീതിയിലാണ്. ഇന്ത്യയുടെ ജൈവവൈവിധ്യവും മനോഹാരിതയും ലോകത്തെ കാണിക്കാനുള്ള അവസരമായിരുന്നു ആ പരിപാടി.
? സോണിയാ ഗാന്ധി വീണ്ടും കോണ്ഗ്രസ് പ്രസിഡന്റ് ആയതിനെക്കുറിച്ച്.
•കോണ്ഗ്രസ് പാർട്ടിയിൽ സംഭവിച്ചത് അവരുടെ കുടുംബത്തിലെ ആഭ്യന്തര കാര്യമാണ്. അതെക്കുറിച്ച് അഭിപ്രായം പറയുന്നില്ല.
? ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ മെച്ചമായില്ലേ.
•വിദേശനയത്തിൽ ഞാനും എന്റെ സർക്കാരും പരാജയപ്പെടുമെന്നാണ് പലരും കരുതിയത്. ഗൾഫ് മേഖല ഇന്ത്യയ്ക്ക് വളരെ പ്രധാനമാണ്. 90 ലക്ഷം ഇന്ത്യക്കാരുടെ വാസസ്ഥലവുമാണ്. അവരുടെ നിക്ഷേപവും പ്രധാനമാണ്. ഇന്ത്യയുടെ ഉൗർജസുരക്ഷയ്ക്കും ഗൾഫ് പ്രധാന സഹകാരിയാണ്. ഇന്ത്യയിൽ ലോകത്തിലെ ഏറ്റവും വലിയ എണ്ണ പര്യവേഷണ പദ്ധതിയിൽ യുഎഇയും സൗദി അറേബ്യയും പങ്കാളികളാണ്.
? കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടില്ലെന്ന് പ്രവചിച്ചവർ പലരുമുണ്ട്. പ്രചാരണ സമയത്ത് ആത്മവിശ്വാസം ഉണ്ടായിരുന്നോ.
•നുണ പ്രചരിപ്പിക്കുന്ന ഒരു വിഭാഗമാണ് ഭൂരിപക്ഷം കിട്ടില്ലെന്ന് പറഞ്ഞത്. ഞങ്ങളെ സംബന്ധിച്ച് ഇലക്ഷൻ ജയിക്കാനല്ല പ്രവർത്തിക്കുന്നത്. ജനങ്ങളുടെ വിശ്വാസം നേടാനാണ്. 2019ൽ എനിക്ക് പൂർണ ആത്മവിശ്വാസമുണ്ടായിരുന്നു. ന്യായ് പദ്ധതി വാഗ്ദാനം ചെയ്ത കോണ്ഗ്രസിൽ ജനങ്ങൾക്ക് വിശ്വാസമില്ലായിരുന്നു. 72,000 രൂപ വാഗ്ദാനം ചെയ്തവർക്ക് 72 സീറ്റ് പോലും നേടാനാകാത്തതിൽ അത്ഭുതമില്ല.
ജോർജ് കള്ളിവയലിൽ