Monday, October 21, 2019 10:27 PM IST
കെണിയൊരുക്കി പ്രണയവല / ഡോ. അഗസ്റ്റിൻ പാംപ്ളാനി സി.എസ്.ടി
മനഃശാസ്ത്രത്തിൽ പരാമർശിക്കപ്പെടുന്ന ഒരു സംജ്ഞയാണു സ്റ്റോക്ഹോം സിൻഡ്രോം. തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കപ്പെട്ട വ്യക്തിക്കു തന്നെ തടങ്കലിലാക്കിയിരിക്കുന്ന വ്യക്തിയോടു ക്രമേണ രൂപപ്പെടുന്ന മാനസിക ഐക്യത്തെയും ഭാവാത്മക മനോഭാവത്തെയുമാണു സ്റ്റോക്ഹോം സിൻഡ്രോം എന്നതുകൊണ്ടു വിവക്ഷിക്കുന്നത്. 1973-ൽ സ്വീഡനിലെ സ്റ്റോക് ഹോമിൽ നടന്ന ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ടാണ് സ്റ്റോക് ഹോം സിൻഡ്രോം എന്ന പ്രയോഗം ഉണ്ടാവുന്നത്.
ജാൻ എറിക് ഒൾസോൺ എന്ന കവർച്ചക്കാരൻ ബാങ്കുജീവനക്കാരായ മൂന്നു സ്ത്രീകളെയും ഒരു പുരുഷനെയും ആറു ദിവസം ബന്ദികളാക്കി. സ്വതന്ത്രരായ ശേഷം ആ സ്ത്രീകൾ കൊള്ളക്കാരനോടു പ്രത്യേകമായ മമത കാണിക്കുകയായിരുന്നു. തങ്ങളെ രക്ഷിക്കാനുള്ള പരിശ്രമത്തിനിടയിൽ, തങ്ങളെ ബന്ധനസ്ഥരാക്കിയ വ്യക്തിക്കു പരിക്കേൽക്കാൻ പാടില്ലെന്ന് ഇവർ പോലീസിനോടു നിബന്ധനവച്ചു. പോലീസ് അന്വേഷണത്തോടു സഹകരിക്കാൻ അവർ തയാറായില്ല. മാധ്യമങ്ങളോടു കവർച്ചക്കാരനെപ്പറ്റി നല്ല വാക്കുകൾ മാത്രം പറഞ്ഞു. അയാൾക്കു നിയമസഹായം ലഭ്യമാക്കാൻ പണപ്പിരിവ് നടത്തുകയും ജയിലിൽ സന്ദർശിക്കുകയും ചെയ്തു.
ദീർഘകാല തട്ടിക്കൊണ്ടുപോകൽ, തടങ്കൽവയ്ക്കൽ സംഭവങ്ങൾ, ബലപ്രയോഗത്തിലൂടെയുള്ള മതപരിവർത്തനം, അടുത്ത ബന്ധുക്കൾ കുട്ടികളോടു നടത്തുന്ന ലൈംഗിക ചൂഷണങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ സ്റ്റോക്ഹോം സിൻഡ്രോം പ്രവർത്തിക്കുന്നുണ്ടെന്നു ചില മനഃശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു. സിനിമാനടൻ രാജ്കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടുപോയതുപോലുള്ള സംഭവങ്ങളിലും സ്റ്റോക്ഹോം സിൻഡ്രോമിന്റെ സൂചനയുണ്ടെന്നു ചിലർ വിലയിരുത്തിയിട്ടുണ്ട്.
പ്രണയക്കെണിയൊരുക്കി പെൺകുട്ടികളെ വലവീശുന്ന പല സംഭവങ്ങളിലും ഇന്ന് ഒട്ടേറെ ചർച്ച ചെയ്യപ്പെടുന്ന സമാന വിവാദങ്ങളിലും സ്റ്റോക്ഹോം സിൻഡ്രോമിന്റെ ചില പ്രകടമായ അടയാളങ്ങൾ കാണാനാവും. ഇത്തരം സംഭവങ്ങളുടെ വിശദാംശങ്ങൾ മനസിലാക്കി മനഃശാസ്ത്രം പരമാവധി വിശകലനം ചെയ്യുകയാണെങ്കിൽ ഇവ പെൺകുട്ടിയുടെ പ്രണയവും സ്വതന്ത്ര തീരുമാനവും ഒന്നുമല്ല, നേരെമറിച്ച് അനിവാര്യമായ ഒരു അതിജീവനതന്ത്രം മാത്രമായി കരുതേണ്ടിവരും.
അടിയറവിന്റെ നാലു ഘട്ടങ്ങൾ
ഇതു മനസിലാക്കാൻ സ്റ്റോക്ഹോം സിൻഡ്രോമിനെക്കുറിച്ചു മനഃശാസ്ത്രജ്ഞർ നൽകുന്ന വിശേഷണങ്ങൾ പരിശോധിക്കേണ്ടതുണ്ട്. സ്റ്റോക്ഹോം സിൻഡ്രോമിന്റെ രൂപീകരണത്തിൽ പ്രധാനമായ നാലു ഘട്ടങ്ങൾ ഉണ്ടെന്നു വിലയിരുത്തപ്പെടുന്നു.
ഒന്നാമതായി, അതിവൈകാരികമായ ഒരു മാനസികാഘാതത്തിന്റെ അനുഭവം. തട്ടിക്കൊണ്ടുപോകലിലോ ബന്ദിനാടകത്തിലോ ഒക്കെ പ്രസ്തുത സംഭവം തന്നെയാണ് ഈ ആഘാതം സൃഷ്ടിക്കുന്നത്. പ്രണയക്കെണികളിൽ ഇതിനു സമാനമായ സംഗതിയാണ് ലൈംഗികമായ ബ്ലാക് മെയിലിംഗ്. ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം അത്യന്തം വൈകാരികമായ അവളുടെ ശാരീരിക സ്വകാര്യതയുടെ കടിഞ്ഞാൺ ഇപ്പോൾ വേറൊരുവന്റെ കൈകളിലാണ് എന്ന തിരിച്ചറിവ് മാനസികമായി തട്ടിക്കൊണ്ടുപോകപ്പെടുന്ന അവസ്ഥപോലെ ഭീകരമായ ആഘാതം സൃഷ്ടിക്കുന്നതാണ്.
പ്രണയ പീഡനങ്ങളുമായി ബന്ധപ്പെട്ട ചില സംഭവങ്ങളിൽ പെൺകുട്ടിയെ വശീകരിക്കാൻ തന്ത്രപൂർവം കൃത്രിമമായ റോഡപകടം വരെ സൃഷ്ടിക്കാറുണ്ട് എന്നു പറയപ്പെടുന്നു. അസ്തിത്വപരമായി ഒരു വ്യക്തി ഒത്തിരി ദുർബലമായ അവസ്ഥയുണ്ടാക്കുക എന്നതാണ് അവളുടെമേൽ മാനസികമായ ആധിപത്യം നേടിയെടുക്കാനുള്ള നടപടിക്രമങ്ങളുടെ ആദ്യപടി.
രണ്ടാമതായി, വേട്ടക്കാരനോടുള്ള ഇരയുടെ ശിശുതുല്യമായ ആശ്രയത്വവും വിധേയത്വവും. തന്റെ ജീവന്റെ ഉടമസ്ഥാവകാശം കരസ്ഥമാക്കിയിരിക്കുന്ന വ്യക്തിയോട് ഇരയുടെ അബോധമനസ് ഒരു അമിത വിധേയത്വം രൂപപ്പെടുത്തുന്നു. ഇത് അതിജീവനത്തിനുവേണ്ടി രൂപപ്പെടുന്ന ഒരു അബോധ മനോഭാവമാണ്. ഇടത്തോട്ടു തിരിയാനും വലത്തോട്ടു തിരിയാനും മൂത്രമൊഴിക്കാനും നിൽക്കാനും ഇരിക്കാനും വരെ വേട്ടക്കാരന്റെ അനുവാദം ആവശ്യമുള്ള ഇര അവരുടെ സ്വാതന്ത്ര്യത്തിന്റെ അടിയറവിൽ ഒരുതരം അതിജീവന സ്വാതന്ത്ര്യം കണ്ടെത്തുകയാണ്. സ്റ്റോക്ഹോം സംഭവത്തിൽ കഴുത്തിൽ കയറുകെട്ടി ബാങ്കിന്റെ ഇടനാഴികളിലൂടെ നടക്കാൻ അനുവദിക്കപ്പെട്ട ഒരു യുവതി പിന്നീടു പ്രതികരിച്ചത്, ഇപ്രകാരം നടക്കാൻ അനുവദിച്ചതിലൂടെ അയാളുടെ വലിയ മനസിന്റെ കരുണയാണ് തനിക്കു മനസിലാക്കാൻ സാധിച്ചത് എന്നാണ്.
ബ്ലാക്ക് മെയിലിംഗിലൂടെയോ സമാന സാഹചര്യങ്ങളിലൂടെയോ വലയിലാക്കപ്പെട്ട ഒരുവൾക്ക് തന്റെ "കാമുക’നോടു ബാലിശമായ ഒരു അടിമത്തമനോഭാവം തോന്നിത്തുടങ്ങും. സിംഹത്തിനു മുന്നിലകപ്പെട്ട ശിശു തന്റെ പിതാവിനെ കെട്ടിപ്പിടിക്കുന്നതുപോലെ തന്റെ ആത്മാഭിമാനത്തിന്റെ ജീവൻമരണപോരാട്ടത്തിലിരിക്കുന്ന ഒരുവൾ തനിക്കു സമീപസ്ഥമായ സാങ്കല്പിക രക്ഷകന്റെ മുന്നിൽ കൊച്ചുകുഞ്ഞിനെപ്പോലെ ആജ്ഞാനുവർത്തിയാകും. കുഞ്ഞിരാമനെപ്പോലെ ചാടിക്കളിക്കാനും ആടിക്കളിക്കാനും അവൾക്ക് ഒരു ഉത്തരവ് കിട്ടിയാൽ മതിയാകും. സന്പൂർണമായ ഈ അടിയറവുപറച്ചിലിൽ അനുവദിച്ചുകിട്ടുന്ന കൊച്ചുസ്വാതന്ത്ര്യങ്ങളെ ജീവന്റെ ആനുകൂല്യമായി കരുതി കുറ്റവാളിയോടുള്ള ഒരുതരം വീരാരാധനയുടെ ബീജാവാപം തന്നെ അവളുടെ മനസിൽ സംഭവിക്കുകയാണ്.
താദാത്മീകരണം
മൂന്നാമതായി, തട്ടിയെടുത്തവന്റെ ആശയസംഹിതകളോടും ജീവിതരീതികളോടുമുള്ള മാനസികവും ഭൗതികവുമായ താദാത്മീകരണം.
അതിജീവനത്തിന്റെ അടുത്ത ഘട്ടത്തിൽ ഇര താൻ ആരുടെ അടിമയാണോ അവരുടെ ശൈലികളോടു മാനസികമായും ഭൗതികമായും പൊരുത്തപ്പെടുകയാണ്. കാര്യകാരണ വിവേചനബുദ്ധി നഷ്ടപ്പെട്ട ഇര തന്റെ പീഡകനെ അനുസരിക്കുന്നതിലാണ് തുടർന്ന് ഒരു വിജയമാർഗം കണ്ടെത്തുന്നത്. സിംബയനിസ് ലിബറേഷൻ ആർമി എന്ന ഭീകരസംഘടന പാറ്റി ഹേഴ്സ്റ്റ് എന്ന യുവതിയെ 19-ാം വയസിൽ തട്ടിക്കൊണ്ടുപോയി. മാസങ്ങൾക്കുശേഷം അവർ സാൻഫ്രാൻസിസ്കോയിലെ ഒരു ബാങ്കുകൊള്ളയിൽ പ്രസ്തുത ഭീകരർക്കൊപ്പം ആവേശപൂർവം പങ്കെടുക്കുന്ന രംഗങ്ങൾ സ്റ്റോക്ഹോം സിൻഡ്രോം വിശകലനം ചെയ്യുന്ന മനഃശാസ്ത്രജ്ഞരെ ഒത്തിരി ചിന്തിപ്പിച്ചിട്ടുണ്ട്.
പ്രണയക്കെണിയിൽ കാമുകനെ വിവാഹം കഴിക്കുന്നതിന്റെയും എളുപ്പത്തിൽ മതം മാറുന്നതിന്റെയും ഒരു മനഃശാസ്ത്ര വിശദീകരണം ഇവിടെ ലഭിക്കുന്നു. ഒരു പുതിയ പ്രത്യയശാസ്ത്രവും ജീവിതരീതിയുമൊക്കെ ഭയചകിതമായ മനസിന്റെ അതിജീവന സമരത്തിലെ ആശ്വാസകിരണങ്ങളാണ്. അതുവരെ തനിക്കു പ്രിയപ്പെട്ടിരുന്നവരായിരുന്നവരൊക്കെ ശത്രുപക്ഷത്തേക്കു മാറ്റപ്പെടുന്നു. താൻ സ്വതന്ത്രയാണെന്നും തന്റേതു സ്വതന്ത്രമായ തെരഞ്ഞെടുപ്പാണ് എന്നുമൊക്കെ ഇവർ പറയുന്നുണ്ടെങ്കിലും അനിവാര്യമായ പുതിയ അടിമത്തത്തോടുള്ള നിർബന്ധിതമായ താദാത്മീകരണ ശ്രമങ്ങളായിരിക്കാം അതിനു പിന്നിൽ.
ഇത്തരുണത്തിൽ മതം മാറ്റപ്പെട്ട ചിലർ ഭീകരസംഘടനകളിൽ ചേരുന്നതിനും ചില പെൺകുട്ടികളെങ്കിലും എ.കെ. 47 തോക്ക് ഉപയോഗിക്കുന്നതിനും സ്വയം ആത്മഹത്യാ ബോംബുകളായി മാറുന്നതിനും പിന്നിലും ഈ മനഃശാസ്ത്രവശം ഉണ്ടായേക്കാം. പ്രണയവഴികളിലൂടെ കടന്നുവരുന്ന മസ്തിഷ്ക പ്രക്ഷാളനം തന്നെയാണു സ്റ്റോക്ഹോം സിൻഡ്രോമിന്റെ ഈ പ്രവർത്തനതലം. വിവാഹബന്ധമാകട്ടെ സ്നേഹത്തിന്റെ സ്വതന്ത്രമായ ആവിഷ്കാരം എന്നതിനു പകരം, ജീൻ പോൾ സാർത്ര് പരിഹസിച്ച വേറൊരുത്തനെക്കൊണ്ട് തന്റെ സ്വാതന്ത്ര്യത്തിന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിപ്പിക്കുന്ന "മോശം വിശ്വാസം’ ആണിത്.
നാലാമതായി, തട്ടിയെടുത്തവന് ഇരയോടു തോന്നുന്ന സഹാനുഭൂതി. സ്റ്റോക്ഹോം സിൻഡ്രോമിലെ ഏറ്റവും വിചിത്രമായ ഒരു മാനസികതലമാണിത്. ഇരയ്ക്കു വേട്ടക്കാരനോടുള്ള സമീപനത്തിൽ ക്രമാനുഗതമായ വ്യതിയാനം സംഭവിക്കുന്നതുപോലെ വേട്ടക്കാരന് ഇരയോടുള്ള മനോഭാവത്തിലും ചില വ്യതിയാനങ്ങൾ സംഭവിക്കാറുണ്ട്. കുഞ്ഞിനെപ്പോലെയോ ദാസിയെപ്പോലെയോ തന്റെ മുന്നിലിരിക്കുന്ന ഇരയെക്കൊണ്ട് ഇനി ഉപദ്രവങ്ങളൊന്നുമില്ല; ജീവനുവേണ്ടി നിരന്തരം കേഴുന്ന ഇവളെക്കൊണ്ട് കൂടുതൽ നേട്ടങ്ങളാവാം എന്നൊക്കെ ഇയാളും ചിന്തിച്ചുതുടങ്ങും. "ഞാൻ പറയുന്നതെല്ലാം അക്ഷരംപ്രതി അനുസരിച്ച അവരെ ഞാൻ എന്തിനാണു കൊല്ലുന്നത്?’ എന്നായിരുന്നു സ്റ്റോക്ഹോം സംഭവത്തിലെ പ്രതി പോലീസിനോടു ചോദിച്ചത്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടുകൂടിതന്നെയായിരുന്നുവത്രേ ഇയാൾ ഇവരെ ബന്ധികളാക്കിയിരുന്നത്.
വഞ്ചനയിലൂടെ വലയിലാക്കപ്പെട്ട ഇരയെ രണ്ടാംഭാര്യയോ മൂന്നാംഭാര്യയോ ഒക്കെ ആയി സ്വീകരിക്കുന്നതിനു പിന്നിൽ ഇങ്ങനെയൊരു സഹാനുഭൂതി ഉണ്ടായേക്കാം. ചില പ്രായോഗിക നേട്ടങ്ങളെക്കുറിച്ചുള്ള കണക്കുകൂട്ടലുകളും അതിനെപ്രതിയുള്ള സഹിഷ്ണുതയുമല്ലാതെ, ഉദാത്ത സ്നേഹത്തിന്റെ ഉമ്മറപ്പടിക്കൽപോലും ഇത്തരം ബന്ധങ്ങൾ എത്തിച്ചേരുന്നില്ല എന്നുവേണം അനുമാനിക്കാൻ.
അവർ വേട്ടക്കാരെ തള്ളിപ്പറഞ്ഞു
മനഃശാസ്ത്ര സഹായത്തോടെ സ്റ്റോക്ഹോം സിൻഡ്രോമിൽനിന്നു വിമുക്തരായിട്ടുള്ള വ്യക്തികൾ വർധിത വീര്യത്തോടെ തങ്ങളുടെ വേട്ടക്കാരെയും തങ്ങൾ പ്രവർത്തിച്ചിരുന്ന പ്രസ്ഥാനങ്ങളെയും തള്ളിപ്പറഞ്ഞിട്ടുള്ളതായാണു പഠനങ്ങൾ കാണിക്കുന്നത്. പ്രണയക്കെണിയിൽ കുരുക്കി പശ്ചിമേഷ്യ ദേശത്തെ ഭീകരപ്രവർത്തനങ്ങളിലെത്തിച്ച ചില സ്ത്രീകളുടേതായി ഇന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ തന്നെ പുറത്തുവിടുന്ന ഏറ്റുപറച്ചിലുകളുടെ റിപ്പോർട്ടുകൾ ഈ വസ്തുതകളെ ഒന്നുകൂടി സ്ഥിരീകരിക്കുന്നു.
സ്റ്റോക്ഹോം സിൻഡ്രോം എന്ന ഒരു സംഗതി ഇല്ലായെന്നും ഇതു വളരെ അപൂർവമാണെന്നും എല്ലാറ്റിനും കാരണം അന്വേഷിക്കുന്ന പ്രവണതയുടെ സൃഷ്ടിയാണെന്നും ഒക്കെ ചിന്തിക്കുന്ന മനഃശാസ്ത്രജ്ഞരുമുണ്ട്. പ്രണയവുമായി ബന്ധപ്പെട്ട ദുരന്തങ്ങളിലെല്ലാം സ്റ്റോക്ഹോം സിൻഡ്രോം കാണുന്നത് അശാസ്ത്രീയമായ സാമാന്യവത്കരണമായിരിക്കും. എന്നിരുന്നാലും മനുഷ്യമനസിന്റെ അതിസങ്കീർണമായ അവസ്ഥാന്തരങ്ങളെ ആഖ്യാനം ചെയ്യാനുള്ള ചില സൂചനകൾ ഈ പ്രതിഭാസം പ്രദാനം ചെയ്യുന്നു എന്നതു നിഷേധിക്കാൻ വയ്യ; പ്രത്യേകിച്ചും വിചിത്രങ്ങളായ പ്രണയബന്ധങ്ങളുടെ അകന്പടിയുള്ള മാനുഷിക വ്യാപാരങ്ങളിൽ.
പ്രണയബന്ധങ്ങളുടെ ഭാവപ്പകർച്ചകളെ നിർമലസ്നേഹമായും വിപ്ലവാത്മക മതാത്മകതയായും വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവകാശങ്ങളും ഒക്കെയായിട്ടാണു പൊതുവേ പൊതുമണ്ഡലവും മാധ്യമങ്ങളുമൊക്കെ കാണുന്നത്. അല്പംകൂടി ആഴമുള്ള മാനവവിജ്ഞാനീയത്തിന്റെ സങ്കേതങ്ങൾ ഉപയോഗിച്ചാൽ മാത്രമേ ഇത്തരം സ്നേഹത്തിലെ കാപട്യങ്ങളെയും സ്വാതന്ത്ര്യത്തിലെ അടിമത്തത്തേയും തിരിച്ചറിയാനാവൂ.