Monday, September 30, 2019 1:05 AM IST
ഉള്ളതു പറഞ്ഞാല് / കെ. ഗോപാലകൃഷ്ണൻ
പാലായിലെ പരാജയം യുഡിഎഫ് നേതൃത്വം ക്ഷണിച്ചുവരുത്തിയതാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിതമായ വൻവിജയത്തിനു ശേഷം സംസ്ഥാനത്തു രാഷ്ട്രീയമായി തങ്ങൾ അജയ്യരാണ് എന്നൊരു തെറ്റിദ്ധാരണയാണ് യുഡിഎഫ് നേതാക്കളെ നയിച്ചുവന്നത്. രാഷ്ട്രീയമായി എൽഡിഎഫിനോ എൻഡിഎയ്ക്കോ തങ്ങളെ വെല്ലുവിളക്കാനാവില്ല എന്നൊരു അമിത ആത്മവിശ്വാസം മിക്കവാറും യുഡിഎഫ് നേതാക്കൾക്കുണ്ടായിരുന്നു. സംസ്ഥാനം നേരിടുന്ന അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഇടതുമുന്നണി സർക്കാരിന്റെ കഴിവുകേടും ചില എൽഡിഎഫ് നേതാക്കളുടെ ധാർഷ്ട്യവും ഈ തെറ്റിദ്ധാരണങ്ങൾക്ക് ആക്കംകൂട്ടി.
കേരളകോൺഗ്രസ്-എമ്മിൽ ശക്തമായ അധികാര വടംവലി നടക്കുന്ന സമയത്താണ് പാലാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. പാർട്ടി പിടിച്ചടക്കാനായി പഴയ പ്രഗത്ഭൻ പി.ജെ. ജോസഫും കിരീടാവകാശത്തിനായി നിലകൊണ്ട ജോസ് കെ. മാണിയും തമ്മിൽ ശക്തമായ മത്സരം. യുഡിഎഫ് നേതാക്കൾ തുടക്കത്തിലെ ഇടപെട്ടിരുന്നെങ്കിൽ ആ പ്രശ്നം പരിഹരിക്കപ്പെട്ടേനെ. പി.ജെ. ജോസഫ് അടക്കമുള്ള മുതിർന്ന നേതാക്കളുടെ സീനിയോരിറ്റിയെ മാനിച്ചുകൊണ്ട് രണ്ടുകൂട്ടർക്കും തുല്യപ്രാധാന്യമുള്ള പദവികൾ നൽകാമായിരുന്നു. പക്ഷേ, യുഡിഎഫ് നേതാക്കൾ വഴക്കു നോക്കിക്കണ്ടു പ്രശ്നത്തിൽനിന്നു മാറിനിന്നു.
കെ.എം. മാണി അഞ്ചര പതിറ്റാണ്ട് തുടർച്ചയായി വിജയിച്ച പാലാ നിയമസഭാമണ്ഡലം യുഡിഎഫിന്റെ പോക്കറ്റിലാണെന്ന് അവർ കരുതി. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ പ്രശ്നത്തിൽ ഇടപെട്ടപ്പോഴേക്കും ഏറെ വൈകി. കേരള കോൺഗ്രസ് ഗ്രൂപ്പ് നേതാക്കളായ പി.ജെ. ജോസഫും ജോസ് കെ. മാണിയും ഒരു ഒത്തുതീർപ്പ് സാധ്യമാകാത്തവിധം അകന്നിരുന്നു. അപ്പോഴും പാലായിൽ ഒരു തെരഞ്ഞെടുപ്പു പരാജയം ഉണ്ടാകുമെന്ന് യുഡിഎഫ് നേതാക്കൾ കരുതിയിരുന്നില്ല.
പ്രഗത്ഭനായ കെ.എം. മാണിക്കുപോലും കഴിഞ്ഞ മൂന്നുനാലു തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം ക്രമമായി കുറഞ്ഞുവരികയായിരുന്നു എന്ന വസ്തുത അവർ ഗൗരവത്തിലെടുത്തില്ല. യുഡിഎഫ് വിട്ട് എൻഡിഎ പക്ഷത്തേക്കു നീങ്ങിയ പി.സി. ജോർജ്, പി.സി. തോമസ് തുടങ്ങിയ പഴയ കേരള കോൺഗ്രസ് നേതാക്കൾക്കു മണ്ഡലത്തിൽ ചില സ്വാധീനമേഖലകളുണ്ട് എന്നതും അവർ വിസ്മരിച്ചു. ഇതു യുഡിഎഫ് സ്ഥാനാർഥിക്കു ഭീഷണിയാകാമെന്നതും ഏതാനും ആയിരം വോട്ടുകൾ മറിഞ്ഞാൽ യുഡിഎഫ് സ്ഥാനാർഥി തോൽക്കാം എന്നതും അവർ കണക്കിലെടുത്തില്ല.
അതെന്തുമാകട്ടെ, നാമനിർദേശ പത്രിക സമർപ്പിക്കുന്ന സമയത്ത് ജോസ്-ജോസഫ് വഴക്ക് വൃത്തികെട്ട ദിശയിലേക്കു തിരിയുകയും തുറന്ന യുദ്ധമായി മാറുകയും ചെയ്തു. രണ്ടുകൂട്ടർക്കും യോജിപ്പുള്ള ഒരു സ്ഥാനാർഥിയെ നിർത്താൻ പോലും കഴിഞ്ഞില്ല. പി.ജെ. ജോസഫ് പാർട്ടിൽനിന്നു സസ്പെൻഡുചെയ്ത ഒരാളെ ജോസ് കെ. മാണി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. പാർട്ടി ചിഹ്നത്തിനുവേണ്ടിയുള്ള തർക്കം മറ്റൊരു വൃത്തികെട്ട വഴക്കായിരുന്നു. ഇതിന്റെയെല്ലാം വിശദാംശങ്ങൾ അപ്പപ്പോൾ ഇലക്ട്രോണിക് മാധ്യമങ്ങളിലും പിറ്റേന്നു കൂടുതൽ കാര്യങ്ങളോടെ അച്ചടിമാധ്യമങ്ങളിലും വന്നു. രണ്ടില ചിഹ്നം യുഡിഎഫ് സ്ഥാനാർഥിക്കു നിഷേധിക്കപ്പെട്ടപ്പോൾ കെ.എം. മാണിയാണു നമ്മുടെ ചിഹ്നം എന്നു സ്ഥാനാർഥി പ്രഖ്യാപിച്ചു.
ചിഹ്നത്തിന്റെ പ്രാധാന്യം വിസ്മരിച്ചു
വോട്ടർമാർ കണ്ടുപരിചയിച്ച ചിഹ്നത്തിന്റെ പ്രാധാന്യം നേതാക്കൾ വിസ്മരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോലും കെ.എം. മാണിയാണ് പാലായിലെ യുഡിഎഫിന്റെ ചിഹ്നമെന്നു പ്രസ്താവിച്ചു. ചിഹ്നം നഷ്ടപ്പെട്ടതുകൊണ്ടു മാത്രം കേരളകോൺഗ്രസ് സ്ഥാനാർഥിക്ക് ഏതാനും ആയിരം വോട്ടുകൾ കിട്ടാതെ പോയിട്ടുണ്ടാവണം. കാരണം കെ.എം. മാണിയുടെ മരണശേഷം രണ്ടില ചിഹ്നമായിരന്നു പാർട്ടി പ്രവർത്തകരുടെ മനസിൽ പാർട്ടിയുടെ പ്രതീകം. പാലാ നിയോജമണ്ഡലത്തെ 50 വർഷത്തിലേറെക്കാലം പ്രതിനിധാനം ചെയ്ത പാർട്ടി അവസാനം പൈനാപ്പിൾ ചിഹ്നംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. അപ്പോഴും യുഡിഎഫ് നേതാക്കൾ ആത്മവിശ്വാസത്തിലായിരുന്നു. തങ്ങൾ അജയ്യരാണെന്ന വിചാരമാണ് അവരെ നയിച്ചത്.
ഒരു ചിഹ്നത്തിലെന്താണു കാര്യമെന്നു യുഡിഎഫ് നേതാക്കൾ ആത്മവിശ്വാസത്തോടെയും ചിലർ അല്പം നർമത്തോടെയും ചോദിച്ചു. യുഡിഎഫിന്റെ പഴക്കമുള്ള നേതാക്കളെല്ലാം പാലായിൽ ഒത്തുകൂടി തങ്ങളുടെ മുഖം ചിഹ്നത്തിനു പകരമായി വോട്ടർമാർക്കു മുന്പിൽ അവതരിപ്പിച്ചു. അവരുടെ മുഖംകൊണ്ട് എന്തു പ്രയോജനമാണ് ഉണ്ടായതെന്നു തെരഞ്ഞെടുപ്പുഫലം വന്നപ്പോഴാണു വ്യക്തമായത്.
രാഷ്ട്രീയരംഗത്തു പതിറ്റാണ്ടുകളായി മുൻനിരയിൽ നിൽക്കുന്ന പഴക്കമുള്ള നേതാക്കൾ. പുതുതായി ഒന്നും പറയാനും പ്രഖ്യാപിക്കാനും അവർക്കുണ്ടായിരുന്നില്ല. പലവുരു ആവർത്തിച്ചിട്ടുള്ള വാചകങ്ങളും രാഷ്ട്രീയ തമാശകളും അവർ വീണ്ടും പറഞ്ഞു. എൽഡിഎഫിന്റെയും എൻഡിഎയുടെയും കുറ്റങ്ങളും നിരത്തി. എന്നാൽ, ഈ യോഗങ്ങളിൽ വരുന്നവരെല്ലാം പരസ്പരം സംസാരിച്ചതു കേരളകോൺഗ്രസ്-എമ്മിലെ വഴക്കും തെരഞ്ഞെടുപ്പിനുശേഷം ആ പാർട്ടി പിളരാനുള്ള സാധ്യതകളുമായിരുന്നു.
എന്തുകൊണ്ടു രാഹുലിനെ കൊണ്ടുവന്നില്ല?
പുറത്തുനിന്നുള്ള ഏതാനും നേതാക്കളെ കൊണ്ടുവന്നാൽ അതു വ്യത്യസ്തമായൊരു രാഷ്ട്രീയ ചർച്ചയ്ക്കു വഴിതെളിക്കുമെന്നു യുഡിഎഫിൽ ആർക്കും തോന്നിയില്ല. പ്രചാരണം തീരുന്നതിനു മുന്പ് ഒന്നോ രണ്ടോ ദിവസം രാഹുൽഗാന്ധിയെ കൊണ്ടുവന്നിരുന്നെങ്കിൽ അതിനു ക്രിയാത്മകമായ ഒരു പ്രതികരണം ഉണ്ടാകുമായിരുന്നു. കാരണമെന്തെന്നു വിശദീകരിക്കാൻ കഴിയില്ലെങ്കിലും രാഹുൽഗാന്ധിക്കു കേരളത്തിൽ ഇപ്പോഴും നല്ല ജനപ്രീതിയുണ്ട്. അദ്ദേഹത്തെ ഒരു നോക്കുകാണാനും സംഘപരിവാറിനും നരേന്ദ്ര മോദിക്കും എതിരേയുള്ള അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാനും ഇവിടത്തെ ആളുകൾക്കു വലിയ താത്പര്യമാണ്. കേരളത്തിൽ വലിയ ജനക്കൂട്ടത്തെ ആകർഷിക്കുന്ന പ്രിയങ്കയ്ക്കുപോലും തെരഞ്ഞെടുപ്പിൽ വലിയ ചലനം സൃഷ്ടിക്കാൻ കഴിയുമായിരുന്നു.
കെ.എം. മാണിയുടെ ഓർമകൾ വോട്ടായി മാറുമെന്ന കണക്കുകൂട്ടലുകൾ ശരിയായില്ല. അതേസമയം, ഇതുവരെ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി തോറ്റുവന്ന മാണി സി. കാപ്പനു സഹതാപം ലഭിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ലളിതമായ ഭാവപ്രകടനങ്ങൾ വോട്ടർമാരിൽ ചെറിയ സ്വാധീനം ചെലുത്തിയെന്നുവേണം കരുതാൻ. അവസാനം കേരള കോൺഗ്രസ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേൽ ഒരു ബലിയാടായെന്നു പലരും കരുതുന്നു.
പാലായിലെ നാണംകെട്ട തിരിച്ചടി ഒരുപക്ഷേ ഒരു അനുഗ്രഹമായി മാറിയേക്കാം. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ഊതിവീർപ്പിച്ച ഈഗോയുമായി നടന്ന യുഡിഎഫ് നേതൃത്വത്തിന്, പ്രത്യേകിച്ചും കോൺഗ്രസ് നേതാക്കൾക്ക്, അടിസ്ഥാന യാഥാർഥ്യത്തെപ്പറ്റി തിരിച്ചറിവു നൽകാനും വരുന്ന ഉപതെരഞ്ഞെടുപ്പുകൾക്കു നന്നായി ഒരുങ്ങാനും ഇതു സഹായകമായേക്കാം. കോൺഗ്രസിന് ഇപ്പോഴും നല്ല സ്വാധീനമുള്ള സംസ്ഥാനങ്ങളിലൊന്നാണു കേരളം. ജനവിശ്വാസം നിലനിർത്തണമെങ്കിൽ പാർട്ടി ഒറ്റക്കെട്ടായി നിൽക്കുകയും ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുകയും വേണം.
തെരഞ്ഞെടുപ്പു സമയത്ത് ഗ്രൂപ്പ് വഴക്ക്
കോൺഗ്രസിന്റെ കേരളഘടകം തെരഞ്ഞെടുപ്പു സമയത്ത് ഗ്രൂപ്പ് വഴക്ക് നടത്തി ഒട്ടേറെ സമയം പാഴാക്കുന്നുണ്ട്. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കണമെങ്കിൽ ജനങ്ങളോടൊപ്പം നിൽക്കുന്ന ഒരു സംഘടനാ സംവിധാനം പാർട്ടിക്ക് ഉണ്ടാവുകയും സംസ്ഥാനത്തെയും ഇവിടത്തെ ജനങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം.
യുഡിഎഫ് ശക്തമായിരിക്കുമ്പോഴാണു കോൺഗ്രസിന്റെ ശക്തി നിലനിൽക്കുന്നത്. അതിനാൽ യുഡിഎഫിനെ ഒറ്റക്കെട്ടായി നിർത്തേണ്ടതു കോൺഗ്രസിന്റെ താത്പര്യസംരക്ഷണത്തിന് ആവശ്യമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ ഏറെക്കുറെ തുടച്ചുമാറ്റി വിജയിക്കാൻ യുഡിഎഫിനു കഴിഞ്ഞു. ആ ജനവിശ്വാസം നിലനിർത്തുക എളുപ്പമല്ല. കണക്കുകൂട്ടലുകൾക്കപ്പുറം വിധിയെഴുതുന്നവരാണ് കേരളത്തിലെ സമ്മതിദായകർ എന്നതു വിസ്മരിക്കരുത്.
കേരളകോൺഗ്രസ്-എമ്മിനെ സംബന്ധിച്ചിടത്തോളം സ്ഥിതി ഗുരുതരമാണ്. പിളർപ്പുകൾക്കു പേരുകേട്ടതാണ് ആ പാർട്ടി. സ്ഥാനമാനങ്ങൾക്കുവേണ്ടിയുള്ള നേതാക്കളുടെ അത്യാഗ്രഹങ്ങളും ധാർഷ്ട്യവുമാണു പിളർപ്പുകൾക്കു കാരണമാവുന്നത്. ഒറിജിനൽ പാർട്ടിയുടെ ഭാഗമായിരുന്ന വിവിധ നേതാക്കളുടെ പേരിൽ ഇപ്പോൾ അതിനു നാലു ഗ്രൂപ്പുകളുണ്ട്. മറ്റൊരു പിളർപ്പ് അതിനെ തുറിച്ചുനോക്കുകയാണ്. കേരള രാഷ്ട്രീയത്തിൽ പാർട്ടിയുടെ സ്വാധീനവും കുറഞ്ഞുവരുന്നു. ഒന്നോ രണ്ടോ സീറ്റിൽ ജയിക്കാൻപോലും ഭൂരിഭാഗം ഗ്രൂപ്പുകൾക്കും കോൺഗ്രസിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
ഇനി ഒരു പിളർപ്പുകൂടി ഉണ്ടായാൽ കേരളകോൺഗ്രസ് ഗ്രൂപ്പുകളുടെ എണ്ണം അഞ്ചാകും. അതു സംസ്ഥാന രാഷ്ട്രീയത്തിൽ കേരള കോൺഗ്രസിന്റെ സ്വാധീനം ഗണ്യമായി കുറയ്ക്കുമെന്നതിലും സംശയമില്ല.