Friday, August 16, 2019 11:24 PM IST
ഒരു ദിവസംപോലും തോരാതെ, ഒരുതരി വെയിലുകാണാതെ കടന്നുപോയ കർക്കടക മാസങ്ങൾ 1960 കളിലും 70 കളിലും ഉണ്ടായിരുന്നത് ഓർമയിൽ നിൽക്കുന്നു. കള്ളക്കർക്കടകമെന്നും പഞ്ഞക്കർക്കടകമെന്നൊക്കെ കർക്കടകത്തെ ദുഷിച്ച്, ഒരു ചെറുവെയിലിനായി കാത്തിരിക്കും കർഷകർ; അത്യാവശ്യമുള്ള കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ. എംടിയുടെ "അസുരവിത്തി'ലൊക്കെ വരച്ചുകാണിക്കുന്നതുപോലെ ചിന്നംപിന്നം അങ്ങനെ പെയ്തുകൊണ്ടിരിക്കും, ഇടയ്ക്കൊക്കെ ഒരു കട്ടിമഴയും! തോടും പുഴയും ഒക്കെ നിറഞ്ഞു കവിയും, പറന്പു മുഴുവൻ ഉറവയെടുക്കും.
പക്ഷേ, ഇന്നത്തേതുപോലെ ജലപ്രളയമില്ല. ഒത്തിരി ദിവസം മഴപെയ്താൽ അങ്ങിങ്ങ് ഓരോ ഉരുൾപൊട്ടലുണ്ടാവും; അതും സാധാരണയായി ഉരുൾപൊട്ടലുണ്ടാവുന്ന പ്രദേശങ്ങളിൽ മാത്രം.
1980-കൾ മുതൽ മഴ കുറഞ്ഞു. 1983-ൽ കേരളത്തിന് അന്നുവരെ അപരിചിതമായ ഒരു വരൾച്ചയുണ്ടായി. അന്ന് ആദ്യമായി പല തോടുകളും പുഴകളും ഇടമുറിഞ്ഞു. ആദ്യ മഴ പെയ്തത് ജൂൺ 15-നായിരുന്നുവെന്ന് ഇന്നും ഓർക്കുന്നു. വരൾച്ച കാരണം സ്കൂൾ തുറക്കുന്നത് ജൂൺ 15 വരെ നീട്ടിയിരുന്നു; സ്കൂൾ തുറന്ന ദിവസം മഴയും പെയ്തു.
പിന്നീടു കാലാവസ്ഥാ വ്യതിയാനങ്ങൾ കണ്ടുതുടങ്ങി, മഴക്കുറവ് എന്നതു മിക്ക വർഷങ്ങളിലും പതിവായി. തുടർച്ചയായി മഴ പെയ്യുന്ന കർക്കടക മാസങ്ങൾ ഇല്ലാതായി. മഴയ്ക്കു തോന്നുന്പോൾ പെയ്യും എന്ന രീതിയായി! പിന്നീടു ശ്രദ്ധേയമായി വന്നത് 2005-ൽ മുംബൈയിലെ പ്രളയമാണ്. സാധാരണയായി ആവശ്യത്തിനു മഴ ലഭിക്കാത്ത മുംബൈയിൽ 2005 ജൂലൈ 26-ന് പെയ്തിറങ്ങിയത് 100 സെ.മീ. മഴയാണ്! മുംബൈയെ അക്ഷരാർഥത്തിൽ മുക്കിയ ആ പ്രളയം ഒരു നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അസാധാരണ സംഭവമെന്നു കരുതി ആളുകൾ മറന്നു. ഇപ്പോഴിതാ തുടർച്ചയായി മൂന്നുവർഷം മുംബൈയിൽ പ്രളയം!
ലോകത്തിലെ ഏറ്റവും വലിയ അദ്ഭുതമെന്തെന്നു യക്ഷൻ ധർമപുത്രരോടു ചോദിച്ചു: ആയിരങ്ങൾ തന്റെ മുന്പിൽ മരിച്ചുവീഴുന്പോഴും താൻ മാത്രം മരിക്കുകയില്ലെന്നു കരുതി മുന്പോട്ടു നീങ്ങുന്ന മനുഷ്യനാണ് ഏറ്റവും വലിയ അദ്ഭുതമെന്നു ധർമപുത്രർ മറുപടി പറഞ്ഞു! കഴിഞ്ഞവർഷം കേരളത്തിൽ പ്രളയമെത്തിയപ്പോൾ അതും വല്ലകാലത്തും സംഭവിക്കുന്ന അസാധാരണ സംഭവമാണെന്നു നമ്മൾ കരുതി. ചാനലുകാരൊക്കെ പ്രളയത്തിന്റെ വാർഷികമെന്നൊക്കെ പറഞ്ഞ് ഈ ജൂലൈ എട്ടിന് തട്ടിക്കൂട്ട് വാർത്തകളുമായി നിൽക്കുന്പോൾ, അതാ കൃത്യദിവസം ഈ വർഷവും പ്രളയമെത്തി.
നമുക്കു മാത്രമല്ല മഴക്കെടുതി. അറബിക്കടലിനോടു ചേർന്നുകിടക്കുന്ന കർണാടകത്തിലും മഹാരാഷ്ട്രയിലും ഗുജറാത്തിലുമൊക്കെ നമ്മുടേതിനേക്കാൾ കഷ്ടമാണു സ്ഥിതി. അപ്പോഴിത് യാദൃച്ഛികമല്ലെന്നു വരുന്നു. ഒരു കാര്യം ശ്രദ്ധേയമാണ്, അന്നൊക്കെ കർക്കടകത്തിൽ തോരാതെ പെയ്യുന്ന മഴ ഒരു ദിവസം പത്തു സെന്റിമീറ്റർ കടക്കാറുണ്ടായിരുന്നില്ല. ഇന്നത് 20 സെ.മീ. മുതൽ 40 സെ.മീ. വരെയായി മാറി. 40 സെ.മീ. മഴയെന്നു പറഞ്ഞാൽ മുട്ടോളം വെള്ളമെന്നാണ്. ഒരു പ്രദേശം മുഴുവൻ മുട്ടോളം വെള്ളം വന്നു വീടുകളും അതു താഴ്ന്ന പ്രദേശത്തേക്ക് ഒഴുകുകയും ചെയ്യുന്പോൾ അതു വൻ പ്രളയമാവുന്നു. അതായത്, മഴയുടെ അസാധാരണമായ കട്ടിയാണ്, സാന്ദ്രതയാണു പ്രളയത്തിനു കാരണം. ഒരുവർഷം പെയ്യേണ്ട മഴയുടെ 10-15 ശതമാനം ഏതാനും മണിക്കൂറുകൊണ്ട് പെയ്തിറങ്ങുകയാണ്!
ആഗോള താപനം
ആഗോള താപനം അഥവാ ഗ്ലോബൽ വാമിംഗ് എന്ന മനുഷ്യനിർമിത പ്രതിഭാസമാണ് ഇത്തരം അതിശക്ത മഴയുടെ കാരണമെന്നത് ഇന്നു ശാസ്ത്രലോകം പൊതുവേ അംഗീകരിക്കുന്ന വസ്തുതയാണ്. കാർബൺ ഇന്ധനങ്ങളായ (ഫോസിൽ ഫ്യുവൽ) പെട്രോളിയവും കൽക്കരിയും കത്തിക്കുന്പോൾ അന്തരീക്ഷത്തിലേക്കു വിക്ഷേപിക്കപ്പെടുന്ന കാർബൺ ഡൈയോക്സൈഡ് ആണ് അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കുന്ന പ്രധാന ഘടകം. സൂര്യനിൽനിന്നെത്തുന്ന താപത്തെ ആഗിരണംചെയ്തു പിടിച്ചുനിർത്താൻ കാർബൺ ഡൈയോക്സൈഡിനു സാധിക്കും. ഇതിനെയാണ് "ഗ്രീൻ ഹൗസ് ഇഫക്ട്' എന്നു വിളിക്കുന്നത്.
വലിയ അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുന്നുവെന്നതുകൊണ്ട് ഫോസിൽ ഫ്യുവലിനെ നരകത്തിന്റെ ഇന്ധനം എന്നാണു ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. ഒരു ആൾ തന്റെ കാർ 50 കി.മീ. വീതം 30 വർഷത്തേക്ക് ഓടിക്കുന്നു എന്നിരിക്കട്ടെ. അയാൾ അന്തരീക്ഷത്തിൽ നിക്ഷേപിക്കുന്നത് 60 ടൺ കാർബൺ ഡൈയോക്സൈഡ് ആയിരിക്കും. ഇത് ഒരു ബസിന്റെയോ ട്രക്കിന്റെയോ ട്രെയിനിന്റെയോ കപ്പലിന്റെയോ കണക്കല്ല ഒരു കുഞ്ഞൻ കാറിന്റെ കാര്യമാണ്. അങ്ങനെയെങ്കിൽ ലോകത്താകമാനമുള്ള 148 കോടി വാഹനങ്ങൾ ചേർന്ന് അന്തരീക്ഷത്തിലേക്കയയ്ക്കുന്ന കാർബൺ ഡൈയോക്സിന്റെ അളവെത്രയായിരിക്കും! വ്യാവസായിക ആവശ്യങ്ങൾക്കുപയോഗിക്കുന്ന പെട്രോളിയവും കൽക്കരിയും ഇതിനു പുറമേ വരും.
ഇത്ര വലിയ അളവിൽ അന്തരീക്ഷത്തിൽ നിക്ഷേപിക്കപ്പെടുന്ന കാർബൺ ഡൈയോക്സൈഡ് സംഭരിച്ചുവയ്ക്കുന്ന താപം വളരെ വലുതാണ്. അതു ഭൂമിയുടെ അന്തരീക്ഷത്തിൽ മുഴുവനായും വിനിമയം ചെയ്യപ്പെടും. അന്തരീക്ഷ താപനിലയാണ് കടലിലെ വെള്ളം നീരാവിയാവുന്നതിനെ നിയന്ത്രിക്കുന്നത്. നീരാവിയുടെ അളവ്, നീരാവിയെ വഹിക്കുന്ന കാറ്റിന്റെ വേഗം, ദിശ, ഉയരം, മേഘം വഹിക്കുന്ന നീരാവിയുടെ അളവ് ഒക്കെ നിശ്ചയിക്കുന്നത് അന്തരീക്ഷ താപനിലയാണ്. കാറ്റിന്റെ ദിശയുടെ പ്രത്യേകതകൊണ്ട് ഒരു സ്ഥലത്തെത്തിപ്പെടുന്ന നീരാവി അനുകൂല സാഹചര്യത്തിൽ പെയ്തിറങ്ങുന്നു. താപം കൂടുന്നതിനനുസരിച്ച് നീരാവിയുടെ അളവ് കൂടി അത് അതിവൃഷ്ടിയിലേക്ക്, പേമാരിയിലേക്കു നയിക്കുന്നു. ഇതാണ് നാം കണ്ട പ്രളയകാരണമായ കട്ടിയേറിയ മഴയുടെ ശാസ്ത്രീയ വിശദീകരണം.
ഗൾഫിൽ വെള്ളപ്പൊക്കമുണ്ടാവുന്നതും യൂറോപ്പിൽ ചൂടു വർധിക്കുന്നതും അമേരിക്കയിൽ തുടർച്ചയായി ചുഴലിക്കാറ്റുകൾ വരുന്നതും ആർട്ടിക് പ്രദേശത്ത് ഐസ് ഉരുകുന്നതും കേരളത്തിൽ പ്രളയം സൃഷ്ടിക്കുന്ന ആഗോള താപനംമൂലം തന്നെയാണ്. വാസ്തവത്തിൽ ഇത്രയും സാന്ദ്രതയുള്ള മഴ 1960-ൽ പെയ്തിരുന്നെങ്കിൽ ഇന്നിടിഞ്ഞ കുന്നൊക്കെ അന്നേ ഇടിഞ്ഞേനെ, ഇന്നു മുങ്ങിയ സ്ഥലമൊക്കെ അന്നും മുങ്ങിയേനെ.
എന്തുകൊണ്ടോ നമ്മുടെ ചാനൽ തർക്കങ്ങളിലൊന്നും ഇതു കാണുന്നില്ല. (ചാനൽ ചർച്ചയല്ല, തർക്കംതന്നെയാണ്. ചർച്ചയെന്നത് ആശയവിനിമയവും അതുവഴി കൂട്ടമായി മെച്ചപ്പെട്ട ആശയത്തിൽ എത്തിച്ചേരലുമാണ്. തർക്കമെന്നത് എന്റെ ആശയം നിന്റെമേൽ അടിച്ചേൽപ്പിക്കലാണ്). അവിടെ പ്രധാനമായി ഗാഡ്ഗിൽ- കസ്തൂരിരംഗൻ റിപ്പോർട്ടുകളെ അവനവനു തോന്നുന്നവിധത്തിൽ ഉദ്ധരിച്ച് മലയോര കർഷകരെയും തർക്കക്കാർക്കു താത്പര്യമില്ലാത്ത ജനവിഭാഗങ്ങളെയും കുറ്റക്കാരാക്കി കരിതേച്ചു കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ആഗോളതാപനവും മലയോര കർഷകനും തമ്മിലെന്തുബന്ധം? ഒരു കഥയുണ്ട്. ഒരു ചെന്നായും ആട്ടിൻകുട്ടിയും ഒരു അരുവിയിൽനിന്നു വെള്ളം കുടിക്കുകയായിരുന്നു. എനിക്ക് കുടിക്കാനുള്ള വെള്ളമൊക്കെ നീ കലക്കിയെന്നു പറഞ്ഞ് ചെന്നായ ആട്ടിൻകുട്ടിയോട് കയർത്തു. അയ്യോ, യജമാനനേ, ഞാൻ താഴെനിന്നല്ലേ വെള്ളംകുടിക്കുന്നത് അങ്ങ് കുടിക്കുന്ന വെള്ളം എനിക്കെങ്ങനെ കലക്കാനാവും എന്നായി ആട്ടിൻകുട്ടി. അല്ല, അതിനല്ല, നീയെന്നെ ഒരു വർഷം മുന്പ് ചീത്തവിളിച്ചത് ഓർമയില്ലേ, അതിനാണ് ഞാൻ ദേഷ്യപ്പെട്ടത് എന്നായി ചെന്നായി. അതിനു യജമാനനെ, ഞാൻ ജനിച്ചിട്ട് ആറുമാസമേ ആയിട്ടുള്ളുവെന്ന് ആട്ടിൻകുട്ടി കരഞ്ഞുപറഞ്ഞു. എന്നാൽ നിന്റെ അച്ഛനായിരിക്കും എന്നെ ചീത്തവിളിച്ചത് എന്നുപറഞ്ഞ് ചെന്നായ ആട്ടിൻകുട്ടിയുടെ മേൽ ചാടിവീണ് അതിനെ കൊന്നുഭക്ഷിച്ചു! മലയോര കർഷകരെപ്പറ്റി പറയുന്പോൾ ചില ചാനൽതർക്കക്കാർക്കും തങ്ങളുടെ താത്പര്യം അനുസരിച്ചു തർക്കം നിയന്ത്രിക്കുന്ന ചാനൽ ഏജന്റുമാർക്കും ഈ ചെന്നായയുടെ നീതിയാണ്.
ഇത്തവണ വയനാട്ടിലും മലപ്പുറത്തും ഇടിഞ്ഞതു മലകളല്ല, കുന്നുകളാണ്. രണ്ടിടത്തും പാറയ്ക്കുമേൽ 1-1.5 മീ. മണ്ണേ ഉണ്ടായിരുന്നുള്ളു. അതിഭീകര മഴയുടെ സാന്ദ്രതയിൽ അത് ഊർന്നുപോന്നതാണ്. രണ്ടിടത്തും പ്രവർത്തിച്ചിരുന്ന കരിങ്കൽ ക്വാറികൾ ഈ അവസ്ഥയെ വളരെ സഹായിച്ചിട്ടുണ്ടാവും. ചെറുപ്പത്തിൽ ചിരട്ടയിൽ മണ്ണപ്പം ചുട്ടു കളിച്ചത് ഓർമയില്ലേ? ചിരട്ടയിൽ മണ്ണു നിറച്ച് അടിച്ച് ഉറപ്പിച്ചിട്ട് ചിരട്ട മറിച്ചിട്ട് രണ്ടു കൊട്ടുകൊടുത്താൽ മണ്ണിങ്ങു വിട്ടുപോരും.
ഇവിടെയും അതുതന്നെ; ക്വാറിയിൽ നടത്തുന്ന നിരന്തര സ്ഫോടനങ്ങളിൽനിന്നുണ്ടാവുന്ന അതിശക്തമായ ഷോക്ക് തരംഗങ്ങൾ പാറയും മണ്ണും തമ്മിലുള്ള പിടിത്തം വിടുവിക്കുന്നു. മഴവെള്ളം വീണ് കുതിർന്ന് അയയുന്പോൾ മണ്ണുപിടിച്ചുനിൽക്കാൻ കഴിയാതെ താഴേക്ക് ഊർന്നിറങ്ങുന്നു. മണ്ണുള്ള ചരിഞ്ഞ പ്രദേശങ്ങളിൽ ജിയോളജിക്കൽ പഠനങ്ങൾ അനുസരിച്ച് മാത്രം മൈനിംഗ് അനുവദിക്കുന്ന ഒരു രാജ്യത്തും ക്വാറികൾ അനുവദിക്കാറില്ല.
ഇനി, മരംവെട്ടിയ കാര്യമാണെങ്കിൽ, ഏതു കുടിയേറ്റ കർഷകനാണു മരംവെട്ടാൻ കിട്ടിയിട്ടുള്ളത്?! 1950-കളിലും 60 കളിലും മലയോര ഭൂമി മുഴുവൻ ദേശീയ ജന്മിമാരുടെ കൈവശമായിരുന്നു. നാട്ടിലില്ലാത്ത വിലയ്ക്ക് അതു കുടിയേറ്റ കർഷകർക്കു മുറിച്ചു വിൽക്കുന്പോൾ അതിലുണ്ടായിരുന്ന ഏറ്റവും വലി വൃക്ഷം പുൽതൈലം വാറ്റിയെടുക്കാനുപയോഗിക്കുന്ന തെരുവപ്പുല്ല് ആയിരുന്നു! അതു വാറ്റിയെടുത്താണ് അന്നത്തെ മലയോര കർഷകൻ വേരുപിടിച്ചത്. പക്ഷേ, അതു വാറ്റാനാവശ്യമായ വിറകിനുള്ള മരംപോലും പല പറന്പിലും ഇല്ലായിരുന്നു!
പച്ചപുതപ്പിച്ചതു കർഷകർ
റബറും തെങ്ങും കമുകും കുരുമുളകും തേക്കും ആഞ്ഞിലിയും പ്ലാവും ഒക്കെവച്ച് മലയോരത്തെ പച്ചപുതപ്പിച്ചതു കുടിയേറ്റ കർഷകനാണ്. അവന് ജാതിയും മതവും ഒന്നുമില്ല; തിരുവിതാംകൂറിൽനിന്നു കുടിയേറിയവരിൽ രാജകുടുംബാംഗങ്ങൾ വരെയുണ്ട്. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിൽ പരിഗണിക്കപ്പെടാതെ പോയ ഒരു വിഷയമാണിതെന്നു ഞാൻ കരുതുന്നു.
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൊണ്ടുതന്നെ സംസ്ഥാനത്തെ പ്രമുഖ പട്ടങ്ങളെല്ലാം നിലനിൽക്കുന്നതു വയൽ പ്രദേശത്താണ്. സ്വാഭാവികമായും വളരെയേറെ ലോ ലാൻഡ് നികത്തപ്പെട്ടുപോയിട്ടുണ്ട്. വെള്ളത്തിനു നിൽക്കേണ്ട ലോ ലാൻഡ് നികത്തി കെട്ടിടങ്ങൾ നിർമിക്കുന്പോൾ മലവെള്ളം കെട്ടിടത്തിനകത്തേക്കു സ്ഥലം അന്വേഷിച്ചുവരുന്നതിൽ അസ്വാഭാവികതയില്ലല്ലോ? പ്രമുഖ റോഡുകൾ അടക്കമുള്ള നിർമാണ പ്രവർത്തനങ്ങളും നടന്നിട്ടുള്ളതും ഇത്തരം ലോ ലാൻഡിൽത്തന്നെ. ഇതിലൊന്നും മലയോര കർഷകർക്ക് ഒരു പങ്കുമില്ല. വാസ്തവത്തിൽ മലയോര മേഖലയെക്കാൾ പരിസ്ഥിതി ലോലമാണ് ഇന്നു പട്ടങ്ങൾ നിൽക്കുന്ന പ്രദേശങ്ങൾ.
തർക്കങ്ങൾക്കു പ്രസക്തിയില്ല. പരസ്പരം തോല്പിക്കാൻ ശ്രമിച്ചാൽ എല്ലാവരും തോൽക്കുകയേ ഉള്ളൂ. അറിവും അനുഭവജ്ഞാനവും ഉള്ളവരുടെ, പക്ഷംചേരാത്ത ക്രിയാത്മക ചർച്ചകളും ആരെയും മുറിപ്പെടുത്താതെ നടത്തിയെടുക്കാനുള്ള പരിഹാരമാർഗങ്ങളും അവ നടപ്പിലാക്കാൻ മാത്രം ആത്മാർഥതയുള്ള രാഷ്ട്രീയ നേതൃത്വവുമാണ് ആവശ്യം.
ഞെട്ടാൻ തയാറുണ്ടെങ്കിൽ ഇതുകൂടി കേട്ടോളൂ: ഗൾഫ് മേഖലയെ മാത്രം കേന്ദ്രീകരിച്ചു നടന്ന വൻ ഖനനം ഭൂഗോളത്തിന്റെ ഭാര സംതുലനത്തെത്തന്നെ ബാധിച്ചതായി സൂചിപ്പിക്കുന്ന പഠന റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇതു ഭൂമിയുടെ ചരിവിനെ ബാധിച്ചാൽ കാലാവസ്ഥയിലുണ്ടാവുന്ന മാറ്റം തീർത്തും പ്രവചനാതീതമായിരിക്കും.
ഡോ. ജോസ് ജോൺ മല്ലികശേരി
(ലേഖകൻ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജ് പ്രിൻസിപ്പലും
കെമിസ്ട്രി പ്രഫസറും കംപ്യൂട്ടേഷണൽ ക്വാണ്ടം മെക്കാനിക്സിൽ ഗവേഷകനുമാണ്)