Friday, September 20, 2019 11:31 PM IST
ഇന്നലെ മുതൽ ഈമാസം 27 വരെ 233 രാജ്യങ്ങൾ പങ്കെടുക്കുന്ന ആഗോള പണിമുടക്കാണ്. പല പണിമുടക്കുകൾക്കും നാം സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ഭൂമിയെയും മനുഷ്യനെയും ജീവലോകത്തെയും രക്ഷിക്കാൻവേണ്ടി ഒരു പണിമുടക്ക് ഇതു നടാടെയാണ്.
കഴിഞ്ഞ 50 വർഷത്തിനിടെ 500 അന്താരാഷ്ട്ര ഉടന്പടികൾ പരിസ്ഥിതിസംബന്ധമായി ഒപ്പിട്ടു. അന്തരീക്ഷത്തെ സംബന്ധിക്കുന്ന 61-ഉം ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട 155-ഉം അപകടകരമായ രാസവസ്തുക്കളും പാഴ്വസ്തുക്കളും കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച 179-ഉം ഭൂസംബന്ധിയായ 46-ഉം ജലത്തെ സംബന്ധിക്കുന്ന 196-ഉം കരാറുകൾ ഇതിൽ ഉൾപ്പെടും. അതിൽ കാലാവസ്ഥാ വ്യതിയാനം, മത്സ്യസന്പത്ത്, മരുവത്കരണം, വരൾച്ച എന്നീ നാലു വിഷയങ്ങളുമായി ബന്ധപ്പെട്ട കരാറുകൾ നടപ്പാക്കുന്നതിൽ തീരെ മോശമായ പ്രതികരണമാണ് ഉണ്ടായത് എന്നു പരിസ്ഥിതി അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു.
2018-ലെ പണിമുടക്ക്
സ്വീഡനിലെ പതിനാറുകാരിയായ ഗ്രെറ്റാ തൻബെർഗിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസ് ബഹിഷ്കരിച്ച് സ്കൂൾ കുട്ടികൾ പണിമുടക്ക് നടത്തി. ഞങ്ങൾക്ക് ശ്വാസം മുട്ടുന്നു, ഞങ്ങൾക്ക് ശുദ്ധവായു ശ്വസിക്കണം, അത് ഞങ്ങളുടെ മൗലികാവകാശമാണ്, പരിസ്ഥിതിനാശം വംശനാശത്തിനിടയാക്കുന്നു എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. വംശനാശത്തിനെതിരേ നടന്ന ഈ പഠിപ്പുമുടക്കിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ലക്ഷക്കണക്കിനു കുട്ടികൾ പങ്കെടുത്തു.
ഫോസിൽ ഇന്ധനങ്ങളെ അതിരുകടന്ന് ആശ്രയിക്കുന്നതിന്റെ ദുരന്തങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന ഭരണകർത്താക്കളുടെയും എണ്ണക്കന്പനികളുടെയും ധാർഷ്ഠ്യത്തിനും നിരുത്തരവാദപരമായ സമീപനത്തിനുമെതിരേ ചെറുവിരൽ അനക്കാൻ കൂട്ടാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം.
2018-ൽ ഇന്ത്യയിൽ മുംബൈയിലും മറ്റും കരിയും പുകയും നിറഞ്ഞ അന്തരീക്ഷത്തിൽ പുറത്തിറങ്ങാനാകാതെ സ്കൂളുകൾ ആഴ്ചകളോളം അടച്ചിട്ടകാര്യം പ്രത്യേകം പ്രസ്താവ്യമാണ്. വാഹനങ്ങളും മറ്റും അന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്ന നൈട്രജൻ ഡയോക്സൈഡ് കുട്ടികളുടെ ശ്വാസകോശത്തിന്റെ പ്രവർത്തനശേഷി അഞ്ചു ശതമാനം കണ്ട് കുറയ്ക്കുന്നു. മലിനവായു ശ്വസിക്കുന്നതിന്റെ ഫലമായി വളർച്ച മുരടിക്കുന്നു. ശ്വാസംമുട്ട് (ആസ്ത്മ) ഉണ്ടാകുന്നു.
വായു മലിനീകരണഫലമായി വർഷംതോറും അഞ്ചു വയസിൽ താഴെ പ്രായമുള്ള ആറു ലക്ഷം കുട്ടികൾ മരിക്കുന്നു. വായുമലിനീകരണത്തിന്റെ പ്രത്യാഘാതങ്ങൾ ലോകത്തുടനീളം ശരാശരി ആയുസ് 3-4 വർഷം കുറയാൻ ഇടയാക്കുന്നു.
ഹരിതഗൃഹപ്രഭാവത്തെ പിൻചെല്ലുന്പോൾ
കാർബൺഡൈ ഓക്സൈഡ് അന്തരീക്ഷത്തിൽ വർധിക്കുന്നത് താപവർധനയ്ക്കിടയാക്കുമെന്ന് 1895ൽ സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റേ അറീനിയസ് ആണ് കണ്ടെത്തിയത്. കംപ്യൂട്ടറും ഒന്നും ഇല്ലാത്ത അക്കാലത്ത് രാത്രിയും പകലും കൂട്ടിയും കിഴിച്ചും ആജീവനാന്തം നടത്തിയ കഠിന പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഈ സിദ്ധാന്തം രൂപപ്പെട്ടത്. അന്ന് ഇതൊരു ഭ്രാന്തൻ ആശയമായി കരുതി പുച്ഛിച്ചുതള്ളി. തുടർന്ന് 1950 കളിൽ റോജർ റെവലും 1960 കളിൽ കൺസർവേഷൻ ഫൗണ്ടേഷനും നടത്തിയ പഠനങ്ങൾ അറീനിയസിന്റെ പഠനങ്ങൾ ശരിവയ്ക്കുകയാണുണ്ടായത്.
വ്യാപകമായ വരൾച്ച, സമുദ്രജലനിരപ്പ് ഉയരുന്നത് തുടങ്ങി ഒട്ടനവധി മാറ്റങ്ങൾ ഹരിതഗൃഹവാതകങ്ങളുടെ ആധിക്യംമൂലം ഉണ്ടാകുമെന്ന് പഠനങ്ങൾ ആവർത്തിച്ച് ഉറപ്പിച്ചു. എന്നാൽ നമ്മുടെ കാലത്തുതന്നെ ഇത്ര വേഗത്തിൽ ഇതൊക്കെ സംഭവിക്കുമെന്ന് ആരും കരുതിയില്ല.
ഇന്നത്തെ അവസ്ഥ
ഫോസിൽ ഇന്ധനത്തിൽനിന്നുള്ള ഊർജം ഉപയോഗിച്ച് ചെയ്യുന്ന ഏതു പ്രവൃത്തിയും കാർബൺ പുറന്തള്ളുന്നതാണെന്ന ബോധം ഉള്ളവരാണിന്ന് ഭൂരിപക്ഷവും. ഫോസിൽ ഇന്ധനങ്ങളായ പെട്രോൾ, കൽക്കരി, പ്രകൃതിവാതകം എന്നിവയാണ് അവയിൽ മുഖ്യം. കൃഷി, കെട്ടിടനിർമാണം, അടിസ്ഥാന സൗകര്യ വികസനം, വ്യവസായങ്ങൾ, ഭൂവിനിയോഗ രീതികൾ എന്നുവേണ്ട ഉത്പാദന-ഉപഭോഗമേഖലകൾ ആകെ കാർബൺ ഉറവിടങ്ങളാണ്. അപ്പോൾ പിന്നെ ഇതെല്ലാം വേണ്ടെന്നുവയ്ക്കാനാകുമോ? ഇങ്ങനെയൊരു ചിന്തയുടെ ഫലമായി ഉടലെടുത്ത ആശയമാണു സുസ്ഥിരവികസനവും സുസ്ഥിര ജീവിതശൈലിയും.
1972 ലെ സ്റ്റോക്ക് ഹോം സമ്മേളനവും 1992 ലെ ഭൗമ ഉച്ചകോടിയും തൊട്ട് ഇങ്ങോട്ട് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അനവധി പരിഹാരമാർഗങ്ങളും 17 സുസ്ഥിര വികസന ലക്ഷ്യങ്ങളും രൂപപ്പെടുകയുണ്ടായി. ഏറ്റവും ഒടുവിൽ 2015-ൽ പാരീസ് ഉച്ചകോടി നടന്നപ്പോൾ ലോകം മുഴുവൻ ഉണർന്നു പ്രതികരിച്ചതിന്റെ ഫലമായി താപവർധന 1.5 ഡിഗ്രി സെൽഷസിൽ കവിയരുത് എന്ന കാര്യത്തിൽ തർക്കമുണ്ടായില്ല. വിവിധ രാജ്യങ്ങൾ തങ്ങളാൽ കഴിയുംവിധം കാർബൺ കുറയ്ക്കുന്നതിന് പരിപാടികൾ തയാറാക്കി.
തുടർന്നു പ്രതിജ്ഞാബദ്ധമായ മുൻ നിലപാടുകളിൽനിന്നു പല പ്രമുഖരാജ്യങ്ങളും പിന്മാറി.
ആശങ്കാജനകമായ ഭാവി
2016 നൂറ്റിപ്പതിനാറ് വർഷത്തിനിടെ ഉണ്ടായതിലേക്ക് ഏറ്റവും ചൂടുകൂടിയ വർഷമായിരുന്നു. ഏറ്റവും കുറച്ചു മഴ ലഭിച്ച അഞ്ചാമത്തെ വർഷം. ലോകമൊട്ടാകെ കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതി, വ്യാപകമായും ഉയർന്ന തോതിലും അനുഭവിച്ച വർഷമാണ്. യുഎസിൽ മാത്രം ഉണ്ടായ 14 കാലാവസ്ഥാ വ്യതിയാന ദുരന്തങ്ങളിൽ ശതകോടിക്കണക്കിനു ഡോളറിന്റെ നഷ്ടവും ആൾനാശവും ഉണ്ടായി. കാലാവസ്ഥാ വ്യതിയാന ദുരന്തങ്ങൾ നാൾക്കുനാൾ ഏറിവരുന്നു. 1980-ൽ 218 സംഭവങ്ങൾ ഉണ്ടായത് 2016-ൽ 699 കാലാവസ്ഥാ വ്യതിയാന ദുരന്തങ്ങളായി വർധിച്ചു.
നാസായുടെ വിശകലനമനുസരിച്ച് 1895 നുശേഷം ഏറ്റവും കൂടുതൽ താപവർധന അനുഭവപ്പെട്ട നാലാമത്തെ സംഭവവും കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായ മൂന്നാമത്തെ സംഭവവും ഉണ്ടായത് 2018ലാണ്. അന്തരീക്ഷത്തിൽ എത്രമാത്രം അധികം കാർബൺ എത്തിച്ചേരുന്നുവോ അത്രയും തീവ്രമായിരിക്കും വരൾച്ചയും പ്രളയവും.
കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം സെപ്റ്റംബർ 23 മുതൽ 27 വരെ ന്യൂയോർക്കിൽ നടക്കുകയാണ്. അതിനു മുന്നോടിയായി ഇന്ന് യുവജനങ്ങൾക്കായി ഒരു ഏകദിന ഉച്ചകോടി സംഘടിപ്പിച്ചിട്ടുണ്ട്. ഈ ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നതിന് ഗ്രെറ്റാ തൻബെർഗിന് ഐക്യരാഷ്ട്രസഭയുടെ ക്ഷണം ലഭിച്ചിട്ടുണ്ട്.
ആമസോൺ മഴക്കാട് അഗ്നിക്കിരയായതും ചുഴലിക്കാറ്റിൽ ബഹാമാസ് നിലംപരിശായതും ഉത്തരധ്രുവത്തോടു ചേർന്നു കിടക്കുന്ന രാജ്യങ്ങൾ തീക്കാറ്റിന്റെ ആധിക്യത്താൽ ബീച്ചുകളിൽ അഭയംതേടി ഉറക്കമില്ലാതെ കഴിച്ചുകൂട്ടിയതും ഒക്കെ പേടിപ്പെടുത്തുന്ന അനുഭവങ്ങളാണ്. കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിലുടനീളം കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തങ്ങളുണ്ടായി. ഈ പശ്ചാത്തലത്തിലാണ് കാലാവസ്ഥാ ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിക്കു നാന്ദിയായിട്ടാണ് ആഗോള പണിമുടക്ക് സംഘടിപ്പിച്ചിരിക്കുന്നത്.
ഡി.വി. സിറിൾ