Monday, September 9, 2019 12:21 AM IST
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
സർക്കാർ ആലസ്യത്തിൽനിന്ന് ഉണർന്നെണീറ്റ് ഇന്ത്യൻ സന്പദ്വ്യവസ്ഥയുടെ ഗുരുതരമായ പ്രശ്നങ്ങൾ ശ്രദ്ധിക്കണമെന്നു പലരും ആഹ്വാനം ചെയ്യുന്നു. സാന്പത്തിക വിദഗ്ധർ, വ്യവസായലോകത്തെ പ്രമുഖർ, വിവിധ വ്യവസായ - ബിസിനസ് ചേംബറുകൾ തുടങ്ങിയവയെല്ലാം കഴിഞ്ഞയാഴ്ച ഇക്കാര്യത്തിൽ സർക്കാരിന്റെ അടിയന്തര ശ്രദ്ധ അഭ്യർഥിച്ചു. സാന്പത്തികവളർച്ചയുടെ മുരടിപ്പിൽ അസ്വസ്ഥരായ അവർ സർക്കാർ അടിയന്തര പരിഹാരനടപടികൾ എടുക്കണമെന്ന് ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ സന്പദ്വ്യവസ്ഥ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആസൂത്രിതമായ ഒരു പദ്ധതിയെപ്പറ്റിയും സർക്കാർ ആലോചിക്കുന്നില്ല എന്നതാണ് അവരെ വേവലാതിപ്പെടുത്തുന്നത്.
അന്താരാഷ്ട്രതലത്തിൽ ആദരിക്കപ്പെടന്ന സാന്പത്തിക വിദഗ്ധനായ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് സന്പദ്വ്യവസ്ഥയുടെ കാര്യം ഗൗരവത്തിലെടുക്കാൻ സർക്കാരിനോട് അഭ്യർഥിച്ചതു പ്രശ്നത്തിന്റെ ഗൗരവം വെളിവാക്കുന്നു. ഒരു പ്രസ്താവനയിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: കഴിഞ്ഞപാദത്തിലെ ജിഡിപി വളർച്ചാനിരക്ക് അഞ്ചുശതമാനം ആണെന്നതു നമ്മൾ ദീർഘമായ ഒരു വളർച്ചാമുരടിപ്പിന്റെ പാതയിലാണെന്നു സൂചിപ്പിക്കുന്നു. കുറച്ചുകൂടി ഉയർന്ന നിരക്കിൽ വളരാൻ ഇന്ത്യക്കു കഴിവുണ്ട്. പക്ഷേ, എല്ലാ രംഗത്തുമുള്ള മോദിസർക്കാരിന്റെ കെടുകാര്യസ്ഥതമൂലം സാന്പത്തികവളർച്ച മുരടിച്ചു. നിർമാണ മേഖലയുടെ വളർച്ച 0.6 ശതമാനം എന്ന ഭയപ്പെടുത്തുന്ന സ്ഥിതിയിലേക്കു വന്നു.
നികുതിവരുമാനത്തിലുണ്ടായ വൻ ഇടിവ് ഡോ. മൻമോഹൻ സിംഗ് ചൂണ്ടിക്കാട്ടുന്നു. നികുതി ഭീകരതയും ബിസിനസുകാരെ വേട്ടയാടലും നികുതിവരുമാനത്തെ ബാധിച്ചു. നിക്ഷേപകരുടെ ആത്മവിശ്വാസം കടൽച്ചുഴിയിൽ പെട്ടതുപോലായി. നോട്ട് റദ്ദാക്കൽ, തിടുക്കത്തിൽ ജിഎസ്ടി നടപ്പാക്കാൽ എന്നീ വൻ മണ്ടത്തരങ്ങളുണ്ടാക്കിയ ആഘാതത്തിൽനിന്ന് ഇന്ത്യൻ സന്പദ്ഘടന ഇനിയും കരകയറിയിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഡോ. മൻമോഹൻ സിംഗിന്റെ ഈ മുന്നറിയിപ്പുപോലും ഭയാനകമായ സാന്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ഗൗരവ നടപടികളെടുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചിട്ടില്ല എന്നതാണു ദുഃഖകരം. സർക്കാരിന്റെ നിയന്ത്രണത്തിലല്ലാത്തതും എന്നാൽ വലിയ വാർത്താതലക്കെട്ടുകൾ നേടുന്നതുമായ വെള്ളപ്പൊക്കം, ചന്ദ്രയാൻ-2 തുടങ്ങിയ വിഷയങ്ങളുമുണ്ട്. മുതിർന്ന രാഷ്ട്രീയനേതാക്കളുടെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി അവരെ അറസ്റ്റുചെയ്യാൻ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അഹോരാത്രം പണിയെടുക്കുകയാണ്. കാഷ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370, 35 (എ) എന്നിവ റദ്ദാക്കൽ, മുത്തലാക്ക് ബിൽ, ബാങ്കുകളുടെ ലയനം എന്നിവയൊക്കെ രാജ്യത്തിന്റെ ഗുരുതരമായ സാന്പത്തിക പ്രശ്നത്തിൽനിന്നു ശ്രദ്ധതിരിക്കാൻ കൊണ്ടുവന്ന വിഷയങ്ങളാണെന്നും പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന്റെ കഴിവുകേടാണ് ഇതു വ്യക്തമാക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
കഴിഞ്ഞയാഴ്ച പ്രശ്നം കൂടുതൽ വഷളായി.
വാഹനനിർമാണ വ്യവസായ ഏറ്റവും വലിയ തളർച്ചയിലാണ്. പല കാർ നിർമാതാക്കളും കുറേക്കാലത്തേക്കു ഫാക്ടറികൾ അടച്ചിടുന്നതുപോലുള്ള നടപടികൾ സ്വീകരിക്കുന്നു. രണ്ടുലക്ഷം പേർക്കാണ് ഈ മേഖലയിൽ തൊഴിൽ നഷ്ടമാകുന്നത്. ടെക്സ്റ്റൈൽസ് മേഖലയിലും മാന്ദ്യമാണ്. ജിഡിപിയിലെ ഇടിവ്, മൊത്തത്തിലുള്ള തൊഴിൽ നഷ്ടം, കാർഷികമേഖലയിലെ ഗുരുതരമായ പ്രതിസന്ധി എന്നിങ്ങനെയെല്ലാമുള്ള പ്രശ്നങ്ങൾക്കിടയിലും മുതിർന്ന കേന്ദ്രമന്ത്രിമാർ അവകാശപ്പെടുന്നത് ഇന്ത്യൻ സന്പദ്വ്യവസ്ഥ അടുത്ത അഞ്ചുവർഷംകൊണ്ട് അഞ്ചുലക്ഷം കോടി എന്ന ലക്ഷ്യത്തിലെത്തുമെന്നാണ്.
കെട്ടിടനിർമാണ മേഖലയിലും വൻ പ്രതിസന്ധിയാണ്. ആയിരക്കണക്കിനു ഫ്ളാറ്റുകൾ വാങ്ങാനാളില്ലാതെ കിടക്കുന്നതുമൂലം കെട്ടിടനിർമാതാക്കൾ വലിയ സാന്പത്തിക പ്രതിസന്ധി നേരിടുന്നു. ഭൂമിവില്പനയും കുറഞ്ഞു. ഇതു പലരെയും തൊഴിൽരഹിതരാക്കി. അസംഘടിത മേഖലയിലും പ്രവർത്തനങ്ങൾ കുറഞ്ഞതു തൊഴിലില്ലായ്മ വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. ഇന്ത്യയുടെ കയറ്റുമതിയും ഇപ്പോൾ ലക്ഷ്യത്തിന് അടുത്തെങ്ങുമല്ല.
സന്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ഏതാനും പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമലാ സീതാരാമൻ ഏതാനും ആഴ്ച മുന്പ് രംഗത്തുവന്നപ്പോൾ പ്രതീക്ഷകൾ ഉണർന്നിരുന്നു. അതിൽ ചിലതു ജനപ്രിയമായ നികുതി ഇളവുകളും ചിലതു ബജറ്റ് നിർദേശങ്ങളിലെ തിരുത്തലുകളുമായിരുന്നു. സന്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനമേകുന്ന ഏതാനും പ്രഖ്യാപനങ്ങൾകൂടി രണ്ടാഴ്ചയ്ക്കകം ഉണ്ടാകുമെന്ന് അവർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, അത്തരത്തിലൊന്നും ഉണ്ടായിട്ടില്ല. അതിനുപകരം ബാങ്ക് ലയനം പ്രഖ്യാപിച്ചു. അതിൽ പുതുമയൊന്നുമുണ്ടായിരുന്നില്ല. കൂടുതൽ പേർക്കു ജോലി പോകുമെന്ന തെറ്റായ സന്ദേശമാണ് അതു നൽകിയത്, അങ്ങനെയൊരു ഭീഷണിയില്ലെന്നു വ്യാഖ്യാനമുണ്ടെങ്കിലും.
പ്രധാനമന്ത്രി മുന്തിയ പ്രാധാന്യം നൽകുന്ന അദ്ദേഹത്തിന്റെ വിദേശയാത്രകൾ മൂലം നയങ്ങളും തീരുമാനങ്ങളുമെടുക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നുണ്ട്. വാഗ്ദാനം ചെയ്യപ്പെട്ട സാന്പത്തിക പ്രശ്നപരിഹാര നടപടികൾ ഇതുമൂലം ഉണ്ടാകുന്നില്ല. പ്രധാനമന്ത്രിയുടെ വിദേശയാത്രകൾ പലതും പ്രയോജനപ്രദമാണ്. എന്നാൽ, റഷ്യയുടെ വിദൂരപൂർവ മേഖലയുടെ വികസനത്തിനായി ഒരു ലക്ഷം കോടി രൂപ വായ്പ നൽകാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം പ്രതിപക്ഷത്തുനിന്നു ശക്തമായ വിമർശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. അതു പ്രധാനമന്ത്രിയുടെ ഒരു നയതന്ത്ര നീക്കമായിരിക്കാം. എന്നാൽ, ഇന്ത്യൻ സന്പദ്വ്യവസ്ഥയുടെ കാര്യത്തിലാണ് അദ്ദേഹം കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നു പലരും ചൂണ്ടിക്കാട്ടുന്നു. നരേന്ദ്ര മോദി ന്യൂഡൽഹിയിലില്ലാത്തപ്പോൾ തീരുമാനങ്ങളൊന്നും എടുക്കപ്പെടുന്നില്ല.
സന്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള പുതിയ നടപടികൾ പ്രഖ്യാപിക്കുന്നതിലുള്ള പരാജയം വ്യവസായ-ബിസിനസ് സമൂഹത്തെ നിരാശരാക്കിയിട്ടുണ്ട്. റിസർവ് ബാങ്കിൽനിന്നു കേന്ദ്രം വാങ്ങിയെടുത്ത 1.76 ലക്ഷം കോടി രൂപ പോലും വിതരണം ചെയ്തിട്ടില്ല, ഐഡിബിഐയുടെ പുനരുജ്ജീവനത്തിനു ചെറിയൊരു ഭാഗം നൽകിയതൊഴിച്ചാൽ.
അസ്വസ്ഥജനകമായ സാഹചര്യം തുടരുന്നു. വിപണികളിലാകെ മൂകതയാണ്. ഷോപ്പിംഗ് മാളുകളിലും ചന്തയിലുംപോലും കാര്യമായ വില്പന നടക്കുന്നില്ല. വിപണികളിൽ ചെലവഴിക്കാൻ കൂടുതൽ പണലഭ്യത ഉറപ്പാക്കുകയും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ മൂലധന നിക്ഷേപം നടത്തുകയുമാണ് അടിയന്തരാവശ്യം. കാർഷികമേഖലയുടെ പുനരുജ്ജീവനത്തിനും അടിയന്തര നടപടികൾ ആവശ്യമാണ്. പല സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കം മൂലം കൃഷി നശിക്കുകയും ചെറുകിട കർഷകരുടെ സ്ഥിതി അത്യന്തം ദുരിതത്തിലാവുകയും ചെയ്തിട്ടുണ്ട്. അവർക്കു കൃഷിയിറക്കാൻ പണം വേണം. എന്തും പറയാൻ എളുപ്പമാണ്, ചെയ്യാനാണു പ്രയാസം. പക്ഷേ, സാന്പത്തിക മുരടിപ്പു തടയാൻ ഇടത്തരം നടപടികൾ കൈക്കൊണ്ടേ മതിയാവൂ.
ലോകത്തിൽ മൊത്തത്തിലുള്ള സാന്പത്തിക മുരടിപ്പും അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം സൃഷ്ടിച്ച നഷ്ടങ്ങളും ആരും അവഗണിക്കരുത്. പക്ഷേ, നാം നമ്മുടെ പ്രശ്നമാണ് അടിയന്തരമായി കൈകാര്യം ചെയ്യേണ്ടത്.
പ്രമുഖ സാന്പത്തിക വിദഗ്ധരുടെയും ബിസിനസ്-വ്യാപാര സംഘടനകളുടെയും കർഷകരുടെയും കർഷകസംഘടനകളുടെയുമൊക്കെ ഉപദേശ-നിർദേശങ്ങൾ പ്രയോജനപ്രദമായിരിക്കും.
ധനമന്ത്രി നിർമല സീതാരാമൻ ഇക്കാര്യത്തിൽ ചില നടപടികളെടുത്തുകഴിഞ്ഞു. എന്നാൽ, ഇനിയും വളരെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. സാന്പ്രദായിക രീതികൾ വിട്ടുള്ള നടപടികളും ഉണ്ടാകണം. അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകും.